Connect with us

Kerala

ആലഞ്ചേരിയുടെ മോദി സ്തുതിക്കെതിരെ അതിരൂപതാ മുഖപത്രം സത്യദീപം

കേരളത്തിന് പുറത്ത് ക്രൈസ്തവര്‍ അരക്ഷിതരെന്ന് മറന്നുകൊണ്ടുള്ള പ്രസ്താവനയെന്നും സത്യദീപം

Published

|

Last Updated

കൊച്ചി | സമകാലിക ക്രിസ്ത്യന്‍ ന്യൂനപക്ഷവേട്ടയെ വല്ലാതെ ലളിതവത്കരിക്കുന്ന പരാമര്‍ശമാണ് സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയതെന്ന വിമര്‍ശവുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം.
2023 ഫെബ്രുവരി 20ന് ഡല്‍ഹിയിലെ ജന്തര്‍ മന്ദിര്‍ ജനസാന്ദ്രമായതെന്തിനാണെന്ന കാര്യം കര്‍ദിനാള്‍ മറന്നുപോയതാകും.

മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയത് മോദി സ്തുതിയാണ്. ഉത്തരേന്ത്യയിലെ പീഡനങ്ങള്‍ ആലഞ്ചേരി മറന്നുപോയി. കേരളത്തിന് പുറത്ത് ക്രൈസ്തവര്‍ അരക്ഷിതരാണെന്നും മോദി കാലം ഹൈന്ദവ തീവ്ര ദേശീയതയാണെന്നും സത്യദീപം ഉണര്‍ത്തുന്നു.

മതം മാറ്റ നിരോധന നിയമങ്ങളുടെ വ്യാപകമായ ദുരുപയോഗത്തിലൂടെ ക്രൈസ്തവരുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി ഉയരുന്നത് കര്‍ദിനാള്‍ കാണാതെ പോയതെന്തെന്ന ചോദ്യവും സത്യദീപം പുതിയ ലക്കത്തില്‍ ഉന്നയിക്കുന്നു. ജനാധിപത്യവും മതേതരത്വവും അപരിചിതമാകുന്ന അപകട സാധ്യതകളെക്കുറിച്ച് പുറത്തുപറയുകയെന്ന ഉത്തരവാദിത്വം നിസ്സാര നേട്ടങ്ങള്‍ക്ക് വേണ്ടി നിറവേറ്റാതിരുന്നാല്‍ കാലം മാപ്പ് തരില്ലെന്നും സഭാനേതൃത്വം ഇത് മറന്നുപോകരുത്. ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ ഇന്ത്യയില്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്ന കര്‍ദിനാളിന്റെ പരാമര്‍ശം ശരിയല്ല. ഗോള്‍ വാര്‍ക്കറുടെ ‘വിചാരധാര’യില്‍ ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളായി ക്രിസ്ത്യാനികളും മുസ്ലിംകളും കമ്മ്യൂണിസ്റ്റുകാരും ഇന്നും മാറ്റമില്ലാതെ തുടരുമ്പോള്‍ സഭാനേതൃത്വത്തിന്റെ വിചാരധാരയില്‍ അടിയന്തര മാറ്റമുണ്ടായതിന്റെ അടിസ്ഥാനമെന്താണെന്നും സത്യദീപം ചോദിക്കുന്നു.

ഈസ്റ്റര്‍ ദിനത്തില്‍ ഏതാനും ക്രിസ്ത്യന്‍ വീടുകളിലും അരമനകളിലും ബി ജെ പി നേതാക്കള്‍ നടത്തിയ സന്ദര്‍ശനം രാഷ്ട്രീയ പ്രേരിതമല്ലായിരുന്നുവെന്ന് സമര്‍ഥിക്കുമ്പോഴും സന്ദര്‍ശനത്തിലെ രാഷ്ട്രീയം മതേതര കേരളത്തിന് മനസ്സിലാകുന്നുണ്ട്. വിരുന്ന് വന്നവരോട് സ്റ്റാന്‍സ്വാമി കൊല്ലപ്പെട്ടതെങ്ങനെയെന്നും കാന്ദമാലില്‍ ഇപ്പോഴും നീതി വൈകുന്നതെന്തുകൊണ്ടെന്നും ചോദിക്കാതെയാണ് തങ്ങളുടെ ‘രാഷ്ട്രീയമര്യാദ’ മെത്രാന്മാര്‍ കാണിച്ചത്. ക്രൈസ്തവര്‍ക്കെതിരെ രാജ്യത്താകെ പെരുകുന്ന ആള്‍ക്കൂട്ടാക്രമങ്ങളെ അപലപിക്കാതെ കുറ്റകരമായ മൗനം തുടരുന്ന പ്രധാനമന്ത്രിയെ ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹി കത്തീഡ്രലില്‍ പ്രാര്‍ഥനാഗീതം കേള്‍പ്പിച്ച് മടക്കിയ സഭാ നേതൃത്വം അതേ കുറ്റത്തില്‍ നിശ്ശബ്ദ പങ്കാളിയാണെന്ന് സത്യദീപം പറയുന്നു.

Latest