Kerala
ശബരിമലയിലെ യുവതി പ്രവേശനത്തെ എതിര്‍ത്ത സുപ്രീം കോടതി മുൻ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മല കയറി
മതവികാരങ്ങളും മതാചാരങ്ങളും തികച്ചും സാധാരണവിഷയങ്ങളായി കണ്ട് കോടതിക്ക് ഇടപെടാനാവില്ലെന്നായിരുന്നു ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ഭിന്നവിധി.

ശബരിമല | സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ശബരിമലയിലെത്തി.
പമ്പയില്‍ നിന്നും ഡോളി മാര്‍ഗമാണ് അവര്‍ സന്നിധാനത്ത് എത്തിയത്. വെള്ളിയാഴ്ച വൈകിട്ട് സന്നിധാനത്തെത്തിയ ശേഷം ശനിയാഴ്ച രാവിലെയാണ് ദര്‍ശനം നടത്തിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണ ഘടന ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയാണ് ഭിന്നാഭിപ്രായം രേഖപ്പെടുത്തിയത്.
മതവികാരങ്ങളും മതാചാരങ്ങളും തികച്ചും സാധാരണവിഷയങ്ങളായി കണ്ട് കോടതിക്ക് ഇടപെടാനാവില്ലെന്നായിരുന്നു ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ഭിന്നവിധി. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25, 26 പ്രകാരം ശബരിമല ക്ഷേത്രത്തിനും ആരാധനക്കും സംരക്ഷണം ഉറപ്പ് നല്‍കുന്നുണ്ട്. മതപരമായ കാര്യങ്ങളില്‍ നീതിക്ക് യുക്തമായി തീരുമാനമെടുക്കാവുന്നതല്ലെന്നുമാണ് അവര്‍ വ്യക്തമാക്കിയത്.
അഭിഭാഷക ബാറില്‍ നിന്ന് നേരിട്ട് നിയമനത്തിന്ന് തിരഞ്ഞെടുത്ത ആദ്യത്തെ വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര 66ാം വയസ്സിലാണ് ശബരിമലയിലെത്തിയത്. വൈകിട്ട് മകരജ്യോതിയും കണ്ടാണ് റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മലയിറങ്ങിയത്. ശബരിമല ദര്‍ശനം മാത്രമാണ് ലക്ഷ്യമെന്നും യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് പ്രതികരണത്തിനില്ലെന്നും അവര്‍ പറഞ്ഞു.