Kerala
മേഘവിസ്ഫോടനം: ഉത്തരാഖണ്ഡിൽ കുടുങ്ങിയവരിൽ 28 മലയാളികളും
എല്ലാവരും സുരക്ഷിതരെന്ന് ടൂർ ഓപറേറ്റർ

ഉത്തരകാശി | ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ മേഘവിസ്ഫോടനത്തിൽ കുടുങ്ങിയവരിൽ മലയാളികളും. വിനോദയാത്രക്ക് പോയ 28 മലയാളികളാണ് ഉത്തരാഖണ്ഡില്‍ കുടുങ്ങിയത്. 20 മുംബൈ മലയാളികളും എട്ട് കേരളത്തില്‍ നിന്നുള്ളവരുമാണ് ടൂര്‍ പാക്കേജിൻ്റെ ഭാഗമായി ഉത്തരാഖണ്ഡിലെത്തിയത്. ഇവരെ മിന്നൽപ്രളയത്തിന് ശേഷം ബന്ധപ്പെടാനായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ 28പേരും സുരക്ഷിതരാണെന്നും ബന്ധപ്പെടാന്‍ കഴിയാത്തത് വിനിമയ സംവിധാനങ്ങള്‍ തകരാറിലായതുകൊണ്ടാണെന്നുമാണ് ടൂര്‍ ഓപറേറ്റേഴ്‌സിൻ്റെ വിശദീകരണം.
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ ഇന്നലെ ഉച്ചക്ക് 1.45നാണ് മേഘവിസ്ഫോടനവും മിന്നൽ പ്രളയവുമുണ്ടായത്. ധാരാലിയ ഗ്രാമത്തിൻ്റെ ഭൂരിഭാഗവും ഒലിച്ചുപോയി. അഞ്ച് മരണമാണ് സ്ഥിരീകരിച്ചതെങ്കിലും നിരവധിപേർ കുടുങ്ങിക്കിടക്കുകയാണ്. 11 സൈനികരടക്കം നൂറിലേറെ പേരെ കാണാതായെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. നിരവധി വീടുകളും 25 ഓളം ഹോട്ടലുകളും പൂർണമായും ഒലിച്ചുപോയി. ദുരന്തത്തിന്റെ വ്യാപ്തി ഇതിലും ഭീകരമാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
മണിക്കൂറുകൾക്കകമുണ്ടായ രണ്ടാമത്തെ മേഘവിസ്ഫോടനത്തിൽ സെെനിക ക്യാമ്പും തകർന്നു.