Connect with us

Articles

കറുത്ത ഓർമകളും വർത്തമാന ഇന്ത്യയും

രാജ്യം നിയോഫാസിസ്റ്റ് ഭീഷണിയുടെ കരാളതയിലൂടെ കടന്നുപോകുന്ന അതീവ ഗുരുതരമായൊരു സാഹചര്യത്തിലാണ് 1975ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ 50ാം വാർഷികം കടന്നുപോകുന്നത്

Published

|

Last Updated

രാജ്യം നിയോഫാസിസ്റ്റ് ഭീഷണിയുടെ കരാളതയിലൂടെ കടന്നുപോകുന്ന അതീവ ഗുരുതരമായൊരു സാഹചര്യത്തിലാണ് 1975ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ 50ാം വാർഷികം കടന്നുപോകുന്നത്. ഇന്ത്യൻ ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ ഫെഡറൽ ഘടനയെ തകർക്കുന്ന തരത്തിലാണ് കഴിഞ്ഞ ഒരു ദശകത്തിലേറെക്കാലം ആർ എസ് എസ് നയിക്കുന്ന മോദി സർക്കാർ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്. അടിയന്തരാവസ്ഥ കാലത്തെന്ന പോലെ വിമർശകരായ മാധ്യമപ്രവർത്തകരെയും ഹിന്ദുത്വ കോർപറേറ്റ് അജൻഡയെ എതിർക്കുന്നവരെയും കള്ളക്കേസുകളിൽ കുടുക്കി ജയിലുകളിലടക്കുന്നു. കോർപറേറ്റുകൾക്ക് അനുകൂലമായ നിയമനിർമാണങ്ങളെയും ന്യൂനപക്ഷങ്ങൾക്കെതിരായ വർഗീയഹിംസകളെയും വിമർശിക്കുന്നവരെ കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തിവേട്ടയാടിക്കൊണ്ടിരിക്കുന്നു.
മോദി ഭരണത്തിന്റെ പത്ത് വർഷക്കാലത്തിനിടയിൽ 28 മാധ്യമപ്രവർത്തകരാണ് ദുരൂഹസാഹചര്യങ്ങളിൽ കൊലചെയ്യപ്പെട്ടത്. ദാൽബോക്കർ, കൽബുർഗി, ഗൗരി ലങ്കേഷ് മുതൽ എത്രയോ എഴുത്തുകാരും ബുദ്ധിജീവികളും ഹിന്ദുത്വത്തിന്റെ ഫാസിസ്റ്റ് സംഘങ്ങളാൽ കൊലചെയ്യപ്പെട്ടു. ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെ കുഴിച്ചുമൂടുന്ന തരത്തിൽ നിയമഭേദഗതികൾ തുടർച്ചയായി അടിച്ചേൽപ്പിക്കുന്നു. എല്ലാവിധ മനുഷ്യാവകാശ തത്ത്വങ്ങളെയും ഹിംസിക്കുന്ന വ്യവസ്ഥകൾ ചേർത്ത് എൻ ഐ എ- യു എ പി എ നിയമം ഭേദഗതി ചെയ്തു. ഖനന നിയമങ്ങളും വനാവകാശ നിയമങ്ങളും ഭേദഗതി ചെയ്ത് കോർപറേറ്റുകളുടെ വ്യവസ്ഥാരഹിതവും നിരുപാധികവുമായ വിഭവ കവർച്ചക്ക് സൗകര്യമൊരുക്കിക്കൊടുത്തു.

