National
ഓപ്പറേഷൻ സിന്ദൂറിലെ മിന്നും പ്രകടനം; കൂടുതൽ എസ് -400 വ്യോമ പ്രതിരോധ സംവിധാനത്തിനായി റഷ്യയെ സമീപിച്ച് ഇന്ത്യ
പാകിസ്താൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തടയുന്നതിലും നിർവീര്യമാക്കുന്നതിലും റഷ്യൻ നിർമ്മിത എസ്-400 സംവിധാനം നിർണായക പങ്ക് വഹിച്ചിരുന്നു.

ന്യൂഡൽഹി | ഓപ്പറേഷൻ സിന്ദൂറിൽ എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വിജയകരമായി ഉപയോഗിച്ചതിന് പിന്നാലെ, ഈ പ്ലാറ്റ്‌ഫോമിന്റെ കൂടുതൽ യൂണിറ്റുകൾക്കായി ഇന്ത്യ റഷ്യയെ സമീപിച്ചതായി റിപ്പോർട്ട്. ഉന്നത പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
പാകിസ്താൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തടയുന്നതിലും നിർവീര്യമാക്കുന്നതിലും റഷ്യൻ നിർമ്മിത എസ്-400 സംവിധാനം നിർണായക പങ്ക് വഹിച്ചിരുന്നു. എസ് 400 ഉയർന്ന കൃത്യതയും കാര്യക്ഷമതയും പ്രകടിപ്പിച്ചതായി പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. ഈ പ്രകടനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മോസ്കോയിൽ നിന്ന് കൂടുതൽ എസ്-400 മിസൈലുകൾ വാങ്ങി വ്യോമ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഇന്ത്യ നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ അഭ്യർത്ഥന റഷ്യ ഉടൻ അംഗീകരിക്കാൻ സാധ്യതയുണ്ടെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു.
റഷ്യൻ നിർമ്മിത എസ്-400 വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യയിൽ ‘സുദർശന ചക്രം’ എന്നാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും നൂതനമായ മിസൈൽ പ്രതിരോധ സംവിധാനമാണിത്. 600 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യങ്ങളെ കണ്ടെത്താനും 400 കിലോമീറ്റർ വരെ അകലെയുള്ളവയെ തടയാനും ഇതിന് ശേഷിയുണ്ട്.
അഞ്ച് എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കായി 2018 ൽ ഇന്ത്യ 5.43 ബില്യൺ ഡോളറിൻ്റെ കരാർ റഷ്യയുമായി ഒപ്പുവച്ചിരുന്നു. പാകിസ്താൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള വ്യോമ ഭീഷണികളെ നേരിടാൻ 2021 ൽ ആദ്യത്തെ യൂണിറ്റ് പഞ്ചാബിൽ സ്ഥാപിച്ചു.
നാല് തരം മിസൈലുകൾ തൊടുക്കാൻ ശേഷിയുള്ള എസ്-400 ന് വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ തടയാൻ കഴിയും. ഇതിൻ്റെ നൂതന ഫേസ്ഡ്-അറേ റഡാർ ഒരേസമയം 100 ലധികം ലക്ഷ്യങ്ങളെ നിരീക്ഷിക്കുന്നു. മൊബൈൽ ലോഞ്ചറുകൾ യുദ്ധഭൂമിയിൽ എളുപ്പത്തിൽ പുനർവിന്യാസം നടത്താനും സഹായകമാണ്.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ആദംപൂരിലെ ഇന്ത്യൻ വ്യോമസേന താവളം സന്ദർശിച്ച്, ഇവിടത്തെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം തകർത്തെന്ന പാകിസ്താന്റെ വാദം തെറ്റാണെന്ന് വ്യക്തമാക്കിയിരുന്നു. സൈനിക വൃത്തങ്ങളും പാക് അവകാശവാദം തള്ളിയിരുന്നു.