articles
വെള്ളിത്തിരയില്‍ വിദ്വേഷ പ്രചാരണം തുടരും
സംഘ്പരിവാറുകാര്‍ ചരിത്രത്തെ വക്രീകരിക്കുന്നതും മുസ്‌ലിംവിരുദ്ധത പ്രചരിപ്പിക്കുന്നതും തങ്ങളുടെ ദൗത്യമായി കാണുന്നവരാണ്. "റസാക്കര്‍' എന്ന സിനിമക്ക് അവാര്‍ഡ് നല്‍കുക വഴി തെലങ്കാനയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാറും സംഘ്പരിവാറിന്റെ പാത പിന്തുടരുകയാണ്. "നിങ്ങള്‍ മതം മാറണം അല്ലെങ്കില്‍ രാജ്യം വിടണം' എന്ന് ഹിന്ദുക്കളോട് മുസ്‌ലിംകള്‍ ആവശ്യപ്പെടുന്ന, പച്ചയായ വര്‍ഗീയത പറയുന്ന സംഭാഷണങ്ങള്‍ സിനിമയിലുണ്ട്.

മുസ്‌ലിം വിദ്വേഷം വളര്‍ത്തുന്ന സിനിമകളുടെ എണ്ണം ഇന്ത്യയില്‍ കൂടി വരികയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ബോളിവുഡിലടക്കം ഇസ്‌ലാമോഫോബിയ വളര്‍ത്തുന്ന ഒരു ഡസന്‍ സിനിമകള്‍ക്കെങ്കിലും സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കുകയുണ്ടായി. ദി കശ്മീര്‍ ഫയല്‍സ്, ദി കേരള സ്റ്റോറി, പദ്മാവത്, ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ, തന്‍ഹാജി, ഫര്‍ഹാന്‍, 72 ഹൂറൈന്‍ തുടങ്ങിയവ ഇസ്‌ലാമിനെയും ഇന്ത്യന്‍ മുസ്‌ലിംകളെയും അപരിഷ്‌കൃതരും വര്‍ഗീയവാദികളും ദേശദ്രോഹികളുമായി ചിത്രീകരിക്കുന്ന സിനിമകളാണ്. രാജ്യത്തിന്റെ മതേതരത്വത്തെയും സാമൂഹിക ഘടനയെയും ഇല്ലായ്മ ചെയ്യുന്ന ഇത്തരം സിനിമകളുടെ പുഷ്‌കല കാലമായി മോദി ഭരണത്തില്‍ ഇന്ത്യ മാറിയിരിക്കുകയാണ്.
ഈ പട്ടികയില്‍ ഒരു സിനിമ കൂടി ചേര്‍ക്കാനുണ്ട്. തെലങ്കാനയില്‍ നിര്‍മിച്ച “റസാക്കര്‍’ എന്ന സിനിമക്ക് പ്രമുഖ വിപ്ലവ കവിയും നക്‌സലൈറ്റ് ചിന്തകനുമായ ഗദ്ദറിന്റെ പേരിലുള്ള തെലങ്കാന സര്‍ക്കാറിന്റെ പ്രഥമ സിനിമാ അവാര്‍ഡ് ലഭിച്ചിരിക്കുകയാണ്. സിനിമയുടെ നിര്‍മാതാവ് ബി ജെ പി നേതാവ് ഗുഡൂര്‍ നാരായണ റെഡ്ഡിയാണ്. നക്‌സലൈറ്റ് ചിന്തകന്റെ പേരിലുള്ള അവാര്‍ഡ്, സിനിമാ നിര്‍മാതാവ് ബി ജെ പി നേതാവ്, സിനിമയുടെ പ്രമേയം മുസ്‌ലിംവിരുദ്ധതയും ഹിന്ദുത്വ പ്രചാരണവും എന്നത് വൈരുധ്യം പ്രകടമാക്കുന്നു. സിനിമ റിലീസ് ചെയ്യുന്നതിനെതിരെ സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് നേതൃത്വം രംഗത്തുവന്നിരുന്നു. എന്നിട്ടും അവാര്‍ഡ് നല്‍കിയത് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാറാണ്.
