Connect with us

suspension

തൊണ്ടിമുതലുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച: വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ മന്ത്രിയുടെ ഉത്തരവ്

പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസിലെ മുന്‍ റേയ്ഞ്ച് ഓഫീസര്‍ ദിവ്യ എസ് എസ് റോസ്, തുടര്‍ന്ന് വന്ന റേയ്ഞ്ച് ഓഫീസര്‍ ആര്‍ വിനോദ് എന്നിവരെയാണ് അച്ചടക്ക നടപടിയ്ക്ക് വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ വനം ഉപ മേധാവി (ഭരണം)യ്ക്ക് നിര്‍ദേശം നല്‍കിയതെന്ന് മന്ത്രി അറിയിച്ചു.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ തൊണ്ടിമുതല്‍ ഹാജരാക്കാന്‍ സാധിക്കാതെ വന്ന സംഭവത്തില്‍, തൊണ്ടിമുതല്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കി മന്ത്രി എ കെ ശശീന്ദ്രൻ. സംഭവത്തെ കുറിച്ച് അന്വേഷിച്ച വനം മേധാവിയുടെ റിപ്പോര്‍ട്ട് പ്രകാരം കേസിലെ തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയ പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസിലെ മുന്‍ റേയ്ഞ്ച് ഓഫീസര്‍ ദിവ്യ എസ് എസ് റോസ്, തുടര്‍ന്ന് വന്ന റേയ്ഞ്ച് ഓഫീസര്‍ ആര്‍ വിനോദ് എന്നിവരെയാണ് അച്ചടക്ക നടപടിയ്ക്ക് വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ വനം ഉപ മേധാവി (ഭരണം)യ്ക്ക് നിര്‍ദേശം നല്‍കിയതെന്ന് മന്ത്രി അറിയിച്ചു.

ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേസുകളുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകള്‍ പരിശോധിച്ച് അവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തത്തക്ക വിധം പരിശോധനകള്‍ നടത്തുന്നതിനും കൂടുതല്‍ ജാഗ്രത പാലിക്കുന്നതിനും എല്ലാ ഡി എഫ് ഒമാര്‍ക്കും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ക്കും സര്‍ക്കിള്‍ ഓഫീസര്‍മാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. ഇത്തരം വീഴ്ചകള്‍ നിസാരമായി കാണാന്‍ പറ്റില്ല. കോടതിയില്‍ നല്‍കേണ്ട തെളിവ് നശിപ്പിക്കുന്നതിന് സമാനമാണിത്. പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കാനും കാരണമാകും.

അനധികൃതമായി ചന്ദന തടികള്‍ കൈവശം വെച്ച് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ പണിത് വില്‍ക്കാന്‍ ശ്രമിച്ച കുറ്റത്തിന് 2016ല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒന്‍പത് ഗണപതി വിഗ്രഹങ്ങളും ഒരു ബുദ്ധ വിഗ്രഹവും ഉള്‍പ്പെടെയുള്ള വിവിധ തൊണ്ടിമുതലുകളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.