Connect with us

International

ഇസ്‌റാഈലിന് അര്‍ഹിച്ച ശിക്ഷ നല്‍കി, യുദ്ധം അവസാനിച്ചു; പ്രഖ്യാപനവുമായി ഇറാന്‍

ഇറാനെതിരെ തിരിഞ്ഞാല്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടി വരുമെന്ന് ലോകം തിരിച്ചറിഞ്ഞുവെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയന്‍.

Published

|

Last Updated

ടെഹ്‌റാന്‍ | ഇസ്‌റാഈലിന് അര്‍ഹിച്ച ശിക്ഷ നല്‍കിയെന്നും 12 ദിവസം നീണ്ട യുദ്ധം അവസാനിച്ചെന്നും പ്രഖ്യാപിച്ച് ഇറാന്‍. ഇറാനെതിരെ തിരിഞ്ഞാല്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടി വരുമെന്ന് ലോകം തിരിച്ചറിഞ്ഞുവെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയന്‍ വ്യക്തമാക്കി. ഇറാന്റെ കരുത്ത് സഹോദര രാജ്യങ്ങള്‍ക്കായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന ഇസ്‌റാഈല്‍ ആരോപണം നേരത്തെ ഇറാന്‍ നിഷേധിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാറായതിനു പിന്നാലെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയെന്നായിരുന്നു ഇസ്‌റാഈല്‍ ആരോപണം. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതായി ആദ്യം ലോകത്തെ അറിയിച്ചത്. ഇതിനു പിന്നാലെ ഇത് ഇറാനും ഇസ്‌റാഈലും സ്ഥിരീകരിച്ചു. ആറ് മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്നും 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിക്കുമെന്നുമായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെയുള്ള ട്രംപിന്റെ പ്രഖ്യാപനം.

സംഘര്‍ഷാവസ്ഥ ഒഴിവായ സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയില്‍ പരിഭ്രാന്തിക്ക് ശമനമായി. യുദ്ധത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വിമാനത്താവളങ്ങള്‍ തുറന്നു. ഒമാനും ബഹ്‌റൈനും കുവൈത്തുമെല്ലാം തങ്ങളുടെ വ്യോമാതിര്‍ത്തികള്‍ തുറന്നതായി അറിയിച്ചു. ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതിനു പിന്നാലെ അടച്ചിരുന്ന ഇസ്‌റാഈല്‍ വ്യോമപാതയും തുറന്നു. ഇസ്‌റാഈല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 

Latest