Connect with us

From the print

ഷൗക്കത്തിന്റെ പ്രതികാരം

ഒമ്പത് വര്‍ഷത്തിനിപ്പുറം എല്‍ ഡി എഫും അന്‍വറും എതിരാളികളായപ്പോള്‍ 11,077 വോട്ട് എന്ന ഭൂരിപക്ഷത്തില്‍ വിജയിച്ചുകയറിയത് യാദൃച്ഛികമാണെങ്കിലും അത് ചെറിയ സന്തോഷമല്ല ഷൗക്കത്തിന് നല്‍കുക.

Published

|

Last Updated

നിലമ്പൂര്‍ | ഈ വിജയം ആര്യാടന്‍ ഷൗക്കത്തിന് മധുര പ്രതികാരം കൂടിയാണ്. മൂന്ന് പതിറ്റാണ്ടോളം പിതാവ് ജയിച്ചുവന്ന നിലമ്പൂരില്‍ 2016ല്‍ ആദ്യമായി ഷൗക്കത്ത് മത്സരിക്കാനെത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമല്ലായിരുന്നു. പിതാവിന്റെ മണ്ഡലം കാത്തുസൂക്ഷിക്കണം. പക്ഷേ, പി വി അന്‍വര്‍ ഇടതുപക്ഷത്തിന്റെ സ്വതന്ത്ര കുപ്പായമിട്ട് മത്സരിക്കാനെത്തി 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയം പിടിച്ചെടുത്തു.

ഇത് ഷൗക്കത്തിനെ മാത്രമല്ല, ആര്യാടന്‍ മുഹമ്മദിനെ തന്നെയായിരുന്നു തളര്‍ത്തിയത്. എന്നാല്‍, ഒമ്പത് വര്‍ഷത്തിനിപ്പുറം എല്‍ ഡി എഫും അന്‍വറും എതിരാളികളായപ്പോള്‍ 11,077 വോട്ട് എന്ന ഭൂരിപക്ഷത്തില്‍ വിജയിച്ചുകയറിയത് യാദൃച്ഛികമാണെങ്കിലും അത് ചെറിയ സന്തോഷമല്ല ഷൗക്കത്തിന് നല്‍കുക. മണ്ഡലം പിടിച്ചടക്കി എന്നതിനപ്പുറം ആ സംഖ്യ വിജയത്തിന്റെ മാറ്റ് കൂട്ടുകയും ചെയ്തു.

2016ല്‍ പി വി അന്‍വറിനോട് പരാജയപ്പെട്ട ആര്യാടന്‍ ഷൗക്കത്ത് അന്‍വര്‍ ഒഴിഞ്ഞ അതേ സീറ്റിലേക്ക് മത്സരിച്ച് ആദ്യമായി നിയമസഭയിലേക്കെത്തുകയാണ്. സ്വപ്രയത്നത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സിനിമാ രംഗങ്ങളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വമാണ് ആര്യാടന്‍ ഷൗക്കത്ത്.

നിലവില്‍ കെ പി സി സി ജനറല്‍ സെക്രട്ടറിയായ ഷൗക്കത്ത് 14ാം വയസ്സില്‍ നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളില്‍ സ്‌കൂള്‍ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സംഘടനാ പ്രവര്‍ത്തനത്തിലേക്ക് പ്രവേശിക്കുന്നത്. കെ എസ് യു താലൂക്ക് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം ജില്ലാ സെക്രട്ടറി, കേരള ദേശീയവേദി മലപ്പുറം ജില്ലാ പ്രസിഡന്റ്, നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍, രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘധന്‍ ദേശീയ കണ്‍വീനര്‍, സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു.

നഗരസഭാ ചെയര്‍മാനായിരിക്കേ അദ്ദേഹം ചെയ്ത മികച്ച പ്രവര്‍ത്തനങ്ങള്‍ ഈ തിരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിരുന്നു. സി പി എം സിറ്റിംഗ് സീറ്റില്‍ അട്ടിമറി വിജയം നേടി 2005ല്‍ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ പഞ്ചായത്ത് അംഗവും തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റുമായി. പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ‘ജ്യോതിര്‍ഗമയ’ പദ്ധതിയിലൂടെ എല്ലാവര്‍ക്കും നാലാം ക്ലാസ്സ് പ്രാഥമിക വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമമായി നിലമ്പൂരിനെ മാറ്റിയതോടെയാണ് ആര്യാടന്‍ ഷൗക്കത്ത് കാര്യമായി അറിയപ്പെട്ട് തുടങ്ങിയത്. ഇക്കാലയളവിലാണ് നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ സൗജന്യ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നത്. സംസ്ഥാനത്ത് താലൂക്ക് ആശുപത്രിയിലെ ആദ്യത്തെ ഡയാലിസിസ് സെന്ററായിരുന്നു ഇത്.

രാഷ്ട്രീയ പ്രവര്‍ത്തകനെന്ന പോലെ തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളില്‍ സിനിമാ രംഗത്തും ആര്യാടന്‍ ഷൗക്കത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്. പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ സിനിമകള്‍ക്ക് മികച്ച തിരക്കഥക്കും സിനിമക്കുമുള്ള സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുഹമ്മദ് അബ്ദുര്‍റഹ്്മാന്‍ സാഹിബിന്റെ ആശയാദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വര്‍ത്തമാനകാലത്ത് ഫാസിസത്തെ ചെറുക്കുന്ന പ്രമേയവുമായെത്തിയ ‘വര്‍ത്തമാനം’ സിനിമയുടെ കഥയും ആര്യാടന്‍ ഷൗക്കത്തിന്റേതാണ്.

കെ പി സി സിയുടെ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതി സംസ്ഥാന പ്രസിഡന്റായിരിക്കെ തെരുവുനാടകവും കലാരൂപങ്ങളുമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഏഴ് കലാ ജാഥകളാണ് അദ്ദേഹം നടത്തിയത്.

നിലമ്പൂര്‍ മാനവേദന്‍ സ്‌കൂള്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ്, മമ്പാട് എം ഇ എസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. മാതാവ്: പി വി മറിയം. ഭാര്യ മുംതാസ് ബീഗം. ഡോ. ഒഷിന്‍ സാഗ, ഒലിന്‍ സാഗ, ഒവിന്‍ സാഗ മക്കളാണ്.

 

Latest