Connect with us

Articles

അനാവൃതമാകുന്നത് യു എസിന്റെ ഹിംസ്രമുഖം

1800നും 1857നും ഇടക്കുള്ള കാലത്ത് അമേരിക്ക കീഴടക്കിയ കൊളോണിയല്‍ പ്രദേശങ്ങളുടെ വിസ്തൃതി 83,000 ചതുരശ്ര മൈലായിരുന്നുവെങ്കില്‍ 1857നും 1914നും ഇടക്കുള്ള കാലത്ത് കീഴ്പ്പെടുത്തിയ കൊളോണിയല്‍ ഭൂമിയുടെ വിസ്തീര്‍ണം 2,40,000 ചതുരശ്ര മൈലായിരുന്നു. അമേരിക്കയെന്നത് ഇതര പ്രദേശങ്ങളെ ചേര്‍ത്തും വെട്ടിപ്പിടിച്ചുമുണ്ടാക്കിയ കുടിയേറ്റക്കാരുടെ രാജ്യമാണെന്ന ചരിത്ര സത്യത്തെയാണ് ട്രംപും കൂട്ടാളികളും വിസ്മരിച്ചുകളയുന്നത്

Published

|

Last Updated

അമേരിക്കന്‍ സ്വതന്ത്ര സമൂഹത്തിന്റെ ഹിംസ്രമുഖമാണിപ്പോള്‍ ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നും സ്വതന്ത്രസമൂഹത്തിന്റെ മാതൃകയെന്നും വലതുപക്ഷ ബുദ്ധിജീവികള്‍ പറഞ്ഞുനടക്കുന്ന അമേരിക്ക കുടിയേറ്റവിരുദ്ധതയുടെയും വംശീയ സംഘര്‍ഷങ്ങളുടെയും നരകഭൂമിയായിരിക്കുന്നു. ട്രംപ് രണ്ടാമതും അധികാരമേറ്റത് കുടിയേറ്റവിരുദ്ധതയും ആംഗ്ലോ സാംഗ്‌സണ്‍ വംശമഹിമയും ആഘോഷിച്ചുകൊണ്ടായിരുന്നു. ലോസ് ഏഞ്ചല്‍സില്‍ ട്രംപിന്റെ കുടിയേറ്റ വിരുദ്ധതക്കെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. അതിനെ അടിച്ചമര്‍ത്താനായി ലോസ് ഏഞ്ചല്‍സില്‍ നാഷനല്‍ ഗാര്‍ഡിനെ വിന്യസിച്ചിരിക്കുന്നു. കാലിഫോര്‍ണിയ നാഷനല്‍ ഗാര്‍ഡ്സില്‍ നിന്ന് 2,000 പേരെയാണ് ലോസ് ഏഞ്ചല്‍സ് പ്രദേശത്ത് വിന്യസിക്കാന്‍ ട്രംപ് ഉത്തരവിട്ടിരിക്കുന്നത്. 60 ദിവസത്തേക്കാണ് ഇവരെ നിയോഗിച്ചിരിക്കുന്നത് എന്നാണ് റിപോര്‍ട്ടുകള്‍.

രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്കായി ഹോംലാന്‍ഡ് സെക്യൂരിറ്റിയടക്കം വിവിധ വകുപ്പുകളും ഏജന്‍സികളും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ റെയ്ഡുകളെ തുടര്‍ന്നാണ് പാരമൗണ്ട് നഗരത്തില്‍ ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തിയത്. ഇത് പോലീസുമായുള്ള ഏറ്റുമുട്ടലിലേക്കെത്തി. കുടിയേറ്റവിരുദ്ധതയുടെ ഉന്മാദം പടര്‍ത്തി ഈ പ്രദേശത്തെ ജനങ്ങളുടെ സുരക്ഷക്കും സമാധാന ജീവിതത്തിനും നേരെ ഭരണകൂട ഭീകരത അഴിച്ചുവിട്ടിരിക്കുകയാണ് ട്രംപ്. റെയ്ഡുകള്‍ നടത്തി എത്രയോ പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നു. ഫാഷന്‍ ഡിസ്ട്രിക്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നടന്ന തിരച്ചിലില്‍ നൂറുകണക്കിനു പേരെയാണ് ഫെഡറല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനെതിരായി ഉയര്‍ന്നുവന്ന പ്രതിഷേധത്തെ പോലീസ് മൃഗീയമായി അടിച്ചമര്‍ത്തുകയായിരുന്നു. ജനാധിപത്യവിരുദ്ധമായി ട്രംപ് ഭരണകൂടം നാഷനല്‍ ഗാര്‍ഡ്സിനെ പാവപ്പെട്ട ജനങ്ങള്‍ക്കു നേരെ കയറൂരി വിടുകയായിരുന്നു. ലോസ് ഏഞ്ചല്‍സ് മേയര്‍ അറിയാതെയാണ് ട്രംപ് നാഷനല്‍ ഗാര്‍ഡ്സിനെ ഈ പ്രദേശങ്ങളിലേക്ക് വിന്യസിച്ചത്. ഇതിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനായ മേയര്‍ ഗാര്‍വിന്‍ന്യൂസോം ശക്തമായ പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. അതേപോലെ പാരമൗണ്ട് നഗര മേയറും ട്രംപിന്റെ നടപടിയില്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായി കുടിയേറ്റക്കാരെ വേട്ടയാടുന്ന ട്രംപ് ഭരണകൂടത്തിനെതിരെ ഈ മേഖലയില്‍ പ്രതിഷേധം പടരുകയാണ്. ഇനിയും പ്രതിഷേധം ശക്തിപ്പെട്ടാല്‍ പട്ടാളത്തെ ഇറക്കുമെന്നാണ് പ്രതിരോധ സെക്രട്ടറി ഭീഷണി മുഴക്കിയിരിക്കുന്നത്.

അമേരിക്കയെന്നത് കുടിയേറ്റക്കാരുണ്ടാക്കിയ രാജ്യമാണ്. അമേരിക്കയിലെ ഓരോ ഫെഡറല്‍ സ്റ്റേറ്റും തെക്കന്‍ അമേരിക്കന്‍ ഭൂമേഖലയില്‍ നിന്ന് വെട്ടിപ്പിടിച്ച് കൂട്ടിച്ചേര്‍ത്തതാണ്. കുടിയേറ്റക്കാരാല്‍ നിര്‍മിക്കപ്പെട്ട അമേരിക്ക കുടിയേറ്റക്കാരെ വേട്ടയാടുന്ന അവസ്ഥയിലേക്കാണ് എത്തിപ്പെട്ടിരിക്കുന്നത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലക്കെതിരായി ട്രംപ് യുദ്ധപ്രഖ്യാപനം നടത്തിയത് ഫലസ്തീന്‍ വിഷയത്തില്‍ ആ സര്‍വകലാശാല സ്വീകരിച്ചിരിക്കുന്ന ഉറച്ച നിലപാടുകളുടെ പേരിലാണ്. ഫലസ്തീനികളായ അറബ് വംശജരെ അവരുടെ ജന്മഭൂമിയില്‍ നിന്ന് ആട്ടിയോടിച്ചാണ് ട്രംപിന്റെ മുന്‍ഗാമികള്‍ സയണിസ്റ്റ് വംശീയ രാഷ്ട്രമായ ഇസ്‌റാഈല്‍ രാഷ്ട്രമുണ്ടാക്കിയത്. അത് ഫലസ്തീനികളുടെ സ്വയംനിര്‍ണയാവകാശത്തിനു മുകളില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും പിന്തുണയോടെ ജൂത മതവംശീയവാദികള്‍ നടത്തിയ കടന്നാക്രമണമായിരുന്നു. ഇതിനെതിരായിട്ടാണ് ഇന്ത്യന്‍ വിദ്യാര്‍ഥിനിയായ മേഘവെമുരിയെന്ന 25 വയസ്സുകാരി മസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ തന്റെ സഹപാഠികളോട് ചിന്തോദ്ദീപകമായ ഒരു പ്രസംഗം നടത്തി ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്. കുടിയേറ്റവിരുദ്ധതയുടെയും വംശീയതയുടേതുമായ അമേരിക്കന്‍ ഭരണകൂടത്തെ നയിക്കുന്ന തലകള്‍ക്കു നേരെയുള്ള തീപ്പന്തമെറിയലായിരുന്നു ആ ഇന്ത്യന്‍ വിദ്യാര്‍ഥിനി നടത്തിയ പ്രസംഗം. ചരിത്രവും ലോകനീതിയും എന്തെന്ന് ട്രംപ് ഭരണകൂടത്തെ ഓര്‍മപ്പെടുത്തിയ മേഘവെമുരിയുടെ പ്രസംഗം ആംഗ്ലോ സാംഗ്‌സണ്‍ വംശീയബോധത്തിനെതിരായ അഗ്‌നിജ്വാലയായി മാറുകയായിരുന്നു.അതിനെ തുടര്‍ന്നാണ് മറ്റൊരു ഇന്ത്യന്‍ വംശജനായ ബുദ്ധിജീവി, സ്റ്റാന്‍ഫെഡിലെ അധ്യാപകന്‍ അവിടുത്തെ പുതിയ ബാച്ചിന് തുടക്കം കുറിച്ചുകൊണ്ട് അമേരിക്കന്‍ ഭരണകൂടത്തിന്റെ കുടിയേറ്റവിരുദ്ധതയെ കണക്കിനാക്രമിച്ചുകൊണ്ട് പ്രസംഗിച്ചത്. ഡോ. എബ്രഹാം വര്‍ഗീസ് എന്ന ആ അധ്യാപകന്‍ കുടിയേറ്റക്കാരുണ്ടാക്കിയ അമേരിക്ക എന്ന രാജ്യത്ത് കുടിയേറ്റക്കാരെ ശത്രുക്കളായി കാണുന്ന ട്രംപിന്റെ നയങ്ങളെ ശക്തമായി കടന്നാക്രമിക്കുകയായിരുന്നു. ആ മണ്ടന്‍ നയങ്ങളെ പരിഹസിക്കുകയായിരുന്നു അദ്ദേഹം തന്റെ പ്രസംഗത്തിലുടനീളം.

