Uae
തെക്കൻ ഇറാനിൽ ഇരട്ട ഭൂകമ്പം; യുഎഇയിൽ ഭൂചലനം അനുഭവപ്പെട്ടു
യുഎഇ സമയം രാവിലെ 8.59 ന് തെക്കൻ ഇറാനിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും 9.10ഓടെയാണ് രണ്ടാമത്തെ ഭൂചലനമുണ്ടായി രേഖപ്പെടുത്തിയതായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു.
ദുബൈ | തെക്കൻ ഇറാനിലുണ്ടായ ഇരട്ട ഭൂകമ്പങ്ങളുടെ പ്രകമ്പനമായി ഇന്ന് രാവിലെ യുഎഇയിൽ ഭൂചലനം അനുഭവപ്പെട്ടു. യുഎഇ സമയം രാവിലെ 8.59 ന് തെക്കൻ ഇറാനിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും 9.10ഓടെയാണ് രണ്ടാമത്തെ ഭൂചലനമുണ്ടായി രേഖപ്പെടുത്തിയതായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു.
രണ്ട് ഭൂചലനങ്ങളുടെയും പ്രകമ്പനം നേരിയ തോതിൽ അനുഭവപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. എന്നിരുന്നാലും, ഇവ ഒരു ആഘാതവും ഉണ്ടാക്കിയിട്ടില്ലെന്നും എൻസിഎം വ്യക്തമാക്കി. ഭൂകമ്പത്തെക്കുറിച്ച് താമസക്കാർ ആശങ്കപ്പെടേണ്ടതില്ലെന്ന് യുഎഇയിലെ ഭൂകമ്പ ശാസ്ത്ര വിദഗ്ധർ നേരത്തെ പറഞ്ഞിരുന്നു.
ഇറാനിൽ, 10 കിലോമീറ്റർ (6.21 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (ജിഎഫ്ഇസെഡ്) അറിയിച്ചു. വടക്കൻ ഹോർമോസ്ഗാൻ പ്രവിശ്യയിലാണ് ഭൂകമ്പം ഉണ്ടായത്. ബന്ദർ അബ്ബാസിന് വടക്ക് 61 കിലോമീറ്റർ (38 മൈൽ) ആയിരുന്നു പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച പ്രാഥമിക റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, പ്രഭവകേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടാകുമെന്ന വിലയിരുത്തലുണ്ട്. വിദൂര പ്രദേശമായതിനാൽ സമഗ്രമായ വിലയിരുത്തൽ കഴിയുന്നതിന് മണിക്കൂറുകളെടുത്തേക്കാം.