 പ്രതിഷേധം വേട്ടയാൽ
ഇതിനെതിരായി പ്രതിഷേധിക്കുന്നവരെയും പ്രതിരോധം സൃഷ്ടിക്കുന്നവരെയും മാവോയിസ്റ്റുകളായി മുദ്രകുത്തി വേട്ടയാടുന്നു. ഗോത്ര മേഖലകളിൽ നടപ്പാക്കുന്ന തദ്ദേശീയ ജനസമൂഹങ്ങളുടെ വംശഹത്യക്ക് ഇടയാക്കുന്ന കോർപറേറ്റ് അനുകൂല നടപടികൾക്ക് ഭീഷണിയാകുന്ന മാവോയിസ്റ്റുകളെ സൈനിക ഓപറേഷനുകളിലൂടെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു. ഛത്തീസ്ഗഢ് ഉൾപ്പെടെയുള്ള മാവോയിസ്റ്റ് സ്വാധീന മേഖലകളിലെ സായുധ വിപ്ലവകാരികൾ സർക്കാറുമായി ചർച്ചക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടും അവരുമായി ചർച്ച ചെയ്യാതെ കോർപറേറ്റ് മൂലധനത്തിന്റെ അഭീഷ്ടങ്ങൾക്ക് വഴങ്ങി ആദിവാസി ഗോത്രമേഖലകളിൽ സൈന്യം കൂട്ടക്കൊലകൾ നടത്തുന്നു. മുത്തലാഖ് നിരോധത്തിന്റെ പേരിൽ മുസ്്ലിം വിവാഹ മോചന നിയമത്തിൽ ക്രിമിനൽ വ്യവസ്ഥകൾ ചേർത്തു.
എല്ലാവിധ പാർലിമെന്ററി നടപടിക്രമങ്ങളെയും അട്ടിമറിച്ചാണ് കശ്മീരിന് പ്രത്യേകപദവി നൽകുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞത്. 1955ലെ മതനിരപേക്ഷമായ പൗരത്വനിയമത്തെ മതാധിഷ്ഠിതമാക്കി ഭേദഗതി ചെയ്തു. രാജ്യത്തിന് അകത്തും പുറത്തുമുള്ള അഗ്രിബിസിനസ്സ് കമ്പനികൾക്കായി മൂന്ന് ഫാം നിയമങ്ങൾ അടിച്ചേൽപ്പിച്ചു. ശക്തമായ കർഷ കപ്രക്ഷോഭം മൂലം അത് മാറ്റിവെക്കപ്പെട്ടുവെങ്കിലും മിനിമം താങ്ങുവില ഉൾപ്പെടെ കർഷകരുടെ ജീവൽപ്രധാനമായ ആവശ്യങ്ങളൊന്നും അംഗീകരിക്കാൻ മോദി സർക്കാർ തയ്യാറായിട്ടില്ല. വഖ്ഫ് നിയമഭേദഗതിയിലൂടെ മുസ്്ലിം ജനസമൂഹങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തിനും സമ്പത്ത് സംരക്ഷിക്കാനുള്ള ഭരണഘടനാ അവകാശങ്ങൾക്കുമെതിരായി ഹീനമായ കടന്നാക്രമണമാണ് നടത്തിയിരിക്കുന്നത്.
അടിയന്തരാവസ്ഥാ കാലത്തെ തുർക്ക്മാൻഗേറ്റ്, മുസഫർനഗർ സംഭവങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ മുസ്്ലിം ജനവിഭാഗങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾക്കുമെതിരായ കടന്നാക്രമണങ്ങൾ തുടരുന്നു. മുസ്്ലിം ചേരികൾക്കും ആവാസമേഖലകൾക്കുമെതിരെ ബുൾഡോസർരാജാണ്. മണിപ്പൂരിൽ മെയ്തിലിപൂൺ പോലുള്ള ഹിന്ദുത്വ ഭീകരസംഘങ്ങളെ ഇളക്കിവിട്ട് കുക്കി ഗോത്രജനതയെ വേട്ടയാടുകയാണ്.

