Connect with us

articles

യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതെന്തിന്?

ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന് സ്‌കൂള്‍ സമയം വര്‍ധിപ്പിക്കുകയല്ല വേണ്ടത്. ലോകത്തെ മുഴുവന്‍ സംവിധാനങ്ങളും പഠിച്ച്, നിരീക്ഷിച്ച് നല്ലൊരു തീരുമാനത്തിലെത്താന്‍ ഇപ്പോള്‍ വളരെ എളുപ്പമാണ്. സ്‌കൂള്‍ സമയം ഇനിയും വര്‍ധിപ്പിച്ചാല്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്‌കൂള്‍ സമയമുള്ള കുട്ടികളാകും നമ്മുടെ മക്കള്‍. വിജയിച്ച രാഷ്ട്രങ്ങളിലെ മാതൃകകള്‍ക്ക് എതിരാണ് ഈ ആശയം.

Published

|

Last Updated

കേരളത്തിലെ സ്‌കൂള്‍ പ്രവൃത്തി സമയം നീട്ടാന്‍ തീരുമാനമായിരിക്കുകയാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് മാത്രമാണ് ഇത് ബാധകം. സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയുടെ ഭാഗമായി ഗുണമേന്മ വര്‍ധിപ്പിക്കാനാണ് ഇത്തരമൊരു തീരുമാനമെന്നാണ് സര്‍ക്കാര്‍ പക്ഷം. ലോകമൊട്ടുക്കും വിദ്യാര്‍ഥികളുടെ ഔദ്യോഗിക ക്ലാസ്സ് സമയം കുറച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇത്തരമൊരു തീരുമാനം. അടിസ്ഥാനപരമായി ഇത് വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും ഗുണമാണോ ദോഷമാണോ ചെയ്യുക?

വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ എന്താണെന്നും അതെങ്ങനെ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നുമാണ് ഇവ്വിഷയത്തില്‍ ആദ്യമായി ചര്‍ച്ച ചെയ്യേണ്ടത്. ഓരോ സെക്കന്‍ഡും മനുഷ്യ സമൂഹവും ലോകവും പുരോഗതി പ്രാപിക്കുമ്പോള്‍ എങ്ങനെയാണ് അടിസ്ഥാന വിദ്യഭ്യാസയിടങ്ങളായ സ്‌കൂളുകള്‍ പരിഷ്‌ക്കരിക്കപ്പെടേണ്ടത് എന്നാണ് ചിന്തിക്കേണ്ടത്. അത്തരം ചിന്തകള്‍ക്ക് രാഷ്ട്രീയ നേതാക്കളും ഭരണകൂടവുമാണോ നേതൃത്വം നല്‍കേണ്ടത്! ഉന്നത വിദ്യാഭ്യാസ വിചക്ഷണരും മാനസികാരോഗ്യ ശാസ്ത്രജ്ഞരുമല്ലേ. പുതിയ നൂറായിരം ചിന്തകളിലൂടെ നിരന്തരം കടന്നുപോകേണ്ട പ്രക്രിയയായി നമ്മുടെ വിദ്യാഭ്യാസ സംവിധാനം മാറിയിട്ടുണ്ട് എന്നതാണ് പ്രധാനം. പുതിയ തലമുറകളുടെ അഭിരുചിയും മനസ്സും നൂറ് ശതമാനം ഉള്‍ക്കൊള്ളാന്‍ പര്യാപ്തമാകണമെങ്കില്‍, ലോകത്തിന്റെ നെറുകയിലേക്ക് വിദ്യാര്‍ഥികള്‍ വളര്‍ന്നു വികസിക്കണമെങ്കില്‍ പുനരാലോചനകള്‍ അനിവാര്യമാണ്.

പ്രതിഭകളെ സൃഷ്ടിച്ചത് നീണ്ട സ്‌കൂള്‍ സമയങ്ങളായിരുന്നോ, അതോ സ്‌കൂള്‍ സമയം കഴിഞ്ഞുള്ള സമയങ്ങളോ. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന എഴുത്തുകാര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരോട് ചോദിച്ചാല്‍ തന്നെ ഇതിന് ഉത്തരം കിട്ടും. സ്‌കൂളില്‍ നിന്നും സ്‌കൂളിലെ അധ്യാപകരില്‍ നിന്നും കിട്ടുന്നതിന്റെ അനേകമിരട്ടി പുറത്ത് നിന്നാണ് ലഭിക്കുക. സ്‌കൂള്‍ സമയം നീട്ടി, അധ്യാപകനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുട്ടിക്ക് ആ അധ്യാപകനോളം വളരാന്‍ സാധിച്ചേക്കാം. പക്ഷേ, സ്‌കൂളില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയുടെ മുന്നില്‍ വലിയൊരു ലോകം പരന്നു കിടക്കുന്നത് അധ്യാപകന്റെ അപ്പുറത്താണെന്നതാണ് വാസ്തവം. ഇതിനെ തടയിടാനാണോ ഇപ്പോഴുള്ള പരിഷ്‌കരണം? നമ്മളും നമ്മുടെ സംവിധാനങ്ങളും ഈ വിശാല ലോകത്തേക്കുള്ള അവരുടെ പാലങ്ങളാണ്.

സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന എത്ര കുട്ടികള്‍ ഇന്ന് പുറത്തുള്ള ട്യൂഷനുകളെ ആശ്രയിച്ചിരിക്കുന്നുവെന്ന കണക്കാണ് ആദ്യം ശേഖരിക്കേണ്ടത്. ഫിസിക്കലായി ട്യൂഷന്‍ സെന്ററുകളില്‍ പോകുന്നതിനേക്കാള്‍ കൂടുതല്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളെ കുട്ടികള്‍ ആശ്രയിക്കുന്നുണ്ട്്. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഒറ്റപ്പെട്ടതും അനേകായിരങ്ങളെ ഒരേ സമയം അക്കൊമഡേറ്റ് ചെയ്യുന്നവയുമുണ്ട്. ഇതിനുമപ്പുറം, യൂട്യൂബ്, എ ഐ സംവിധാനങ്ങളെ ആശ്രയിക്കാത്ത ഒറ്റ വിദ്യാര്‍ഥി പോലുമില്ല എന്ന് വേണമെങ്കില്‍ പറയാം. എന്തുകൊണ്ടാണ് ഇതെല്ലം സംഭവിക്കുന്നത് എന്നതിന് പല ഉത്തരങ്ങള്‍ ഉണ്ടാകാമെങ്കിലും ഏറ്റവും പ്രധാനം ക്ലാസ്സ് റൂം അധ്യാപനങ്ങളുടെ പോരായ്മ എന്നതു തന്നെയാണ് ആദ്യ ഉത്തരം. എന്നിട്ടും ക്ലാസ്സ് ടൈം കൂട്ടുകയാണ് വേണ്ടതെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ യാഥാര്‍ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണത്.
പരിഷ്‌കരണം, ഗുണമേന്മ തുടങ്ങിയവയെ ക്ലാസ്സ് റൂം സമയങ്ങളില്‍ മാത്രം കെട്ടിയിടരുത്. സ്‌കൂള്‍/ പാഠ്യപദ്ധതി പരിഷ്‌കരണമെന്നാല്‍ സ്‌കൂളുകളിലും അധ്യാപകരിലും ഒതുങ്ങുന്നതാണ് എന്നും കരുതരുത്. സ്‌കൂള്‍ പരിസരം, രക്ഷിതാക്കള്‍, സമൂഹം തുടങ്ങി വിശാലമായ ഇടമുണ്ട് പരിഷ്‌കരണത്തിന്. എന്നാല്‍ മാത്രമേ ആത്യന്തികമായി വിജയിച്ചൂവെന്ന് പറയാനാകൂ.

