Connect with us

Ongoing News

ഒരു ബഞ്ചില്‍ പരമാവധി രണ്ടുപേര്‍; സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗരേഖ തയാര്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗരേഖ തയാറായി. അഞ്ച് ദിവസത്തിനകം അന്തിമ മാര്‍ഗരേഖ തയാറാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഒരു ബഞ്ചില്‍ പരമാവധി രണ്ടുപേരെ മാത്രമേ ഇരുത്താന്‍ പാടുള്ളൂ. യൂനിഫോം നിര്‍ബന്ധമാക്കില്ല. സ്‌കൂളുകളില്‍ കുട്ടികളെ കൂട്ടം കൂടാന്‍ അനുവദിക്കില്ല. ഭിന്നശേഷി വിദ്യാര്‍ഥികള്‍ ആദ്യ ഘട്ടത്തില്‍ സ്‌കൂളിലെത്തേണ്ടതില്ല. ഉച്ചഭക്ഷണം ഒഴിവാക്കും. പകരം ഉച്ചഭക്ഷണ അലവന്‍സ് നല്‍കും.

ചെറിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പോലും കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്ന് മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ട്. സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കും. വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ അയയ്ക്കുന്നതിന് രക്ഷിതാക്കളുടെ സമ്മതം ഉറപ്പാക്കും. സ്‌കൂള്‍ ബസുകള്‍ക്കായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. ഓട്ടോറിക്ഷകളില്‍ രണ്ടുപേരില്‍ കൂടുതല്‍ കൊണ്ടുവരരുത്. സ്‌കൂളിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. സ്‌കൂളിനെ മുന്നിലെ ബേക്കറികളിലും മറ്റും ഭക്ഷണം കഴിക്കാന്‍ പാടില്ല. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ശുചീകരണ യജ്ഞം നടത്തും.

സിലബസ് പരിഷ്‌ക്കരിക്കുമെന്നും പുതിയ കരിക്കുലം കമ്മിറ്റി രൂപവത്ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകള്‍ തുറന്നാലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒഴിവാക്കില്ല. വിക്ടേഴ്‌സിനൊപ്പം പുതിയ ചാനല്‍ തുടങ്ങും. രക്ഷാകര്‍ത്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.