Connect with us

Kerala

റോഡിലെ കുഴി വെട്ടിച്ച സ്‌ക്കൂട്ടര്‍ ബസ്സിനടിയില്‍ പെട്ട് യുവാവ് മരിച്ചു; അമ്മക്ക് ഗുരുതര പരിക്ക്

ഉദയനഗര്‍ സ്വദേശി വിഷ്ണുദത്ത് (22) ആണ് മരിച്ചത്. അമ്മ പത്മിനിയെ (60) ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ എം ജി റോഡില്‍ കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ബസിനടിയില്‍ പെട്ടു മരിച്ചു. കൂടെയുണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരിക്ക്. സ്‌കൂട്ടര്‍ യാത്രികനായ ഉദയനഗര്‍ സ്വദേശി വിഷ്ണുദത്ത് (22) ആണ് മരിച്ചത്. വിഷ്ണുദത്തിന്റെ അമ്മ പത്മിനിയെ (60) ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ സീതാറാം ഫാര്‍മസിയിലെ ജീവനക്കാരനായ വിഷ്ണുദത്ത് അമ്മയോടൊപ്പം വടക്കുന്നാഥ ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴാണ് അപകടമുണ്ടായത്.
എം ജി റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ പെട്ടെന്ന് വെട്ടിക്കുകയായിരുന്നു. ഇതോടെ പിന്നില്‍നിന്നുവന്ന സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്ന ഉടനെ വിഷ്ണുദത്തിനെയും അമ്മയെയും ആശുപത്രിയിലെത്തിച്ചെങ്കിലും വിഷ്ണുദത്തിനെ രക്ഷിക്കാനായില്ല.
അപകടത്തില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നു. തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് രാജന്‍ പല്ലനും പ്രതിപക്ഷ കൗണ്‍സിലര്‍മാരും അപകടം ഉണ്ടാക്കിയ കുഴിയില്‍ ഇരുന്ന് പ്രതിഷേധിച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറിക്കെതിരെയും മേയര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധം. കുഴികള്‍ അടക്കുന്നതില്‍ വീഴ്ചവരുത്തിയത് പൊറുക്കാന്‍ കഴിയാത്ത അനാസ്ഥയാണെന്നും ഉത്തരവാദിത്വത്തില്‍ നിന്ന് കോര്‍പ്പറേഷനോ മേയര്‍ക്കോ ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്നും കൗണ്‍സിലര്‍ ജോണ്‍ ഡാനിയേല്‍ ആരോപിച്ചു. റോഡില്‍ കൗണ്‍സലര്‍മാര്‍ കൈകോര്‍ത്ത് കിടന്നതോടെ അറസ്റ്റ് ചെയ്തു നീക്കാനാവാതെ പോലീസ് കുഴങ്ങി. ഇതോടെ ഈ റോഡില്‍ ദീര്‍ഘ നേരം ഗകാഗത കുരുക്കുണ്ടായി.
രാപ്പകല്‍ വ്യത്യാസമില്ലാതെ നിരവധി വാഹനങ്ങളാണ് എം ജി റോഡിലൂടെ അപകടകരമായ രീതിയില്‍ പോകുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡില്‍ അപായസൂചനകള്‍ ഒന്നുമില്ല. റോഡ് റീ ടാര്‍ ചെയ്യുന്നതിലടക്കം അധികൃതര്‍ കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്നാണ് ആരോപണം.

Latest