എല്ലാ രീതിയിലും വൈരുധ്യം പ്രകടമായ ഈ അവാര്‍ഡ് നിര്‍ണയത്തിനെതിരെ തെലങ്കാനയില്‍ പ്രതിഷേധം ഉയരുകയാണ്. “റസാക്കറിന്’ നല്‍കിയ അവാര്‍ഡുകള്‍ പിന്‍വലിക്കണമെന്ന് അസ്സോസിയേഷന്‍ ഫോര്‍ പ്രൊട്ടക്്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സിന്റെ തെലങ്കാന ഘടകം ആവശ്യപ്പെടുകയുണ്ടായി. സിനിമക്ക് മികച്ച ഫീച്ചര്‍ ഫിലിം, മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്, മികച്ച സംഗീത സംവിധായകന്‍ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്.
1946-51 കാലത്ത് പഴയ ഹൈദരാബാദില്‍ നടന്ന സായുധ പോരാട്ടത്തെ ഓര്‍മിപ്പിക്കുന്ന പേരാണ് റസാക്കര്‍. ഫ്യൂഡല്‍, ജാതി വ്യവസ്ഥക്കെതിരെ നടന്ന ആ സമരത്തെ ഹിന്ദുക്കള്‍ക്കെതിരെ മുസ്‌ലിംകള്‍ നടത്തിയ കലാപമായി സിനിമയിലൂടെ ചിത്രീകരിച്ചിരിക്കുകയാണ്. 1947ല്‍ രാജ്യം സ്വതന്ത്രമായപ്പോള്‍ ഇന്ത്യയോട് ചേരാതെ സ്വതന്ത്രമായി നില്‍ക്കാന്‍ താത്പര്യം പ്രകടിപ്പിച്ച നാട്ടുരാജാക്കന്മാരില്‍ ഒരാളാണ് ഹൈദരാബാദിലെ നിസാം. റസാക്കര്‍മാര്‍ നിസാമിന്റെ തീരുമാനത്തെ പിന്തുണച്ചു. ഇന്ത്യയുടെ നാട്ടുരാജ്യങ്ങളിലൊന്നായ ഹൈദരാബാദില്‍ 1938ല്‍ ബഹാദൂര്‍ യാര്‍ ജംഗ് രൂപവത്കരിച്ച മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ (എം ഐ എം) രാഷ്ട്രീയ പാര്‍ട്ടിയുടെ സായുധ വിഭാഗമാണ് റസാക്കര്‍. അക്കാലത്ത് തെലങ്കാനയിലെ പ്രഭുക്കളില്‍ ബഹുഭൂരിപക്ഷവും “ദുറാസ്’ എന്നറിയപ്പെട്ടിരുന്ന സവര്‍ണ ഹിന്ദുക്കളായിരുന്നു. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് തെലങ്കാനയിലെ ഭൂപ്രമാണിമാര്‍ തൊഴിലാളികളെയും കര്‍ഷകരെയും പിന്നാക്ക സമുദായക്കാരെയും ചൂഷണം ചെയ്യുന്നതില്‍ മുന്നില്‍ നിന്നിരുന്നു. കര്‍ഷകരുടെയും തൊഴിലാളികളുടെയും മേലുള്ള പൂര്‍ണ അധികാരം ഭൂപ്രമുഖര്‍ക്കായിരുന്നു. അടിമ സമ്പ്രദായവും വ്യാപകമായിരുന്നു.
