Connect with us

Editorial

കുടിയേറ്റവിരുദ്ധ നയം യു എസ് തിരുത്തണം

കുടിയേറ്റക്കാര്‍ക്കെതിരായ നടപടി ട്രംപ് ഭരണകൂടം കൂടുതല്‍ കര്‍ശനമാക്കുകയും ഇത് കലാപത്തിന് തിരികൊളുത്തുകയും ചെയ്ത സാഹചര്യത്തില്‍ ലോസ് ഏഞ്ചല്‍സിലെ മലയാളി സമൂഹം കടുത്ത ആശങ്കയിലാണ്. നഗരപരിധിയില്‍ മാത്രം 1,500ലധികം മലയാളി കുടുംബങ്ങളുണ്ടെന്നാണ് കണക്ക്.

Published

|

Last Updated

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയത്തിനെതിരെ ലോസ് ഏഞ്ചല്‍സില്‍ ആരംഭിച്ച പ്രതിഷേധം വ്യാപിക്കുകയാണ്. ന്യൂയോര്‍ക്ക്, ടെക്‌സാസ്, ഷിക്കാഗോ, കൊളറാഡോ, സാന്‍ഫ്രാന്‍സിസ്‌കോ തുടങ്ങിയ നഗരങ്ങളിലും ജനക്കൂട്ടം തെരുവിലിറങ്ങി. ന്യൂയോര്‍ക്കില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ വന്‍ജനക്കൂട്ടമാണ് പങ്കെടുത്തത്. നഗരത്തിലെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐ ഇ സി) ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു സമീപവും ഷിക്കാഗോയിലെ വിന്‍ഡി സിറ്റിയിലും ജനക്കൂട്ടവും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ലോസ് ഏഞ്ചല്‍സില്‍ അധികൃതര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചെങ്കിലും അത് വകവെക്കാതെ ജനക്കൂട്ടം തെരുവിലിറങ്ങുകയാണ്.

പ്രക്ഷോഭം നിയന്ത്രിക്കാന്‍ ലോസ് ഏഞ്ചല്‍സില്‍ കൂടുതലായി 2,000 നാഷനല്‍ ഗാര്‍ഡ് സൈനികരെയും 700 മറീനുകളെയും നിയോഗിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. കര- നാവിക യുദ്ധങ്ങളില്‍ പ്രത്യേക പരിശീലനം നേടിയ, സാധാരണഗതിയില്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധത്തിനു മാത്രം നിയോഗിക്കാറുള്ള മറീനുകളെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ നിയോഗിക്കുന്നത് അസാധാരണ നടപടിയാണ് യു എസില്‍. സംസ്ഥാന ഗവര്‍ണറുടെ അനുമതിയില്ലാതെ അമേരിക്കന്‍ പ്രസിഡന്റ് സംസ്ഥാനത്ത് സൈന്യത്തെ നിയോഗിക്കുന്നതും കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഇതാദ്യമാണ്. പ്രക്ഷോഭം നിയന്ത്രിക്കുന്നതില്‍ കാലിഫോര്‍ണിയ ഭരിക്കുന്ന ഡെമോക്രാറ്റിക് ഭരണകൂടം പരാജയപ്പെട്ടുവെന്നാരോപിച്ചാണ് ട്രംപ് കൂടുതല്‍ സൈന്യത്തെ നിയോഗിച്ചത്. പ്രാദേശിക ഭരണകൂടത്തില്‍ കടുത്ത അതൃപ്തി പരത്തിയിട്ടുണ്ട് ട്രംപിന്റെ ഈ നടപടി.

‘വിവേകരഹിതവും അര്‍ഥശൂന്യവും സൈന്യത്തോടുള്ള അനാദരവു’മെന്നാണ് കൂടുതല്‍ സൈന്യത്തെ വിന്യസിച്ച ട്രംപിന്റെ നടപടിയെക്കുറിച്ച് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമിന്റെ പ്രതികരണം. അധിക സൈനിക വിന്യാസത്തിലൂടെ ട്രംപ് ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കുകയാണെന്നാണ് ഗവര്‍ണര്‍ കുറ്റപ്പെടുത്തിയത്.

സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാതെ നാഷനല്‍ ഗാര്‍ഡിനെ നിയോഗിച്ചതിന് പ്രസിഡന്റ് ട്രംപിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട് കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ റോബ് ബോണ്ട. കാലിഫോര്‍ണിയയില്‍ നാഷനല്‍ ഗാര്‍ഡ് സൈനികരെ നിയമവിരുദ്ധമായി വിന്യസിച്ച പ്രസിഡന്റിന്റെ അധികാര ദുര്‍വിനിയോഗത്തെ നിസ്സാരമായി കാണാനാകില്ലെന്ന് കേസ് ഫയല്‍ ചെയ്ത കാര്യം വെളിപ്പെടുത്തിക്കൊണ്ട് റോബ് ബോണ്ട പറഞ്ഞു.