സ്‌കൂളുകളില്‍ രക്ഷിതാക്കള്‍ക്ക് വേണ്ടത്ര അവബോധം നല്‍കാന്‍ എന്ത് ടൂള്‍സുകളാണ് നടപ്പാക്കിയത് എന്ന ചോദ്യം പ്രസക്തമാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം ചേരുന്ന മീറ്റിംഗുകളല്ല അവര്‍ക്കാവശ്യം, നിരന്തരമുള്ള ട്രൈനിംഗുകളാണ്. അതിനു സ്‌കൂളില്‍ വിളിച്ചുവരുത്തേണ്ടതുമില്ല. മക്കള്‍ പഠിക്കുന്ന പാഠഭാഗങ്ങളെ കുറിച്ച് രക്ഷിതാക്കള്‍ക്ക് കൂടുതല്‍ ബോധനം നല്‍കേണ്ടതുണ്ട് ഇക്കാലത്ത്. രക്ഷിതാക്കളുടെ ജനറേഷന്‍ മാറിയ കാലത്ത് അവരതിന് തയ്യാറാണ് താനും. ഓരോ പാഠഭാഗവും വീടുകളില്‍ നിന്ന് എപ്രകാരം രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ പഠിക്കണമെന്നും അതിനപ്പുറത്തുള്ള ലോകത്തേക്ക് കുട്ടിയെ എങ്ങനെ നയിക്കാമെന്നും പഠിപ്പിക്കപ്പെടണം. അതൊരു വലിയ മാറ്റമായിരിക്കും സമൂഹത്തില്‍ സൃഷ്ടിക്കുക.

അധ്യാപകര്‍ക്ക് ഇന്ന് അധ്യാപന സമയത്തേക്കാള്‍ കൂടുതല്‍ നല്‍കേണ്ടത് ട്രൈനിംഗുകളാണ് എന്ന് പറഞ്ഞാല്‍ കുറ്റപ്പെടുത്താനാകില്ല. പക്ഷേ, നമ്മുടെ ട്രൈനിംഗ് സംവിധാനങ്ങളോ? ട്രൈനിംഗ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അവരെ മൂല്യനിര്‍ണയം നടത്താനുള്ള സംവിധാനവുമില്ല. ഒരിക്കല്‍ ഫാക്ടറിയില്‍ കയറിയാല്‍ എക്കാലവും ഫാക്ടറിയില്‍ തന്നെയെന്നുള്ളതാണ് ഇപ്പോഴുള്ള അവസ്ഥ. അഞ്ച് വര്‍ഷത്തിലൊരിക്കലോ മറ്റോ അധ്യാപകരെ വീണ്ടും മൂല്യനിര്‍ണയം നടത്തണം. ഓരോ അധ്യാപകനും തങ്ങളുടെ ഏരിയയില്‍ അപ്‌ഡേറ്റ് ചെയ്യേണ്ട രീതിശാസ്ത്രം, പുസ്തകങ്ങള്‍, അധ്യാപന രീതികള്‍ തുടങ്ങിയവയെല്ലാം നിര്‍ണയിക്കണം. ഇതനുസരിച്ച് അപ്‌ഡേറ്റ് ചെയ്യപ്പെട്ടുവോ എന്ന മൂല്യനിര്‍ണയം സാധ്യമായാല്‍ ഒരുപക്ഷേ സ്‌കൂള്‍ സമയം വര്‍ധിപ്പിക്കുന്നതില്‍ ഫലപ്രാപ്തിയുണ്ടാകും. കൂടാതെ, അധ്യാപകരാകാന്‍ നടത്തുന്ന കെ- ടെറ്റ് പോലുള്ള പരീക്ഷകളെ ആദ്യന്തം പരിഷ്‌കരിക്കപ്പെടേണ്ടതുമുണ്ട്.

