Connect with us

Kerala

എയര്‍ ഇന്ത്യയുടെ ഭൂമിയും കെട്ടിടങ്ങളും വാങ്ങാന്‍ മന്ത്രിസഭാ അനുമതി

Published

|

Last Updated

തിരുവനന്തപുരം | എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം കവടിയാര്‍ വില്ലേജിലെ 34.92 ആര്‍ ഭൂമിയും അതിലെ കെട്ടിടങ്ങളും നെഗോസിയേഷന്‍ കമ്മറ്റി ശിപാര്‍ശ പ്രകാരം വാങ്ങാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. 11.24 കോടി (11,24,23,814) രൂപ ന്യായവില നല്‍കി എയര്‍ ഇന്ത്യയില്‍ നിന്ന് പൊതു ആവശ്യത്തിന് വാങ്ങാനാണ് തീരുമാനം. ഈ ഭൂമിയും കെട്ടിടങ്ങളും സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളുമായി പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. ഇതോടൊപ്പം ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് സ്വകാര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ലേല നടപടികളില്‍ പങ്കെടുക്കുന്നതിനും കമ്പനിയുടെ കേരളത്തിലുള്ള ആസ്തികള്‍ ഏറ്റെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും കെ എസ് ഐ ഡി സി എയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.

കണ്ണൂര്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ തുടര്‍ ഘട്ടങ്ങള്‍ക്ക് ഭൂമിയേറ്റെടുക്കുന്നതിന് ഇതിനകം ഭരണാനുമതി നല്‍കിയ 80 കോടി രൂപക്ക് പുറമെ 34 കോടി രൂപ കൂടെ ഉള്‍പ്പെടുത്തി 114 കോടി രൂപ കിഫ്ബി ഫണ്ട് തേടുന്നതിനുള്ള ഭരണാനുമതി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവകേരളം കര്‍മ പദ്ധതി രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന കരട് മാര്‍ഗ രേഖക്കും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ 24 ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്) തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.

തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നാല് വീതവും കോട്ടയം, തൃശൂര്‍, മഞ്ചേരി, എറണാകുളം, ഇടുക്കി, കൊല്ലം മെഡിക്കല്‍ കോളജുകളില്‍ രണ്ട് വീതവും തസ്തികകളായിരിക്കും സൃഷ്ടിക്കുക. ഇതോടൊപ്പം പോലീസ് വകുപ്പില്‍ ക്രൈം ബ്രാഞ്ചില്‍ നാല് ലീഗല്‍ അഡൈ്വസര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. സ്വകാര്യ ആശുപത്രിയിലെ മലിനജല സംസ്‌കരണ പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ട കോഴിക്കോട് പുതിയങ്ങാടി എടക്കാടിലെ ചിത്രാംഗണിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്ത് ലക്ഷം രൂപ അനുവദിക്കും.

കേരളത്തിലെ സ്‌പെഷ്യല്‍ സ്‌കൂളുകളിലെ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയുടെ പേര് ഓഡിയോളജിസ്റ്റ് കം സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്ന് മാറ്റാന്‍ തീരുമാനിച്ചു. ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (ബി എ എസ് എല്‍ പി), ബി എസ് സി സ്പീച്ച് ആന്‍ഡ് ഹിയറിംഗ് അല്ലെങ്കില്‍ ആര്‍ സി ഐ രജിസ്‌ട്രേഷനുള്ള ഓഡിയോളജിസ്റ്റ് ആന്‍ഡ് സ്പീച്ച് പാത്തോളജിസ്റ്റ്, സ്പീച്ച് തെറാപിസ്റ്റ് തത്തുല്യ യോഗ്യതയും വിദ്യാഭ്യാസ യോഗ്യതയായി ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കും.

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന് കീഴില്‍ ഏറ്റെടുക്കുന്നതിന് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദേശങ്ങള്‍ അംഗീകരിച്ചു. കേരള വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസുകളുടെ ഓട്ടോമേഷന്‍, വര്‍ക്കല മുനിസിപ്പാലിറ്റിക്ക് സെപ്‌റ്റേജ് സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കല്‍, കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമ പഞ്ചായത്തില്‍ സ്വീവേജ് സംസ്‌കരണ പ്ലാന്റ്് സ്ഥാപിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ 27.67 കോടി രൂപ ചെലവില്‍ ആര്‍ കെ ഐക്ക് കീഴില്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി. കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷനില്‍ നിലവിലുള്ള ഒഴിവില്‍ വി ആര്‍ രമ്യയെ നിയമിക്കാന്‍ തീരുമാനിച്ചു. രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ടെക്‌നോളജിയില്‍ അധ്യാപികയായ ഇവര്‍ തിരുവനന്തപുരം കുഴിവിള സ്വദേശിനിയാണ്. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിംഗ് ഡയറക്ടര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചു. ടി ജി ഉല്ലാസ് കുമാറിനെ സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡിന്റെയും കെ ലക്ഷ്മി നാരായണനെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെയും വി കെ പ്രവിരാജിനെ ഓട്ടോ കാസ്റ്റ് ലിമിറ്റഡിന്റെയും ഇ എ സുബ്രഹ്‌മണ്യനെ കെ എസ് ഡി പി ലിമിറ്റഡിന്റെയും മാനേജിംഗ് ഡയറക്ടര്‍മാരായി നിയമിക്കും.

 

Latest