Uae
പൊടിക്കാറ്റ്; ദുബൈയിലും അബൂദബിയിലും ജാഗ്രതാ നിർദേശം
സഊദി അറേബ്യയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ അബൂദബിയില്‍ നിന്ന് റിയാദിലേക്കുള്ള ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ഇ-വൈ 551 വിമാനം ബഹ്‌റൈനിലേക്ക് വഴിതിരിച്ചുവിട്ടു.

ദുബൈ|ദുബൈയിലും അബൂദബിയിലും ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ സി എം) ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നലെ ഉച്ചക്ക് 12 മണിയോടെ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമായി. പൊടിയും മണലും ഉയർന്നത് കാരണം റോഡുകളിൽ ദൃശ്യപരത പലയിടത്തും കുറഞ്ഞു. അടുത്ത ഏതാനും ദിവസങ്ങളിലും ഈ അവസ്ഥ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊടി അലർജിയുള്ളവർ വീടിനുള്ളിൽ തുടരണമെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. വാഹനമോടിക്കുന്നവർക്ക് ഫോൺ ഉപയോഗിക്കുന്നതും കാലാവസ്ഥയുടെ വീഡിയോകൾ പകർത്തുന്നതും ഒഴിവാക്കണം.
അതേസമയം, ഈ ആഴ്ചയിൽ താപനിലയിൽ നേരിയ കുറവ് പ്രതീക്ഷിക്കുന്നു. ഉയർന്ന താപനില 42 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 20 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും. ചൂട് കൂടി വരുന്ന സാഹചര്യത്തിൽ ജലാംശം നിലനിർത്താനു മുൻകരുതലുകൾ എടുക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
അബൂദബി – റിയാദ് വിമാനം ബഹ്‌റൈനിലേക്ക് തിരിച്ചുവിട്ടു
സഊദി അറേബ്യയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ അബൂദബിയില്‍ നിന്ന് റിയാദിലേക്കുള്ള ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ഇ-വൈ 551 വിമാനം ബഹ്‌റൈനിലേക്ക് വഴിതിരിച്ചുവിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സഊദിയില്‍ അസ്ഥിര കാലാവസ്ഥ തുടരുകയാണ്. ജിസാന്‍, അസീര്‍, അല്‍ ബഹ, മക്ക, റിയാദ്, ഖാസിം, ഹായില്‍, കിഴക്കന്‍, വടക്കന്‍ അതിര്‍ത്തികള്‍, അല്‍ ജൗഫ് എന്നിവിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുന്നുണ്ട്. പൊടിക്കാറ്റും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ബാധിച്ചു.
കുവൈത്തിലും സമാന സാഹചര്യമുണ്ട്. ദുബൈയില്‍ നിന്നുള്ള കുവൈത്ത് എയര്‍വേയ്‌സ് വിമാനവും അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനവും ഏറെ വൈകിയാണ് കുവൈത്തില്‍ ലാന്‍ഡ് ചെയ്തത്.