Connect with us

Malappuram

24ാമത് സംസ്ഥാനതല ഹജ്ജ് ക്യാമ്പ്; മഅ്ദിന്‍ അക്കാദമിയില്‍ ഒരുക്കങ്ങള്‍ തുടങ്ങി

ക്യാമ്പിനെത്തുന്ന മുഴുവന്‍ ഹാജിമാര്‍ക്കും സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും.

Published

|

Last Updated

മലപ്പുറം| ഗവണ്‍മെന്റ്, സ്വകാര്യ ഗ്രൂപ്പുകള്‍ മുഖേന ഹജ്ജ്, ഉംറ ഉദ്ദേശിച്ചവര്‍ക്കായി അടുത്ത മാസം 2ന് ചൊവ്വാഴ്ച സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാമ്പസില്‍ സംഘടിപ്പിക്കുന്ന 24-ാമത് സംസ്ഥാനതല ഏകദിന ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന ഹാജിമാരെ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ വിശാലമായ പന്തലാണ് മഅ്ദിന്‍ പ്രധാന കാമ്പസില്‍ ഒരുങ്ങുന്നത്. വിദൂരദിക്കുകളില്‍ നിന്നുള്ള ഹാജിമാരുടെ സൗകര്യത്തിനായി താമസ സൗകര്യവും ഒരുക്കുന്നുണ്ട്.

കഅ്ബയുടെ ഭാഗങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി തയ്യാറാക്കുന്ന മാതൃകാ കഅ്ബ ഹാജിമാര്‍ക്ക് ഏറെ ഫലപ്രദമാകും. ക്ലോക്ക് റൂം, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, വാഷ്റൂമുകള്‍, നമസ്‌കാര സൗകര്യം, ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കും. മിംഹാര്‍, ഹോസ്പൈസ് എന്നിവയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സെന്റര്‍, ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനം എന്നിവയുമുണ്ടാകും. ക്യാമ്പിനെത്തുന്ന മുഴുവന്‍ ഹാജിമാര്‍ക്കും സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും. ഹാജിമാരുടെ സേവനത്തിനായി 501 അംഗ മുഴുവന്‍ സമയ വളണ്ടിയര്‍മാരുമുണ്ടാകും.

രാവിലെ എട്ട് മുതല്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന ഹജ്ജ് ക്യാമ്പ് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. പ്രമുഖ ഹജ്ജ് പണ്ഡിതന്മാരായ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, ഇബ്റാഹീം ബാഖവി മേല്‍മുറി എന്നിവര്‍ ക്ലാസിനു നേതൃത്വം നല്‍കും. രജിസ്ട്രേഷനും വിവരങ്ങള്‍ക്കും: 9633 677 722, 9645 338 343.

പരിപാടിയുടെ നടത്തിപ്പിനായി ഈത്തപ്പഴം ബാവ ഹാജി (ചെയര്‍മാന്‍), മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ (കണ്‍വീനര്‍), വീമ്പൂര്‍ മൊയ്തീന്‍ കുട്ടി ഹാജി (ഫിനാന്‍സ് സെക്രട്ടറി), പി.പി മുജീബ് റഹ്മാന്‍ വടക്കേമണ്ണ(കോ-ഓര്‍ഡിനേറ്റര്‍), മാനുപ്പ ഹാജി, ഹൈദ്രോസ്‌കുട്ടി ഹാജി സ്വലാത്ത് നഗര്‍, സുബൈര്‍ ഹാജി മങ്ങാട്ടുപുലം, ശാഹുല്‍ ഹാജി മലപ്പുറം (വൈ. ചെയര്‍മാന്‍മാര്‍). എംബസി ബാബു, ബദ്റുദ്ദീന്‍ സ്വലാത്ത് നഗര്‍, അമീന്‍ ആലത്തൂര്‍പടി, സിദ്ദീഖ് പുല്ലാര, ബദ്റുദ്ദീന്‍ കോഡൂര്‍ (കണ്‍വീനര്‍മാര്‍) എന്നിവരടങ്ങുന്ന 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു.