From the print
മദ്യനയത്തിൽ വെള്ളം ചേർക്കും; ഡ്രൈ ഡേയിൽ ഇളവിന് ശിപാർശ
ഡ്രൈ ഡേ കാരണം കോടികൾ നഷ്ടം വരുന്നുവെന്ന നികുതി വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും റിപോർട്ട് അടിസ്ഥാനമാക്കിയാണ് നടപടിയെന്നാണ് കരടിൽ വ്യക്തമാക്കുന്നത്

തിരുവനന്തപുരം | സംസ്ഥാനത്തെ മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ ശിപാർശ. ഡ്രൈ ഡേയിലെ മദ്യ വിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുത്താൻ മദ്യനയത്തിന്റെ കരടിൽ ശിപാർശ നൽകിയത്. ഒന്നാം തീയതി മദ്യഷോപ്പുകൾ മുഴുവനായി തുറക്കില്ല. പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോൺഫറൻസുകൾ, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് എന്നിവിടങ്ങളിൽ പ്രത്യേക ഇളവ് അനുവദിക്കും. മദ്യ വിതരണം എങ്ങനെയാകണമെന്നതടക്കം ചട്ടങ്ങളിൽ വ്യക്തത വരുത്തും.
ഡ്രൈ ഡേ കാരണം കോടികൾ നഷ്ടം വരുന്നുവെന്ന നികുതി വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും റിപോർട്ട് അടിസ്ഥാനമാക്കിയാണ് നടപടിയെന്നാണ് കരടിൽ വ്യക്തമാക്കുന്നത്.
ഡ്രൈ ഡേ ഒഴിവാക്കി ഒന്നാം തീയതി മദ്യ വിതരണത്തിന് അനുമതി നൽകണമെന്ന ആവശ്യം സംസ്ഥാനത്തെ ബാർ ഉടമകൾ ഏറെക്കാലമായി ഉന്നയിക്കുന്നു. ഈ ആവശ്യം ഉപാധികളോടെ പരിഗണിക്കുന്ന സമീപനമാണ് ഇത്തവണ മദ്യനയത്തിൽ സർക്കാർ സ്വീകരിച്ചത്.
സി പി എമ്മിലെയും മുന്നണിയിലെയും ചർച്ചകൾക്ക് ശേഷമാണ് നയം അന്തിമമാകുക. ഈ മാസം മന്ത്രിസഭയിൽ നയത്തിന് അംഗീകാരം നേടലാണ് എക്‌സൈസ് വകുപ്പിന്റെ ലക്ഷ്യം. മദ്യ ഉപഭോഗം നിയന്ത്രിക്കാൻ സംസ്ഥാനം ശ്രമിക്കുന്ന നിരവധി മാർഗങ്ങളിൽ ഒന്നാണ് ഡ്രൈ ഡേകൾ.