Uae
അറബ് ജീനിയസ് അവാർഡ് പ്രതിഭകളെ ഇന്ന് ആദരിക്കും
ആറ് വിഭാഗങ്ങളിലെ ജേതാക്കൾ അവാർഡ് ഏറ്റുവാങ്ങും
ദുബൈ | അറബ് ലോകത്തെ പ്രതിഭകൾക്കായി ഏർപ്പെടുത്തിയ അറബ് ജീനിയസ് 2025 അവാർഡ് ജേതാക്കളെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഇന്ന് ആദരിക്കും. വ്യാഴാഴ്ച ദുബൈ മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിൽ വെച്ചാണ് പ്രൗഢഗംഭീരമായ ചടങ്ങ് നടക്കുന്നത്. അറബ് ലോകത്തെ നോബൽ സമ്മാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പുരസ്‌കാരത്തിന്റെ മൂന്നാം പതിപ്പാണിത്.
ആറ് വ്യത്യസ്ത വിഭാഗങ്ങളിലായി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച പ്രമുഖരാണ് പുരസ്‌കാരത്തിന് അർഹരായത്. പ്രൊഫസർ മാജിദ് ശർഖി (നാച്ചുറൽ സയൻസ്), പ്രൊഫസർ അബ്ബാസ് അൽ ജമാൽ (എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി), ഡോ. നബീൽ സഈദ (മെഡിസിൻ), പ്രൊഫസർ ബദി ഹാനി (ഇക്കണോമിക്‌സ്), ഡോ. സുആദ് അൽ അമിരി (ആർക്കിടെക്ചർ ആൻഡ് ഡിസൈൻ), പ്രൊഫസർ ചാർബൽ ദാഗർ (ലിറ്ററേച്ചർ ആൻഡ് ആർട്‌സ്) എന്നിവർ ഇന്ന് പുരസ്‌കാരം ഏറ്റുവാങ്ങും.
അറബ് യുവതക്ക് പ്രചോദനം നൽകുന്ന മാതൃകാ വ്യക്തിത്വങ്ങളെ വളർത്തിയെടുക്കുക എന്ന ശൈഖ് മുഹമ്മദിന്റെ ദീർഘവീക്ഷണമാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന് കാബിനറ്റ് കാര്യ മന്ത്രിയും ഉന്നത സമിതി ചെയർമാനുമായ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി പറഞ്ഞു. ശാസ്ത്രം, സാഹിത്യം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ അറബ് വംശജർ ലോകത്തിന് നൽകിയ വലിയ സംഭാവനകളെ അടയാളപ്പെടുത്തുന്നതാണ് ഈ പുരസ്‌കാരം. അക്കാദമിക് വിദഗ്ധർ, ശാസ്ത്രജ്ഞർ, ഡിപ്ലോമാറ്റുകൾ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരിക്കും ചടങ്ങ്.



