Kerala
വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
വൈകിട്ട് 4.30 ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

പത്തനംതിട്ട | അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ (39) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ ഏഴിന് എത്തിക്കുന്ന മൃതദേഹം രാവിലെ 11 ന് സ്വദേശമായ പുല്ലാട്ട് കൊണ്ടുവരും. തുടര്‍ന്ന് രഞ്ജിത പഠിച്ച ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ 2.30 വരെ പൊതുദര്‍ശനത്തിനു വെക്കും. വൈകിട്ട് 4.30 ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
മാതാവ് തുളസിയുടെ ഡി എന്‍ എ പരിശോധനയിലൂടെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അഹമ്മദാബാദിലുണ്ടായിരുന്ന സഹോദരന്‍ രതീഷിനെ അധികൃതര്‍ ഇക്കാര്യം അറിയിച്ചതോടെ ആശുപത്രിയില്‍ ഇവരുടെ സാന്നിധ്യത്തില്‍ മൃതദേഹം എംബാം ചെയ്ത് പ്രത്യേക പേടകത്തിലാക്കി. ഇന്നലെ രാത്രി 11.45ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലേയ്ക്ക് അയച്ച മൃതദേഹം പുലര്‍ച്ചെ 1.45ന് അവിടെ എത്തും. തുടര്‍ന്ന് 3.28നുള്ള തിരുവനന്തപുരം വിമാനത്തില്‍ കയറ്റി 6.50ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കാനാണ് തീരുമാനം.
മൃതദേഹം തിരിച്ചറിയാനായി അഹമ്മദാബാദിലെത്തിയ സഹോദരന്‍ രതീഷ് ജി നായരും ബന്ധു ഉണ്ണികൃഷ്ണനും മൃതദേഹത്തെ അനുഗമിക്കും. ഡി എന്‍ എ പരിശോധനയ്ക്കായി രതീഷിന്റെ രക്തസാമ്പിളുകള്‍ കഴിഞ്ഞ 15നു തന്നെ ശേഖരിച്ചിരുന്നെങ്കിലും ഫലം ലഭ്യമാകാതെ വന്നതോടെയാണ് നാട്ടിലുള്ള മാതാവ് തുളസിയുടെയും മകന്‍ ഇന്ദുചൂഡന്റെയും സാമ്പിളുകള്‍ ശേഖരിച്ച് അഹമ്മദാബാദിലെത്തിച്ച് പരിശോധന നടത്തിയത്. പൂര്‍ണമായി കത്തിക്കരിഞ്ഞ മൃതദേഹത്തില്‍ നിന്നും രഞ്ജിത ധരിച്ച വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും പാദരക്ഷകളും ലഭിച്ചിരുന്നു. ആന്തരികാവയവയങ്ങളുടെ പരിശോധനയിലൂടെയാണ് മൃതദേഹം രഞ്ജിതയുടേതാണെന്ന സ്ഥിരീകരണം ഉണ്ടായത്.
പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ എംബാം ചെയ്ത് പ്രത്യേക പെട്ടിയിലായിരിക്കും മൃതദേഹം നാട്ടിലെത്തിക്കുക. പുല്ലാട് കുറുങ്ങഴ കൊഞ്ഞോണ്‍ വീട്ടില്‍ പരേതനായ ഗോപകുമാരന്‍ നായര്‍-തുളസി ദമ്പതികളുടെ മകളാണ് രഞ്ജിത. യു കെയില്‍ നഴ്സായിരുന്ന രഞ്ജിത അഞ്ചുദിവസത്തെ അവധിക്കു നാട്ടിലെത്തി അഹമ്മദാബാദില്‍ നിന്നുള്ള വിമാനത്തില്‍ തിരികെ ജോലി സ്ഥലത്തേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
സ്‌കൂളിന് അവധി
രഞ്ജിത ജി നായരുടെ മരണാനന്തര ചടങ്ങുകള്‍ സംബന്ധിച്ച ക്രമീകരണത്തിന്റെ ഭാഗമായി പുല്ലാട് വടക്കേകവല മോഡല്‍ സര്‍ക്കാര്‍ യു പി സ്‌കൂളിന് ജൂണ്‍ 24 ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.