സ്‌കൂള്‍ സമയം, സിലബസ്, പഠ്യേതര പദ്ധതികള്‍ തുടങ്ങിയവ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒന്ന് എന്ന കാഴ്ചപ്പാടും മാറേണ്ടതുണ്ട്. രക്ഷിതാക്കള്‍, കുട്ടിയുടെ ബുദ്ധി, മാനസികാവസ്ഥ, വീട്ടിലെ സാഹചര്യം തുടങ്ങിയവക്കെല്ലാം അനുഗുണമായി വൈവിധ്യം കൊണ്ടുവരുന്നതിനെ കുറിച്ച് എന്തുകൊണ്ട് ചിന്തിച്ചുകൂടാ. കേരളത്തിലെ എല്ലാ വിദ്യാര്‍ഥികളും ഒറ്റ സിലബസാണോ പഠിക്കേണ്ടത്? ഉത്തരം ലളിതമാണ്, അല്ല. ഇതിനെല്ലാം അപ്പുറത്ത് നിലവിലെ സംവിധാനങ്ങളെ ശാസ്ത്രീയമായി വിലയിരുത്തേണ്ടതുമുണ്ട്. എല്ലാം കൃത്യമായ ഡാറ്റകള്‍ അനുസരിച്ചായിരിക്കണം. കൃത്യമായ ഫീഡ്ബാക്കുകള്‍ അനിവാര്യമാണ്. എല്ലാത്തിനും സംവിധാനങ്ങള്‍ വേണം. വിദ്യാഭ്യാസ വകുപ്പ് അതിനാണ് മുന്‍കൈയെടുക്കേണ്ടത്. അധ്യാപകരുടെ ട്രാന്‍സ്ഫര്‍, പ്രൊമോഷന്‍, വര്‍ഷാവര്‍ഷ നാമമാത്ര സിലബസ് പരിഷ്‌കരണം തുടങ്ങിയ ഫ്രെയിംവര്‍ക്കുകളില്‍ നിന്ന് ഈ വകുപ്പ് മോചിതമായി കൂടുതല്‍ നവീകരിക്കപ്പെടണം. അഥവാ പരിഷ്‌കരണത്തിന്റെ ആദ്യപടി വിദ്യാഭ്യാസ വകുപ്പില്‍ നിന്നാകണം.

കേരളത്തിന് മറ്റൊരു സാംസ്‌കാരിക പരിസരമുണ്ട്. ഒട്ടുമിക്ക പേരും മത വിദ്യാഭ്യാസം, ആരാധന തുടങ്ങിയവക്ക് ജീവിതത്തില്‍ വളരെ വലിയ പ്രാധാന്യം നല്‍കുന്നവരാണ്. അതിനെല്ലാം അനുസൃതമായ ശാസ്ത്രീയ സംവിധാനങ്ങളും എല്ലാവര്‍ക്കുമുണ്ട്. ഇതിനെല്ലാം കത്തിവെക്കുന്ന പരിഷ്‌കരണമായിപ്പോകരുത് ഒന്നും. വിദ്യാഭ്യാസമെന്നാല്‍ ഇവയെല്ലാം ഉള്‍പ്പെട്ടതാണ്. സ്‌കൂള്‍ പഠനം മാത്രമല്ല വിദ്യാര്‍ഥികള്‍ക്ക് വേണ്ടത്. മൂല്യ വിചാരങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് ഇത്തരം സംവിധാനങ്ങളുടെ കൂടി സഹായത്തോടെയാണല്ലോ.

ചുരുക്കത്തില്‍, ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന് സ്‌കൂള്‍ സമയം വര്‍ധിപ്പിക്കുകയല്ല വേണ്ടത്. ലോകത്തെ മുഴുവന്‍ സംവിധാനങ്ങളും പഠിച്ച്, നിരീക്ഷിച്ച് നല്ലൊരു തീരുമാനത്തിലെത്താന്‍ ഇപ്പോള്‍ വളരെ എളുപ്പമാണ്. സ്‌കൂള്‍ സമയം ഇനിയും വര്‍ധിപ്പിച്ചാല്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്‌കൂള്‍ സമയമുള്ള കുട്ടികളാകും നമ്മുടെ മക്കള്‍. വിജയിച്ച രാഷ്ട്രങ്ങളിലെ മാതൃകകള്‍ക്ക് എതിരാണ് ഈ ആശയം എന്നര്‍ഥം. അതുകൊണ്ട് തന്നെ ഉന്നത വിഷനുള്ള, ദീര്‍ഘ ദൃഷ്ടിയുള്ള വിദ്യാഭ്യാസ വിചക്ഷണര്‍ നേതൃത്വം നല്‍കുന്ന സംവിധാനമായി നമ്മുടെ സ്‌കൂള്‍തലം മാറി കാലഘട്ടത്തോടൊപ്പം സഞ്ചരിക്കണം.