akg centre attack
എ കെ ജി സെന്റര്‍ ആക്രമണം: ഇ പിക്കും ശ്രീമതിക്കുമെതിരെ ഹരജി
കലാപാഹ്വാനം, ഗൂഢാലോചന എന്നിവക്ക് കേസെടുക്കണമെന്നാണ് ആവശ്യം.
തിരുവനന്തപുരം | എ കെ ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും സി പി എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രമീതക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി. കലാപാഹ്വാനം, ഗൂഢാലോചന എന്നിവക്ക് കേസെടുക്കണമെന്നാണ് ആവശ്യം. പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് ആണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
എ കെ ജി സെന്റര്‍ ആക്രമണം ഇ പി ജയരാജന്റെ സൃഷ്ടിയാണെന്നും അദ്ദേഹമാണ് ഗുഢാലോചന നടത്തിയതെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. എ കെ ജി സെന്ററിലേക്ക് നടത്തിയ ആക്രമണം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും ഒരാളെ പോലും പിടികൂടാനായിട്ടില്ല.
ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. അര്‍ധ രാത്രിയോടടുത്ത സമയം ഒരാള്‍ ബൈക്കിലെത്തി എ കെ ജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിയുന്ന ദൃശ്യം അന്നുതന്നെ പുറത്തായിരുന്നു. ഏറുപടക്കമാണെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു. ആദ്യഘട്ടത്തില്‍ ബോംബ് ആണ് എറിഞ്ഞതെന്നും കോണ്‍ഗ്രസാണ് ഇതിന് പിന്നിലെന്നും മിനുട്ടുകള്‍ക്കകം സംഭവവസ്ഥലത്തെത്തിയ ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. ശബ്ദം കേട്ട് സെന്ററിനകത്ത് കസേരയിലിരുന്ന വായിക്കുകയായിരുന്ന താന്‍ ഞെട്ടിയെഴുന്നേറ്റ് പോയെന്നും ഉഗ്രസ്‌ഫോടനമായിരുന്നെന്നും പി കെ ശ്രീമതി പറഞ്ഞിരുന്നു.