Connect with us

From the print

ജനകീയ വിഷയങ്ങളില്‍ ജാഗ്രത്താകാനുള്ള വിധി

ഓരോ തിരഞ്ഞെടുപ്പിലും പ്രാദേശിക ഘടകങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്വാധീനിക്കുമെന്നതിനാല്‍ ഈ ആശങ്കകളെ മറികടക്കാനായിരിക്കും ഇടതുമുന്നണി ശ്രദ്ധിക്കുക.

Published

|

Last Updated

തിരുവനന്തപുരം | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ക്ഷീണമുണ്ടാക്കിയെങ്കിലും ഇടതുമുന്നണിയുടെ അടിത്തറക്ക് കാര്യമായ കോട്ടം സംഭവിച്ചില്ലെന്ന് വിലയിരുത്തല്‍. ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഭരണകൂടത്തിന്റെ പ്രകടനത്തെക്കുറിച്ചുള്ള ജനകീയാഭിപ്രായങ്ങളെ പ്രതിഫലിപ്പിക്കാറുണ്ടെന്ന് കണക്കാക്കിയാല്‍ നിലമ്പൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്കെതിരെ വീണ വോട്ടുകള്‍ സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനായില്ലെന്ന വിലയിരുത്തലിലാണ് പ്രാഥമികമായി എത്തിച്ചേരുക. പ്രാദേശിക പ്രശ്നങ്ങളും പ്രചാരണ രീതികളും വോട്ടിംഗിനെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും എതിര്‍സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷവും ഒപ്പം സ്വതന്ത്ര സ്ഥാനാര്‍ഥി പിടിച്ച വോട്ടുകളും നിഷേധ വോട്ടുകളായി കണ്ടാല്‍ ജനകീയ വിഷയങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും കൈക്കൊള്ളണമെന്ന ചുവരെഴുത്താണ് ജനഹിതം ബോധ്യപ്പെടുത്തുന്നത്.

വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ഒരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തോല്‍വി സര്‍ക്കാറിന് കൂടുതല്‍ ജനകീയമാകാനുള്ള ഉള്‍വിളി കൂടിയാണ്. മാത്രമല്ല പ്രചാരണ തന്ത്രങ്ങളെ കുറിച്ചും ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്ന രീതികളെ കുറിച്ചും പുനര്‍വിചിന്തനം നടത്താന്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. ഒരു ഉപതിരഞ്ഞെടുപ്പ് ഫലം മാത്രം സര്‍ക്കാറിന്റെ ഭാവിയെ പൂര്‍ണമായും നിര്‍ണയിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഓരോ തിരഞ്ഞെടുപ്പിലും പ്രാദേശിക ഘടകങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്വാധീനിക്കുമെന്നതിനാല്‍ ഈ ആശങ്കകളെ മറികടക്കാനായിരിക്കും ഇടതുമുന്നണി ശ്രദ്ധിക്കുക.

അതേസമയം, കഴിഞ്ഞ ഒമ്പത് വര്‍ഷമായി അധികാരത്തിന് പുറത്തുനില്‍ക്കുന്ന യു ഡി എഫിന് നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന ഊര്‍ജവും ആത്മവിശ്വാസവും ചെറുതല്ല. നിലമ്പൂരില്‍ അന്‍വര്‍ ഘടകമാകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ മുന്നണികള്‍ക്ക് മുന്നില്‍ പോള്‍ ചെയ്ത ആകെ വോട്ടിന്റെ 11.23 ശതമാനം പിടിച്ച പി വി അന്‍വര്‍ കടുത്ത മറുപടിയാണ് നല്‍കിയിരിക്കുന്നത്. അന്‍വര്‍ ഇരുമുന്നണികളുടെയും വോട്ട് ബേങ്കില്‍ കടന്നുകയറിയിട്ടുണ്ടെന്ന് വോട്ടിംഗ് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും.

ഇടത് സ്വതന്ത്രനായി മത്സരിച്ച 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 47 ശതമാനം വോട്ടുകളായിരുന്നു അന്‍വറിന് ലഭിച്ചിരുന്നത്. ഇത്തവണ എം സ്വരാജിന് ലഭിച്ചത് ആകെ പോള്‍ ചെയ്തതിന്റെ 37.88 ശതമാനം വോട്ട് മാത്രമാണ്. മണ്ഡലം തിരിച്ചുപിടിച്ചെങ്കിലും യു ഡി എഫിന്റെ വോട്ട് ശതമാനത്തിലും ഇത്തവണ കുറവുണ്ടായിട്ടുണ്ട്. 2021ല്‍ വി വി പ്രകാശ് സ്ഥാനാര്‍ഥിയായപ്പോള്‍ യു ഡി എഫ് സ്വന്തമാക്കിയത് 45.5 ശതമാനം വോട്ടുകളായിരുന്നു. എന്നാല്‍ ഇത്തവണ അത് 44.17 ശതമാനമായി കുറഞ്ഞു. ബി ജെ പിക്കും ഉപതിരഞ്ഞെടുപ്പില്‍ നേരിയ തോതില്‍ വോട്ട് വിഹിതത്തില്‍ കുറവുണ്ടായി. 2021ല്‍ അഞ്ച് ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ 4.91 ശതമാനമായി കുറഞ്ഞു.

അന്‍വര്‍ പിടിച്ച വോട്ട് യു ഡി എഫിന്റെ വിജയത്തിളക്കം കുറച്ചെന്നാണ് വിലയിരുത്തല്‍. 7,787 പുതിയ വോട്ടര്‍മാരുണ്ടായിട്ടും കഴിഞ്ഞ തവണ വി വി പ്രകാശ് നേടിയ 78,527 വോട്ടിലെത്താന്‍ ഷൗക്കത്തിന് കഴിഞ്ഞില്ല. 5,000ത്തിലേറെ യു ഡി എഫ് വോട്ടുകള്‍ അന്‍വന്‍ പെട്ടിലിയാക്കി എന്നാണ് കണക്കാക്കുന്നത്.

അതേസമയം, അന്‍വര്‍ സ്വന്തം നിലക്കുണ്ടാക്കിയ വോട്ടാണ് ഇപ്പോഴും നേടിയതെന്നും പാര്‍ട്ടി വോട്ടുകള്‍ കൈവിട്ട് പോയില്ലെന്നും സി പി എം ആശ്വസിക്കുമ്പോഴും സി പി എം ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടിക്ക് കാലിടറിയെന്നത് പാര്‍ട്ടി ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണ്.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest