Connect with us

Kerala

ഐക്യവിജയം, യു ഡി എഫിന് ഇത് 'ബൂസ്റ്റര്‍ ഡോസ്'

വിജയം തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള ഊര്‍ജമാകും.

Published

|

Last Updated

മലപ്പുറം | നിലമ്പൂരിലെ യു ഡി എഫ് വിജയം വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള ‘ബൂസ്റ്റര്‍’ ഡോസാണ്. രാഷ്ട്രീയമായി വലതിനൊപ്പം നില്‍ക്കുന്ന നിലമ്പൂര്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി സ്വതന്ത്രനായ പി വി അന്‍വറിലൂടെ ഇടതിന്റെ കൈയിലായിരുന്നു. അതാണ് മികച്ച ഐക്യത്തോടെ കൈയിലാക്കിയിരിക്കുന്നത്.

പ്രചാരണത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പിന്നില്‍ പോകാതെ കക്ഷികള്‍ക്കപ്പുറത്തെ ഇഴയടുപ്പത്തോടെയാണ് മണ്ഡലത്തില്‍ യു ഡി എഫ് നേതാക്കള്‍ പ്രചാരണം ഏകോപിപ്പിച്ചത്. കോണ്‍ഗ്രസ്സും മണ്ഡലത്തില്‍ വ്യക്തമായ സ്വാധീനമുള്ള മുസ്ലിം ലീഗും ഒരേ മനസ്സോടെ ഒത്തുപിടിച്ചാണ് നിലമ്പൂരിലെ ഈ അഭിമാന പോരാട്ടത്തില്‍ ജയം സ്വന്തമാക്കിയത്. മുന്നണിയിലെ യുവനേതാക്കളും മുതിര്‍ന്ന നേതാക്കളും ഒരുമിച്ച് ക്യാമ്പ് ചെയ്താണ് മത്സരബുദ്ധിയോടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയതത്. അതിന്റെ ഫലവും കണ്ടു.

ആര്യാടന്‍ മുഹമ്മദിനെ പോലെ തന്നെ മുസ്ലിം ലീഗിന്റെ നിശിത വിമര്‍ശകനായിരുന്നു മകന്‍ ആര്യാടന്‍ ഷൗക്കത്തും. 2016ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇടത് ട്രെന്‍ഡിനൊപ്പം ആര്യാടനോടുള്ള ലീഗിന്റെ പകയും പാരയായതോടെയാണ് ഷൗക്കത്തിന് ആദ്യ തോല്‍വിയുണ്ടായത്.

പൊതുവേ നിലമ്പൂരില്‍ ലീഗ് തങ്ങളുടെ തിരഞ്ഞെടുപ്പ് യന്ത്രം പ്രവര്‍ത്തിപ്പിക്കാറില്ല. എന്നാല്‍, ഇത്തവണ വരാനിരിക്കുന്ന നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് യു ഡി എഫ് ശക്തിപ്പെടുക എന്ന ലക്ഷ്യത്തോടെ ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. ലീഗ് വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യാന്‍ സ്വന്തം നിലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. ഇങ്ങനെ ലീഗ് ശക്തികേന്ദ്രങ്ങളായ വഴിക്കടവ്, മുത്തേടം പഞ്ചായത്തുകളില്‍ വ്യക്തമായ ലീഡ് നേടിയെടുക്കാനായി. പി കെ കുഞ്ഞാലിക്കുട്ടി നേരിട്ട് ഇടപെട്ടാണ് നിലമ്പൂരില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കൂടാതെ യു ഡി എഫിലെ എല്ലാ നേതാക്കളെയും നിലമ്പൂരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചതും വിജയത്തിന് ആക്കം കൂട്ടി. സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് യു ഡി എഫ് കാഴ്ചവെച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും മുമ്പേ നടന്ന ഉപതിരഞ്ഞെടുപ്പായതിനാല്‍ അതീവ പ്രാധാന്യത്തോടെയാണ് നിലമ്പൂരിലെ ഫലത്തെ മുന്നണികള്‍ നോക്കിക്കണ്ടത്. ശക്തമായ പ്രചാരണമാണ് എല്ലാ മുന്നണികളും നിലമ്പൂരില്‍ നടത്തിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ദേശീയ നേതാക്കളെയടക്കം നിലമ്പൂരിലെത്തിച്ചിരുന്നു. ഈ മത്സരത്തില്‍ വലിയ ഭൂരിപക്ഷത്തില്‍ തന്നെ വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞ ത്രില്ലിലാണ് യു ഡി എഫുള്ളത്. അതിനാല്‍, നിലമ്പൂര്‍ യു ഡി എഫിന് ആത്മവിശ്വാസത്തിന്റെ വിജയം കൂടിയാണ്.