Connect with us

Kerala

എസ് ഡി പി ഐ സ്ഥാപക ദിനം കോണ്‍ഗ്രസ് നേതാവ് ആന്റോ ആന്റണി എം പിക്ക് മധുരം നല്‍കി ആഘോഷിച്ചു

ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടുള്ള നീക്കമെന്ന് വിലയിരുത്തല്‍

Published

|

Last Updated

പത്തനംതിട്ട : എസ് ഡി പി ഐ സ്ഥാപക ദിനത്തില്‍ പത്തനംതിട്ട എം പിയും കോണ്‍ഗ്രസ് നേതാവുമായ ആന്റോ ആന്റണിയുടെ ഓഫീസില്‍ എത്തി നേതാക്കള്‍ മധുരം നല്‍കി. ഇത് അവര്‍ തന്നെ ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ പങ്കുവെക്കുകയും ചെയ്തതോടെ പൊതു സമൂഹത്തില്‍ ചര്‍ച്ചയായി. വരാനിരിക്കുന്ന സഖ്യത്തിന്റെ സൂചനയായി ഇതു വിലയിരുത്തപ്പെട്ടു.

കഴിഞ്ഞ 21നായിരുന്നു എസ് ഡി പി ഐയുടെ സ്ഥാപക ദിനം. അന്നാണ് പത്തനംതിട്ടയിലെ ആന്റോ ആന്റണി എംപിയുടെ ഓഫീസിലെത്തി എസ് ഡി പി ഐആറന്‍മുള നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദും മറ്റു ഭാരവാഹികളും എം പിക്ക് മധുരം നല്‍കിയത്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം വരുന്ന തിരഞ്ഞെടുപ്പുകളിലേക്കും വ്യാപിപ്പിക്കാന്‍ ആലോചന നടക്കുമ്പോള്‍ എസ് ഡി പി ഐ നേതാക്കള്‍ക്കും വാതില്‍ തുറക്കുന്നത് ഭാവിയിലെ സഖ്യസാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതാണെന്ന ആരോപണമുയര്‍ന്നു. നിലമ്പൂരില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഗുണം ചെയ്തതിനാല്‍ ഈ തന്ത്രം വികസിപ്പിക്കാന്‍ യു ഡി എഫ് കേന്ദ്രങ്ങളില്‍ നടക്കുന്ന ആലോചനയുടെ ഭാഗമാണ് എസ് ഡി പിയുമായുള്ള ഈ ചങ്ങാത്തമെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്.

സമൂഹത്തിലുള്ള ഏത് സംഘടനയും വ്യക്തികളും ഓഫീസില്‍ വരാറുണ്ടെന്നും എല്ലാവരുമായും നല്ല ബന്ധമാണുള്ളതെന്നും ആന്റോ ആന്റണി എം പി പ്രതികരിച്ചു. അവര്‍ ഓഫീസിലെത്തി മധുരം തന്നത് സ്വീകരിച്ചു. അതിലെന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ താന്‍ എല്ലാവരുടേയും എംപിയാണെന്നും ആന്റോ ആന്റണി പ്രതികരിച്ചു.

 

Latest