Connect with us

Kerala

തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തില്‍ സ്ഫോടനം; മരണം 14 ആയി, അഞ്ച് പേരുടെ നില അതീവ ഗുരുതരം

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 12 പേരില്‍ അഞ്ചു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ് .

Published

|

Last Updated

തൃശൂര്‍ |  തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍
14 പേര്‍ മരിച്ചതായി സ്ഥിരീകരണം. അഞ്ച് മൃതദേഹങ്ങളും മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങളും ലഭിച്ചതായി തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍ അറിയിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 12 പേരില്‍ അഞ്ചു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ് .

അപകടത്തില്‍ വിശദമായ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റായ തൃശൂര്‍ ആര്‍ഡിഒയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല.

തിരുവമ്പാടി ദേവസ്വം ബോർഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനം നടന്നത്. അടിയന്തര സേവനങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്-നമ്പര്‍: 8075011853.

വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. ഭൂമി കുലുങ്ങുന്നതിന് തുല്യമായ ഉഗ്രശബ്ദത്തോടെ രണ്ട് തവണയാണ് സ്‌ഫോടനമുണ്ടായത്. സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. അഞ്ച് കൂടാരങ്ങളിലായാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. ഈ മാസം 24ന് നടക്കേണ്ട തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കമാണ് ഇവിടെ നിർമിച്ചിരുന്നത്.

സ്ഫോടനത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാനും കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്താനും നിര്‍ദേശം നല്‍കി. തൃശൂര്‍ ജനറല്‍ ആശുപത്രിയിലും ക്രമീകരണമൊരുക്കാനും സമീപത്തെ മറ്റ് ആശുപത്രികളും സജ്ജമായിരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

 

---- facebook comment plugin here -----

Latest