 മോദിയുടെ സ്വേച്ഛാധിപത്യം
ഇങ്ങനെയൊക്കെ രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്കും നിയോഫാസിസ്റ്റ് ഭീകരതയിലേക്കും നയിക്കുകയാണ് മോദി സർക്കാർ. അതൊക്കെ മറച്ചുവെക്കാനായി അടിയന്തിരാവസ്ഥ പ്രഖ്യാപന ദിനമായ ഇന്ന് ഭരണഘടനാഹത്യാദിനമായി ആചരിക്കാനുള്ള ആഹ്വാനമാണ് നരേന്ദ്രമോദിയും അമിത്ഷായും കഴിഞ്ഞ വർഷം നടത്തിയത്. തങ്ങളുടെ സ്വേച്ഛാധിപത്യ നടപടികളെയും തങ്ങൾക്ക് അനഭിമതരായ ജനസമൂഹങ്ങൾക്കു നേരെയും നടത്തിക്കൊണ്ടിരിക്കുന്ന ഹിംസാത്മകമായ ഫാസിസ്റ്റ് ആക്രമണങ്ങളെയും മറച്ചുവെക്കാനുള്ള കൗശലമാണിത്. മാത്രമല്ല ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യ ഭരണത്തെ പിന്തുണച്ചവരും അതിനുവേണ്ടി ത്യാഗം സഹിച്ചവരും ആർ എസ് എസുകാരാണെന്ന് വരുത്തിതീർക്കാനുള്ള കൗശലം കൂടിയായിട്ടുവേണം മോദി സർക്കാറിന്റെ ഭരണഘടനാഹത്യാദിനപ്രഖ്യാപനത്തെ കാണേണ്ടത്.
ഇന്ത്യൻ ജനതക്ക് സേച്ഛാധിപത്യത്തിന്റെ തടവറകൾ തീർത്ത അടിയന്തരാവസ്ഥ കാലത്തെ നമ്മളിന്ന് ഓർക്കുന്നത് ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികൾ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തിയിരിക്കുന്ന സന്ദർഭത്തിൽ കൂടിയാണ്. 400 സീറ്റുകൾ നേടി ഭരണഘടനയെ മാറ്റി ഒരു മതരാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള ബി ജെ പിയുടെ അജൻഡക്ക് 18ാം ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രഹരമേൽപ്പിക്കാൻ കഴിഞ്ഞുവെങ്കിലും ഏകാധിപതിയായ മോദി വീണ്ടും സർക്കാർ രൂപവത്കരിച്ച് അധികാരത്തിൽ തുടരുകയാണ്.

 പകപോക്കൽ
തങ്ങൾക്കനഭിമതരായ രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും കേന്ദ്ര ഏജൻസികളെ അഴിച്ചുവിട്ട് രാജ്യമെമ്പാടും വേട്ടയാടുകയാണ്. പഹൽഗാം ഭീകരാക്രമണവും അതിന് പകരം ചോദിക്കാനായി നടത്തിയ ഓപറേഷൻ സിന്ദൂരും തങ്ങളുടെ രാഷ്ട്രീയ അജൻഡക്കാവശ്യമായ രീതിയിൽ അതിദേശീയതാ വാദം ഇളക്കിവിടാനായി ഉപയോഗിക്കുകയാണ് മോദി സർക്കാർ ചെയ്തത്. പഹൽഗാമിലെ ബൈസരൻവാലിയിൽ മിലിറ്ററി ഇന്റലിജൻസും സുരക്ഷാ ഉദ്യോഗസ്ഥരും അറിയാതെ എങ്ങനെയാണ് പാകിസ്താൻ താവളമായി പ്രവർത്തിക്കുന്ന ലഷ്‌കറെ ത്വയ്യിബ എന്ന ഭീകരവാദസംഘത്തിലെ മിലിറ്റന്റുകൾക്ക് കടന്നുവരാനും നിരപരാധികളായ വിനോദസഞ്ചാരികളുടെ ജീവനെടുക്കാനും കഴിഞ്ഞത് എന്നതിന് രാജ്യത്തോട് ഒരു വിശദീകരണവും ഇതുവരെ മോദി സർക്കാർ നൽകിയിട്ടില്ല. അമേരിക്കൻ ഇടപെടൽ മൂലമാണ് വെടിനിർത്തലുണ്ടായതെന്ന പ്രസിഡന്റ് ട്രംപിന്റെ ആവർത്തിച്ചുള്ള പ്രസ്താവനകൾക്കും കേന്ദ്ര സർക്കാർ മറുപടി പറഞ്ഞിട്ടില്ല. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ പാർലിമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തെ കുറ്റകരമായ രീതിയിൽ തള്ളിക്കളയുകയാണ് മോദി സർക്കാർ ചെയ്തിരിക്കുന്നത്.
മാത്രമല്ല സംഘ്പരിവാർ ശക്തികൾ പഹൽഗാം സംഭവത്തിന്റെ വൈകാരികമായ സാഹചര്യത്തെ ഉപയോഗപ്പെടുത്തി മുസ്്ലിം വിരുദ്ധത പടർത്താനാണ് സംഘടിതമായി ശ്രമിച്ചത്. ബൈസരൻവാലിയിൽ ഭീകരവാദികളെ ചെറുത്ത കശ്മീരി മുസ്്ലിം തൊഴിലാളികൾ തന്റെ സഹോദരങ്ങളാണെന്ന് പറഞ്ഞ, വധിക്കപ്പെട്ട മലയാളിയായ രാമചന്ദ്രന്റെ മകൾ ആരതിക്കുനേരെ ക്രൂരമായ സൈബർ ആക്രമണങ്ങൾ അഴിച്ചുവിട്ട് വിദ്വേഷപ്രചരണം നടത്താനാണ് സംഘ്പരിവാർ ശക്തികൾ മിനക്കെട്ടത്.