അക്രമാസക്തരായ പ്രക്ഷോഭകരില്‍ നിന്ന് രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ നഗരത്തെ മോചിപ്പിക്കാനാണ് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതെന്നും വേണ്ടി വന്നാല്‍ 1807ലെ കരിനിയമം പ്രയോഗിക്കുമെന്നുമാണ് ട്രംപിന്റെ പ്രഖ്യാപനം. നാഷനല്‍ ഗാര്‍ഡിനെ നിയോഗിച്ചില്ലായിരുന്നെങ്കില്‍ ലോസ് ഏഞ്ചല്‍സ് പൂര്‍ണമായി നശിപ്പിക്കപ്പെടുമായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തെവിടെയെങ്കിലും ആഭ്യന്തര യുദ്ധമോ സൈനിക കലാപമോ സംഭവിച്ചാല്‍ സായുധ സേനയെ ഉപയോഗിച്ച് അതിനെ അടിച്ചമര്‍ത്താന്‍ പ്രസിഡന്റിന് പ്രത്യേക അധികാരം നല്‍കുന്നതാണ് 1807ലെ കരിനിയമം.

നമ്മുടെ രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗത്തിലൂടെ ചില സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുന്നതിനു സമാനമായ സംഭവമാണ് കാലിഫോര്‍ണിയയില്‍ നടക്കുന്നത്. സംസ്ഥാന ഭരണകൂടത്തോട് ആലോചിക്കാതെ ലോസ് ഏഞ്ചല്‍സിലേക്ക് സൈന്യത്തെ അയച്ച ട്രംപിന്റെ നടപടി ജനാധിപത്യവിരുദ്ധവും ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് നിരക്കാത്തതുമാണ്.

കുടിയേറ്റ ജനതയോട് സ്വീകരിക്കേണ്ട നയത്തില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മിലുള്ള ഭിന്നതയും മുഴച്ചു നില്‍ക്കുന്നുണ്ട് ഇവിടെ. രേഖകളില്ലാത്ത കുടിയേറ്റക്കാരെ നിഷ്‌കരുണം തിരിച്ചയക്കണമെന്ന പക്ഷക്കാരാണ് ട്രംപ് ഉള്‍പ്പെടെ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും. അതേസമയം കുടിയേറ്റക്കാരോട് മൃദുവായ സമീപനം സ്വീകരിക്കണമെന്ന പക്ഷക്കാരാണ് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളില്‍ കൂടുതലും.

പൊതുവെ കുടിയേറ്റക്കാര്‍ ധാരാളമുള്ള രാജ്യമാണ് അമേരിക്കയെങ്കിലും ലോസ് ഏഞ്ചല്‍സിലാണ് ഏറ്റവും കൂടുതല്‍. തെക്കന്‍ കാലിഫോര്‍ണിയയിലെ 4,000ത്തിലധികം ചതുരശ്ര കി.മീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന ലോസ് ഏഞ്ചല്‍സിലെ 3.9 ദശലക്ഷം വരുന്ന ജനസംഖ്യയില്‍ 35 ശതമാനവും അമേരിക്കയുടെ സെന്‍സസ് പ്രകാരം പുറംനാട്ടുകാരാണ്. സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാല നടത്തിയ സര്‍വേ കാണിക്കുന്നത് ലോസ് ഏഞ്ചല്‍സ് നഗരത്തില്‍ മാത്രം ഒമ്പത് ലക്ഷം കുടിയേറ്റക്കാരുണ്ടെന്നാണ്. ദശാബ്ദങ്ങളായി ഇവിടെ താമസിച്ചു വരുന്നവരാണ് ഇവരില്‍ മിക്കപേരും. കുടിയേറ്റവിരുദ്ധ നിയമം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇവരെയാണ്.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനായി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡാണ് ഇപ്പോഴത്തെ പ്രതിഷേധത്തിനു തുടക്കമിട്ടത്. റെയ്ഡില്‍ നൂറിലധികം പേരെ അറസ്റ്റ് ചെയ്തു. പ്രതിദിനം 3,000 കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപനം. തടങ്കല്‍ പാളയങ്ങളിലാണ് പിടികൂടുന്നവരെ പാര്‍പ്പിക്കുന്നത്. റെയ്ഡിനെതിരെ ആഭ്യന്തര സുരക്ഷാ മന്ത്രാലയത്തിനു മുമ്പാകെ സമാധാനപരമായി പ്രതിഷേധിക്കാന്‍ എത്തിയ കുടിയേറ്റക്കാരെ കണ്ണീര്‍വാതകവും മുളക് സ്‌പ്രേയും പുകബോംബും ഉപയോഗിച്ചാണ് പോലീസ് നേരിട്ടത്. ഇതോടെയാണ് അതുവരെ ശാന്തമായിരുന്ന ലോസ് ഏഞ്ചല്‍സ് പ്രക്ഷുബ്ധമായത്. കുടിയേറ്റക്കാര്‍ക്കെതിരായ നടപടി ട്രംപ് ഭരണകൂടം കൂടുതല്‍ കര്‍ശനമാക്കുകയും ഇത് സംസ്ഥാനത്ത് കലാപത്തിന് തിരികൊളുത്തുകയും ചെയ്ത സാഹചര്യത്തില്‍ ലോസ് ഏഞ്ചല്‍സിലെ മലയാളി സമൂഹം കടുത്ത ആശങ്കയിലാണ്. നഗരപരിധിയില്‍ മാത്രം 1,500ലധികം മലയാളി കുടുംബങ്ങളുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ ഒരാഴ്ചയായി പ്രക്ഷോഭം ആരംഭിച്ചതു മുതല്‍ ഓഫീസില്‍ ജോലിക്ക് പോകാനോ കുട്ടികളെ സ്‌കൂളിലയക്കാനോ കഴിയാതെ പേടിച്ച് വീടുകള്‍ക്കുള്ളില്‍ കഴിയുകയാണ് പല കുടുംബങ്ങളും.

 

Latest