Kerala
അന്‍വര്‍ ഒരു സമാന്തര ഭരണ സംവിധാനമാണോ?; ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമർശം
കാര്യമായ തെളിവ് കണ്ടെത്താനായില്ലെന്ന് സർക്കാർ

കൊച്ചി | ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പി വി അന്‍വറിനെതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി. അന്‍വര്‍ ഒരു സമാന്തര ഭരണമായി പ്രവര്‍ത്തിക്കുകയാണോ എന്ന് കോടതി ചോദിച്ചു. കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന. ഐ പി എസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്നാരോപിച്ച് അന്‍വറിനെതിരെ ഒരു സ്വകാര്യ വ്യക്തിയാണ് പരാതി നല്‍കിയത്.
ഐ പി എസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്താന്‍ അന്‍വറിന് എന്തധികാരമെന്ന് ചോദിച്ച കോടതി ഫോണ്‍ ചോര്‍ത്തലില്‍ പോലീസിന്റെ അന്വേഷണം എവിടെ വരെ എത്തിയെന്ന് സര്‍ക്കാറിനോട് ആരാഞ്ഞു. കാര്യമായ തെളിവ് കണ്ടെത്താനായില്ലെന്നായിരുന്നു സര്‍ക്കാറിിന്റെ മറുപടി. തെളിവ് കണ്ടെത്തേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബഞ്ച് ചൂണ്ടിക്കാട്ടി.
ഐ പി എസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് അന്‍വറിനെതിരെ പരാതി പോലീസിന് ലഭിച്ചിരുന്നു. കേസ് പോലീസ് അന്വേഷിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹരജി കോടതിയിലെത്തിയത്.