 നിയോഫാസിസ്റ്റ് ഭീഷണി
ഇങ്ങനെയൊക്കെയുള്ള അത്യന്തം ഗുരുതരമായ ഒരു ദേശീയ സാഹചര്യം നമ്മെ ഓർമപ്പെടുത്തുന്നത് അടിയന്തരാവസ്ഥ ഒരു വിദൂര ഭൂതകാലസ്മരണ മാത്രമല്ല എന്നാണ്. ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യവും നിരന്തരമായി ചവിട്ടിമെതിക്കപ്പെടുന്ന നിയോഫാസിസ്റ്റ് ഭീഷണിയുടെ വർത്തമാനം കൂടിയാണെന്നാണ്. കടുത്ത സാമൂഹിക വിഭജനവും വിദ്വേഷ പ്രചാരണവും ഭരണകൂട ഭീകരതയുമാണ് മോദി ഭരണത്തിനുകീഴിൽ രാജ്യമെമ്പാടും നടന്നുകൊണ്ടിരിക്കുന്നത്.
50 വർഷങ്ങൾക്ക് മുമ്പ് രാജ്യം അടിയന്തരാവസ്ഥയിലേക്കെത്തിപ്പെട്ട സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ കുഴപ്പങ്ങളും ആഴത്തിൽതന്നെ വിശകലനവിധേയമാക്കേണ്ടതുണ്ട്. അതായത് അടിയന്തരാവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ച 1970കളിലെ ഇന്ത്യൻ ഭരണവർഗ പ്രതിസന്ധിയെയും അതിനെതിരായി വളർന്നുവന്ന തൊഴിലാളി ബഹുജന മുന്നേറ്റങ്ങളെയും പരിശോധിക്കേണ്ടതുണ്ട്. അടിയന്തരാവസ്ഥാവിരുദ്ധ സ്മരണകളെ കാൽപനികവത്കരിച്ച് അതിലേക്ക് രാജ്യമെത്തിപ്പെട്ട ചരിത്രസാഹചര്യത്തെയും വർഗതാത്പര്യങ്ങളെയും അജ്ഞതയിൽ നിർത്തുകയെന്നതാണ് ഹിന്ദുത്വവാദികൾ മുതൽ മധ്യവർഗ ലിബറൽ ബുദ്ധിജീവികൾ വരെ കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തെ ഇളക്കിമറിച്ച തൊഴിലാളി പണിമുടക്കുകളുടെയും കർഷകസമരങ്ങളുടെയും വിദ്യാർഥി പ്രക്ഷോഭങ്ങളുടേയുമായ നിരവധി സംഭവങ്ങളുടെ അനുസ്യൂതിയിലാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലേക്ക് എത്തുന്നത്.