1930കളിലെ മഹാമാന്ദ്യവും കാര്‍ഷിക വിളകളിലുണ്ടായ ഇടിവും കര്‍ഷകരുടെയും തൊഴിലാളികളുടെയും നില കൂടുതല്‍ വഷളാക്കി. 1940കളില്‍, കര്‍ഷകര്‍ കമ്മ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു തുടങ്ങി. ചൂഷണത്തിനെതിരെ ജനങ്ങള്‍ സമര രംഗത്തിറങ്ങി. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന കാലത്ത് രാജ്യത്തെ ബാധിച്ച ഭക്ഷ്യപ്രതിസന്ധി തെലങ്കാനയെ കമ്മ്യൂണിസത്തിന് വളക്കൂറുള്ള മണ്ണാക്കി മാറ്റി. ഭരണകൂടവും ഭൂപ്രമുഖരായ സവര്‍ണ ഹിന്ദുക്കളും അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെ സമരം സായുധ കലാപമായി മാറി. ഇന്ത്യയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ കര്‍ഷക മുന്നേറ്റമായി തെലങ്കാന സമരത്തെ വിലയിരുത്തപ്പെടുന്നു. സമരം ആറ് വര്‍ഷക്കാലം നീണ്ടുനിന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം നീണ്ടുനിന്ന കര്‍ഷക സമരം ഇതാണ്. 4,000ത്തോളം കര്‍ഷകര്‍ കൊല്ലപ്പെട്ടു. പതിനായിരങ്ങളെ വര്‍ഷങ്ങളോളം ജയിലിലടച്ചു.
മത, ജാതി, ലിംഗ ഭേദമന്യേ മനുഷ്യരെ ഒരുമിപ്പിക്കുന്ന പ്രസ്ഥാനമായി സമരം രൂപപ്പെട്ടു. ഗ്രാമസഭകളും സമാന്തര സര്‍ക്കാറും സ്ഥാപിതമായി. കര്‍ഷകരുടെ നില മെച്ചപ്പെട്ടു. ഹൈദരാബാദ് സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പിന്തുണയും നേടാന്‍ അവര്‍ക്കായി. നൈസാമിനെ പിന്തുണച്ചിരുന്ന റസാക്കര്‍ തുടക്കത്തില്‍ സമരക്കാര്‍ക്കെതിരായിരുന്നെങ്കിലും പിന്നീട് അവര്‍ എതിര്‍പ്പില്‍ നിന്ന് മാറി. കേന്ദ്ര സേനയും സംസ്ഥാന പോലീസും സമരത്തെ ക്രൂരമായി നേരിട്ടു. രാജ്യത്തെ മുഴുവന്‍ സമൂഹത്തെയും ഉത്തേജിപ്പിക്കുന്ന ഒരു സംഭവത്തെ മുസ്‌ലിംവിരുദ്ധ ഫ്രെയിമിലൂടെ അവതരിപ്പിക്കാനാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ച സത്യനാരായണ ശ്രമിച്ചിരിക്കുന്നത്. സമരത്തിന്റെ കേന്ദ്രബിന്ദുവായ ഫ്യൂഡല്‍, ജാതി, സവര്‍ണ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നതിനു പകരം സിനിമ മുസ്‌ലിംകളെ തെറ്റായി ചിത്രീകരിക്കുകയാണ്. മുസ്‌ലിംകളെന്ന പോലെ തെലങ്കാനയിലെ കാര്‍ഷിക സമരത്തില്‍ രക്തസാക്ഷികളായ ആയിരങ്ങളെയും സിനിമ അപമാനിക്കുകയാണ്. നൈസാമിന്റെ ഭരണത്തിന്റെ പൈതൃകത്തെയും സിനിമ വളച്ചൊടിക്കുന്നു.
