Connect with us

up election

ക്ഷേത്ര നിര്‍മ്മാണത്തിലെ അഴിമതി: അയോധ്യയിലേക്കില്ല; യോഗി ഗൊരഖ്പൂരില്‍ മത്സരിക്കും

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബി ജെ പി പുറത്ത് വിട്ടു

Published

|

Last Updated

ലക്‌നോ | ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബി ജെ പി പുറത്ത് വിട്ടു. ന്യൂഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗും ചേര്‍ന്നാണ് പട്ടിക പുറത്ത് വിട്ടത്. നിലവില്‍ പുറത്ത് വന്ന പട്ടികയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഉള്‍പ്പെട്ടിട്ടുണ്ട്.

നിലവില്‍ എം എല്‍ സിയായ ഇരുവരും തിരഞ്ഞെടുപ്പില്‍ ഇരുവരേയും ഇറക്ക് പരമാവധി സീറ്റുകള്‍ പിടിക്കുക എന്ന നിര്‍ദ്ദേശത്തിന്റെ ഭാഗമായി ആണ് നേരിട്ട് മത്സരത്തിന് ഇറങ്ങുന്നത്. രാമക്ഷേത്രം നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞത് പ്രചരണായുധമാക്കി ഭുരിപക്ഷ വോട്ടുകള്‍ ഏകീകരിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി, യോഗിയെ അയോധ്യയില്‍ മത്സരിപ്പിക്കാനായിരുന്നു ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ താത്പര്യം. എന്നാല്‍, ഇവിടെ ക്ഷേത്ര ഭൂമി ഇടപാടുമായും മറ്റും തുടരെ തുടരെ അഴിമതി ആരോപണങ്ങളും സാമ്പത്തിക തിരിമറി ആരോപണങ്ങളും പുറത്ത് വന്നതോടെയാണ് യോഗി സുരക്ഷിതമായ ഗൊരക്പൂരിലേക്ക് പോയതെന്നാണ് സൂചന. ഗൊരക്പൂരില്‍ നിന്ന് അഞ്ച് വട്ടം എം പിയായ യോഗി, കേന്ദ്രമന്ത്രിയായിരിക്കെയാണ് രാജിവെച്ച് ലജിസ്ലേറ്റീവ് കൗണ്‍സില്‍ വഴി സംസ്ഥാന മുഖ്യമന്ത്രിയായത്. ഗൊരക്പൂര്‍ അര്‍ബന്‍ മണ്ഡലത്തിലായിരിക്കും യോഗി മത്സരിക്കുക.

ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 58 മണ്ഡലങ്ങളിലെ 57 സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തിലെ 55 ല്‍ 38 സീറ്റുകളിലേക്കുമാണ് ഇപ്പോള്‍ ബി ജെ പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ മകന്‍ പങ്കജ് സിംഗ് നോയിഡയില്‍ മത്സരിക്കും. മഥുരയില്‍ മന്ത്രി ശ്രീകാന്ത് ശര്‍മ്മ വീണ്ടും മത്സരിക്കും. നിലവില്‍ പ്രഖ്യാപിച്ചതില്‍ 60% സീറ്റുകളില്‍ ഒ ബി സി, ദളിത് വിഭാഗത്തില്‍ നിന്നുള്ളവരാണെന്ന് ബി ജെ പി അവകാശപ്പെട്ടു.