Connect with us

From the print

അതിര്‍ത്തികള്‍ക്ക് പൂട്ട്

ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് അതിര്‍ത്തികള്‍ അടച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. പോലീസുകാരുടെ അവധി അവസാനിപ്പിച്ചു.വിമാനത്താവളങ്ങളില്‍ പോര്‍വിമാനങ്ങള്‍ വിന്യസിച്ചു. രക്തം ശേഖരിക്കാന്‍ ബ്ലഡ് ബാങ്കുകള്‍ക്ക് നിര്‍ദേശം.

Published

|

Last Updated

ജെയ്പൂര്‍ | പാകിസ്താന്‍ ആക്രമണത്തിന് ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിക്ക് പിന്നാലെ രാജ്യാന്തര അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ വന്‍ ജാഗ്രതാ നിര്‍ദേശം. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളിലെ അതിര്‍ത്തികള്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബി എസ് എഫ്) സീല്‍ ചെയ്തു.
അതിര്‍ത്തി പ്രദേശങ്ങളിലെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പൊതുപരിപാടികള്‍ റദ്ദാക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു.  അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരോടും അവധി അവസാനിപ്പിച്ച് തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാനും നിര്‍ദേശമുണ്ട്.
രാജസ്ഥാന്‍
രാജസ്ഥാനിലെ ജോധ്പൂര്‍, കിഷന്‍ഗഢ്, ബികാനീര്‍ വിമാനത്താവളങ്ങള്‍ നാളെ വരെ അടച്ചിടും. 1,307 കിലോമീറ്ററാണ് രാജസ്ഥാനില്‍ പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്നത്. സംസ്ഥാനത്തെ ബാര്‍മര്‍, ജയ്സാല്‍മീര്‍, ജോധ്പൂര്‍, ശ്രീഗംഗാനഗര്‍ ജില്ലകളിലെ സ്‌കൂളുകള്‍, അങ്കണ്‍വാടികള്‍, കോച്ചിംഗ് സെന്ററുകള്‍ തുടങ്ങിയവ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ കലക്ടര്‍മാര്‍ ഉത്തരവിട്ടു.
ജയ്സാല്‍മീറില്‍ അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ നാല് വരെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഇന്ധനം ശേഖരിച്ചുവെക്കാന്‍ പെട്രോള്‍ പമ്പുകള്‍ക്കും അടിയന്തര മരുന്നുകള്‍ ഉറപ്പുവരുത്തണമെന്ന് ആശുപത്രികള്‍ക്കും ലഭ്യമായ മുഴുവന്‍ രക്തഗ്രൂപ്പുകളും ശേഖരിക്കണമെന്ന് വിവിധ ആശുപത്രികളിലെ ബ്ലഡ് ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കി.
പഞ്ചാബ്
532 കിലോമീറ്റര്‍ രാജ്യാന്തര അതിര്‍ത്തിയുള്ള പഞ്ചാബില്‍ സദാസമയം ബി എസ് എഫ് പട്രോളിംഗ് നടത്തുന്നുണ്ട്. സംശയാസ്പദമായ സാഹചര്യത്തില്‍ വെടിയുതിര്‍ക്കാനും നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ സര്‍ക്കാര്‍ പരിപാടികളടക്കം റദ്ദ് ചെയ്തതായി മന്ത്രി അമന്‍ അറോറ അറിയിച്ചു.
ഗുജറാത്ത്
പാകിസ്താനുമായി അടുത്തുകിടക്കുന്ന ഗുജറാത്തിലെ കച്ഛ് ജില്ലയിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ഭുജ്, രാജ്കോട്ട് വിമാനത്താവളങ്ങളില്‍ നിന്നുള്ള സിവിലിയന്‍ വിമാന സര്‍വീസുകള്‍ മൂന്ന് ദിവസത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്.
തീരദേശ നഗരമായ ജാംനഗറില്‍ കോസ്റ്റ്ഗാര്‍ഡും നാവികസേനയും അധിക പട്രോളിംഗ് നടത്തുന്നുണ്ട്. പാക് അതിര്‍ത്തിയോട് ചേര്‍ന്ന ഹലാര്‍ ബീച്ച് ഉള്‍പ്പെടെയുള്ള മേഖലകളില്‍ സ്പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പ്, മറൈന്‍ പോലീസ്, ടാസ്‌ക് ഫോഴ്സ് കമാന്‍ഡോകള്‍ എന്നിവരെയും വിന്യസിച്ചു. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എട്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കി. നാല് പുറപ്പെടലുകളും നാല് ആഗമനങ്ങളുമാണ് റദ്ദാക്കിയത്.
സിവിലിയന്‍ വ്യോമപാതകളിലടക്കം പോര്‍വിമാനങ്ങള്‍ അഭ്യാസം നടത്തുന്നതിനാല്‍ നിരവധി യാത്രാവിമാനങ്ങള്‍ വൈകി.