ഭൂവുടമകള്‍ക്കും സെമീന്ദാര്‍മാര്‍ക്കും എതിരായിരുന്ന സമരത്തെ, ഭൂമിക്കും ഭക്ഷണത്തിനും അടിമത്തത്തില്‍ നിന്നുള്ള മോചനത്തിനും വേണ്ടിയുള്ള പോരാട്ടത്തെ ഹിന്ദു-മുസ്‌ലിം കലാപമായി സിനിമ പരിചയപ്പെടുത്തുകയാണ്. സംഘ്പരിവാറുകാര്‍ ചരിത്രത്തെ വക്രീകരിക്കുന്നതും മുസ്‌ലിംവിരുദ്ധത പ്രചരിപ്പിക്കുന്നതും തങ്ങളുടെ ദൗത്യമായി കാണുന്നവരാണ്. റസാക്കര്‍ എന്ന സിനിമക്ക് അവാര്‍ഡ് നല്‍കുക വഴി തെലങ്കാനയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാറും സംഘ്പരിവാറിന്റെ പാത പിന്തുടരുകയാണ്. “നിങ്ങള്‍ മതം മാറണം അല്ലെങ്കില്‍ രാജ്യം വിടണം’ എന്ന് ഹിന്ദുക്കളോട് മുസ്‌ലിംകള്‍ ആവശ്യപ്പെടുന്ന, പച്ചയായ വര്‍ഗീയത പറയുന്ന സംഭാഷണങ്ങള്‍ സിനിമയിലുണ്ട്. നേരത്തേ വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദി കശ്മീര്‍ ഫയല്‍സ് എന്ന സിനിമക്ക് 2023ലെ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് സമ്മാനിച്ചിരുന്നു. പക്ഷേ, പ്രസ്തുത അവാര്‍ഡ് നല്‍കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ്. റസാക്കറിന് അവാര്‍ഡ് നല്‍കിയിരിക്കുന്നത് കോണ്‍ഗ്രസ്സുകാരനായ രേവന്ത് റെഡ്ഢിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ്.
അവാര്‍ഡ് നിര്‍ണയിച്ചത് കമ്മിറ്റി ആണെന്ന് പറഞ്ഞ് കൈ കഴുകാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാറിന് സാധിക്കില്ല. രേവന്ത് റെഡ്ഢി സര്‍ക്കാര്‍ രൂപവത്കരിച്ച ജൂറിയുടെ ചെയര്‍പേഴ്‌സനായി നിയമിച്ച തെലുങ്ക് നടി ജയസുധ രാഷ്ട്രീയ പ്രവര്‍ത്തക കൂടിയാണ്. അവര്‍ ബി ജെ പി പ്രവര്‍ത്തകയാണ്. ആന്ധ്രയിലെ ബി ജെ പി സഖ്യകക്ഷിയായ തെലുഗുദേശം പാര്‍ട്ടിയുടെ മുന്‍ എം പിയും നടനുമായ മുരളി മോഹനും അവാര്‍ഡ് കമ്മിറ്റിയില്‍ അംഗമാണ്. സാമുദായിക ഐക്യത്തെ തകര്‍ക്കുന്ന എന്‍ട്രികള്‍ അവാര്‍ഡിന്റെ പരിഗണനയില്‍ ഉള്‍പ്പെടുത്തരുത് എന്ന വ്യക്തമായ നിര്‍ദേശമുണ്ടായിരുന്നു. പ്രമുഖ വ്യക്തികളും സംഘടനകളും അവാര്‍ഡ് നിര്‍ണയത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിട്ടും തെലങ്കാനയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കണ്ണടച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രേവന്ത് റെഡ്ഢി അവാര്‍ഡുകള്‍ വിതരണം ചെയ്തു. റസാക്കറിനെ തിരഞ്ഞെടുത്ത ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്ന ഹരജി തെലങ്കാന ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ആന്ധ്രാപ്രദേശില്‍ നിന്ന് വേറിട്ട് തെലങ്കാന സംസ്ഥാനം രൂപവത്കരിച്ചതിനുശേഷം ആദ്യമായി നല്‍കിയ ഈ അവാര്‍ഡ് ഹിന്ദുത്വത്തെ കഠിനമായി വിമര്‍ശിച്ചിരുന്ന വിപ്ലവ കവി ഗദ്ദറിന്റെ പേരിലുള്ളതാണ്.