അമേരിക്കന്‍ ബൗദ്ധികലോകം ട്രംപിന്റെ ഫലസ്തീന്‍ നയത്തിലും കുടിയേറ്റവിരുദ്ധതയിലും ശക്തമായി പ്രതിഷേധമുയര്‍ത്തിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ബലപ്രയോഗത്തിന്റെയും മര്‍ദനത്തിന്റെയും അനഭിമത ജനസമൂഹങ്ങള്‍ക്കെതിരായ കടന്നാക്രമണങ്ങളുടെയും സുദീര്‍ഘമായ ചരിത്രമാണ് അമേരിക്കക്കുള്ളത്. ഇതര രാജ്യങ്ങളെയും പ്രദേശങ്ങളെയും കീഴടക്കേണ്ടവരാണെന്ന, ലോകം ഭരിക്കേണ്ടവരാണെന്ന അമേരിക്കന്‍ വംശീയബോധമാണ് അമേരിക്കന്‍ ഭരണകൂടത്തെ നയിക്കുന്നത്. റെഡ് ഇന്ത്യന്‍ വംശജരുടെ മഹാസംസ്‌കാരത്തെ രക്തപങ്കിലമായ അധിനിവേശ യുദ്ധങ്ങളിലൂടെ ഉന്മൂലനം ചെയ്ത തങ്ങളുടെ പൂര്‍വീകരുടെ ആധിപത്യ അധികാര താത്പര്യം തന്നെയാണ് അമേരിക്കന്‍ മേധാവികള്‍ അനഭിമത സമൂഹങ്ങള്‍ക്കും ഇതര രാഷ്ട്രങ്ങള്‍ക്കുമെതിരായ കടന്നാക്രമണങ്ങളിലൂടെ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.1800നും 1857നും ഇടക്കുള്ള കാലത്ത് അമേരിക്ക കീഴടക്കിയ കൊളോണിയല്‍ പ്രദേശങ്ങളുടെ വിസ്തൃതി 83,000 ചതുരശ്ര മൈലായിരുന്നുവെങ്കില്‍ 1857നും 1914നും ഇടക്കുള്ള കാലത്ത് കീഴ്പ്പെടുത്തിയ കൊളോണിയല്‍ ഭൂമിയുടെ വിസ്തീര്‍ണം 2,40,000 ചതുരശ്ര മൈലായിരുന്നു. അമേരിക്കയെന്നത് ഇതര പ്രദേശങ്ങളെ ചേര്‍ത്തും വെട്ടിപ്പിടിച്ചുമുണ്ടാക്കിയ കുടിയേറ്റക്കാരുടെ രാജ്യമാണെന്ന ചരിത്ര സത്യത്തെയാണ് ട്രംപും കൂട്ടാളികളും വിസ്മരിച്ചുകളയുന്നത്.തങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത ജനസമൂഹങ്ങള്‍ക്കും ചിന്താഗതികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെല്ലാമെതിരായ വിദ്വേഷ പ്രചാരണവും കൈയേറ്റവുമാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ എക്കാലത്തെയും സമീപനം. സവിശേഷമായ ഒരുതരം വംശീയബോധവും അസഹിഷ്ണുതയും കൊണ്ട് അമേരിക്കന്‍ ഭരണകൂടം എക്കാലത്തും തങ്ങള്‍ക്കെതിരായ രാഷ്ട്രങ്ങള്‍ക്കും ജനസമൂഹങ്ങള്‍ക്കും എതിരായി അക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. കറുത്തവര്‍, കമ്മ്യൂണിസ്റ്റുകാര്‍, മുസ്‌ലിംകള്‍, യുദ്ധവിരോധികള്‍, ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകര്‍, മറ്റ് ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരെയെല്ലാം ശത്രുക്കളായി മുദ്രകുത്തി വേട്ടയാടുന്നത് അമേരിക്കന്‍ ഭരണകൂടത്തിന്റെ പതിവ് സ്വഭാവമാണ്. അമേരിക്കയുടെ ലോകാധിപത്യത്തിനും സുരക്ഷിതത്വത്തിനും തടസ്സം സൃഷ്ടിക്കുന്നവരെന്ന് മുദ്രകുത്തിയാണ് ഈ വിഭാഗങ്ങളെയും പ്രസ്ഥാനങ്ങളെയും തുടച്ചുനീക്കാനായി എഫ് ബി ഐയെയും അന്താരാഷ്ട്രതലത്തില്‍ സി ഐ എയുമൊക്കെ അമേരിക്ക അഴിച്ചുവിട്ടിരിക്കുന്നത്.ട്രംപിന്റെ കുടിയേറ്റവിരുദ്ധതയും വംശീയാക്രമണങ്ങളുമെല്ലാം അമേരിക്കന്‍ സമൂഹവും സമ്പദ് ഘടനയും എത്തിച്ചേര്‍ന്നിരിക്കുന്ന അതിരൂക്ഷമായ പ്രതിസന്ധിയുടെ പ്രതിഫലനമായി മനസ്സിലാക്കേണ്ടതുണ്ട്. ഇപ്പോള്‍ ട്രംപും ഇലോണ്‍ മസ്‌കും തമ്മില്‍ നടക്കുന്ന തര്‍ക്കങ്ങളും പരസ്പര ആരോപണങ്ങളുമെല്ലാം അമേരിക്കന്‍ ഭരണവര്‍ഗം എത്തപ്പെട്ട അത്യന്തം അശ്ലീലകരമായ അപചയത്തെക്കൂടിയാണ് അനാവരണം ചെയ്യുന്നത്.

Latest