 ഭരണകൂട ഭീകരത
ജയപ്രകാശ് നാരായണൻ മുതൽ സമാദരണീയരായ ദേശീയ നേതാക്കളെയും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയുമെല്ലാം അറസ്റ്റ് ചെയ്ത് തുറങ്കലിലടച്ചു, പ്രതിഷേധിക്കുന്നവരെ ഭരണകൂട ഭീകരതയുടെ മൂന്നാംമുറകൾക്ക് നിഷ്ഠൂരം വിധേയമാക്കിയ അടിയന്തരാവസ്ഥ എന്തായിരുന്നു? രാജ്യം അനുഭവിച്ച ആ കൊടുംഭീകരതയുടെ 50 വർഷങ്ങൾ പിന്നിടുമ്പോൾ പുതിയ തലമുറയുടെ മുമ്പിൽ അക്കാര്യങ്ങൾ വിശദമായിത്തന്നെ വിശദീകരിച്ച് പോകേണ്ടതുണ്ട്. അടിയന്തരാവസ്ഥയിലേക്ക് ഇന്ത്യൻ ഭരണകൂടത്തെ കൊണ്ടെത്തിച്ച സാമൂഹിക സാമ്പത്തിക പ്രതിസന്ധിയും അതിനെ നിർണയിച്ച രാഷ്ട്രീയഘടകങ്ങളും എന്തായിരുന്നു എന്നാണ് ഇന്ന് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഏത് ആലോചനകളിലും പ്രധാനമായി വരുന്നത്. അത്തരമൊരു പുനർവിശകലനം കോർപറേറ്റ് മൂലധനത്തിന്റെയും ഭൂരിപക്ഷ വർഗീയതയുടേതുമായ ഫാസിസ്റ്റ് ശക്തികളുടെ വളർച്ചയുടെയും തുടർച്ചയായ അധികാരാരോഹണത്തിന്റെയും ചരിത്രപരമായ വഴികൾ കണ്ടെത്താൻ സാമൂഹിക ശാസ്ത്ര വിദ്യാർഥികളെ സഹായിച്ചേക്കും.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ അന്ധകാരപൂർണമായ കാലഘട്ടമായിരുന്നു അടിയന്തരാവസ്ഥയുടെ 21 മാസങ്ങളെന്ന് ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. 1975 ജൂൺ 25ന് അർധ രാത്രിയാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നിർദേശമനുസരിച്ച് രാഷ്ട്രപതി ഫക്റുദ്ദീൻ അലി അടിയന്തരാവസ്ഥ പ്രഖ്യാപനം നടത്തുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ അപമാനകരമായ ഒരു നടപടിയായാണ് അടിയന്തരാവസ്ഥ പ്രഖ്യാപനെത്തയും അതിൽ ഒപ്പുവെച്ച രാഷ്ട്രപതിയുടെ നടപടിയെയും പല രാഷ്ട്രീയ ചിന്തകന്മാരും കുൽദീപ് നെയ്യാറെ പോലുള്ള മുതിർന്ന പത്രപ്രവർത്തകരും വിശകലം ചെയ്ത് പറഞ്ഞിട്ടുള്ളത്. ഇന്ദിരാഗാന്ധിയുടെ സമഗ്രാധിപത്യപരമായ വ്യക്തിനേതൃത്വത്തിനു മുമ്പിൽ ഭരണഘടനയുടെ സംരക്ഷകനായ രാഷ്ട്രപതി വിനീതവിധേയനായി അവർ പറയുന്നിടത്തെല്ലാം ഒപ്പിട്ടുകൊടുക്കുകയന്ന ലജ്ജാകരവും നിർഭാഗ്യകരവുമായ രാഷ്ട്രീയ സന്ദർഭമായിരുന്നു അതെന്ന് പറയാം.
അടിയന്തരാവസ്ഥ ഇന്ത്യൻ ഭരണകൂടത്തിന്റെയും അതിനു നേതൃത്വം നൽകുന്ന കുത്തക ബൂർഷ്വാസിയുടെയും ഹിംസാത്മകമായ രൂപാന്തരമായിരുന്നുവെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അടിയന്തരാവസ്ഥയെ മനുഷ്യാവകാശലംഘനങ്ങളുടെയും ഭരണകൂടഭീകരതയുടെയും വിവരണാത്മകമായ അലങ്കാരഭൂഷകളെല്ലാം ഉപേക്ഷിച്ച് വസ്തുനിഷ്ഠമായി വിലയിരുത്തിയാൽ ഇന്ത്യൻ ബൂർഷ്വാസിയിലെ രക്തരക്ഷസ്സിനെ പുറത്തുകൊണ്ടുവന്ന കാലമായിരുന്നുവെന്ന് വിലയിരുത്താം.

Latest