Articles
ഭാരതാംബയും ഇന്ത്യയും; ഉത്തരം ചരിത്രത്തിലുണ്ട്
സ്വാതന്ത്ര്യ സമരത്തിന്റെ ഒരു ചരിത്രവും പറയാന്‍ സംഘ്പരിവാറിന് ഉണ്ടായിരുന്നില്ല. 2014ല്‍ അധികാരമേറ്റ ശേഷം ചരിത്രത്തെ വികലമാക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടന്നു. അതിന്റെ ഭാഗമാണ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിനെ ഗുജറാത്തി സംഘ്പരിവാറുകാരനാക്കി ഉയര്‍ത്തിക്കൊണ്ട് വന്നത്. അതിന്റെ തുടര്‍ച്ചകള്‍ പലതും കാണാം. പാഠപുസ്തകങ്ങളില്‍ അടക്കം കൊണ്ടുവരുന്ന മാറ്റങ്ങള്‍ നമുക്കറിയാം. അതിന്റെ ഭാഗമായി വേണം ഗവര്‍ണറുടെ നടപടിയെ കാണാന്‍.

കേരള ഗവര്‍ണര്‍ രാജ്ഭവനിലെ ഒരു ഔദ്യോഗിക പരിപാടിക്ക് ഭാരതാംബ എന്ന പേരില്‍ ഒരു ചിത്രം വെക്കുകയും അതിനു മുന്നില്‍ നമിക്കാന്‍ കഴിയില്ല എന്ന് തുറന്നടിച്ചുകൊണ്ട് സംസ്ഥാന കൃഷിമന്ത്രി പി പ്രസാദ് പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്ത വാര്‍ത്ത വലിയ തോതിലുള്ള വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു. ‘ഭാരത് മാതാ കി ജയ്’ എന്ന് വിളിക്കുമ്പോള്‍ നമ്മുടെ മുന്നില്‍ വെക്കേണ്ട ചിത്രം ഒരു ഹൈന്ദവ ദേവിയുടേതാണോ എന്നതാണ് ഇതുയര്‍ത്തുന്ന പ്രധാന ചോദ്യം. ഒരു ഔദ്യോഗിക ചടങ്ങില്‍ ഏതെങ്കിലും മതത്തിന്റെ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് ശരിയോ എന്ന ചോദ്യമാണ് ഇതിന്റെ അടിസ്ഥാനം. ഭാരത മാതാവ് എന്ന അര്‍ഥത്തിലാണല്ലോ ഭാരതാംബ എന്ന് വിളിക്കുന്നത്. സ്വാതന്ത്ര്യ സമര കാലത്ത് ഏറെ വൈകാരികമായി പ്രയോഗിക്കപ്പെട്ട ഒന്നാണ് ഭാരതാംബ എന്ന ഈ ബിംബം. 1905ല്‍ രബീന്ദ്രനാഥ ടാഗോറാണ് ഇതിന്റെ അടിത്തറ ഇട്ടത്. ബംഗാള്‍ വിഭജനത്തിനെതിരായി ഉയര്‍ന്നുവന്ന സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി അദ്ദേഹം ഒരു ചിത്രം വരച്ചു. വിദേശ വസ്തുക്കളുടെ ബഹിഷ്‌കരണം എന്ന ആശയ പ്രചാരണത്തിനായി ഇങ്ങനെ തയ്യാറാക്കിയ ചിത്രത്തിന്റെ പേര് ബംഗാള്‍ അമ്മ (മദര്‍ ബംഗാള്‍) എന്നായിരുന്നു. നാല് കൈകളുള്ള സ്ത്രീരൂപം വിശുദ്ധി, വിരക്തി അഥവാ മിതവ്യയശീലം, ആത്മീയത എന്നിങ്ങനെയുള്ള മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. നാല് കൈകളിലായി എഴുത്തോല, നെല്‍ക്കതിര്‍, രുദ്രാക്ഷമാല, ശുഭ്രവസ്ത്രം എന്നിവ ഉണ്ടായിരുന്നു. അന്നത്തെ സ്വദേശി പ്രസ്ഥാനത്തിന്റെ ആവേശമാക്കി അത് മാറ്റാന്‍ ശ്രമിച്ചത് സിസ്റ്റര്‍ നിവേദിത ആയിരുന്നു.
പിന്നീട് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് ഈ ചിഹ്നത്തെ മറ്റൊരു രീതിയില്‍ ഏറ്റെടുക്കുകയായിരുന്നു. അവര്‍ തയ്യാറാക്കിയ ഭാരതാംബ ത്രിവര്‍ണ പതാകയേന്തി നില്‍ക്കുന്ന സ്ത്രീയായിരുന്നു. വന്ദേമാതരം എന്ന് ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതിയത് ഈ ഭാരതാംബയെ ആധാരമാക്കിയാണ്. പിന്നീട് സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജമായി ഭാരത മാതാവും വന്ദേ മാതരവും ത്രിവര്‍ണ പതാകയും മാറി എന്നത് ചരിത്രം.
സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം എഴുതപ്പെട്ടതാണ്. അതില്‍ വളരെ വ്യത്യസ്തങ്ങളായ ധാരകള്‍ ഉണ്ടായിരുന്നു. 1920നു മുമ്പ് ലോകമാന്യ തിലക് ആയിരുന്നു കോണ്‍ഗ്രസ്സിന്റെ അനിഷേധ്യ നേതാവ്. സ്വാതന്ത്ര്യം ജന്മാവകാശമാണ് എന്ന പ്രസ്താവന അദ്ദേഹത്തിന്റേതാണ്. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ധാരയുടെ അടിത്തറ ഒരു ബ്രാഹ്മണിക് ഹൈന്ദവതയുടേതായിരുന്നു. ആ മൂല്യങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ട് സ്വാതന്ത്ര്യ സമരം നടത്തണം എന്നദ്ദേഹം വിശ്വസിച്ചു. ഗീതക്ക് തിലക് നല്‍കിയ വ്യാഖ്യാനമൊക്കെ പ്രസിദ്ധമാണ്. സ്വാഭാവികമായും അക്കാലത്ത് ഇസ്ലാം മതവിശ്വാസികള്‍ക്ക് കോണ്‍ഗ്രസ്സില്‍ ചില അവിശ്വാസങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഗാന്ധി സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യധാരയില്‍ എത്തിയതോടെ നയങ്ങളില്‍ കാര്യമായ മാറ്റം ഉണ്ടായി. ഇന്ത്യന്‍ ജനതയെ ഒരുമിപ്പിച്ച് നിര്‍ത്തിയാല്‍ മാത്രമേ സ്വാതന്ത്ര്യ സമരം വിജയിക്കുകയുള്ളൂ എന്നറിയാമായിരുന്ന ഗാന്ധി ഹൈന്ദവതയോടൊപ്പം മറ്റു മതങ്ങള്‍ക്കും സ്വീകാര്യമാകുന്ന സര്‍വ ധര്‍മ സമഭാവന എന്നത് കോണ്‍ഗ്രസ്സിന്റെ നയമാക്കി. ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണക്കാന്‍ തീരുമാനിക്കുന്നതെല്ലാം ഇതിന്റെ ഭാഗമായാണ്. സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍ നിരയിലേക്ക് ഒട്ടനവധി ഇസ്ലാം മതവിശ്വാസികളായ നേതാക്കള്‍ കടന്നുവന്നു.
കോണ്‍ഗ്രസ്സ് അതിന്റെ ഹൈന്ദവ ബ്രാഹ്മണിക സ്വഭാവം ഉപേക്ഷിക്കുന്നു എന്ന തിരിച്ചറിവിനാലാണ് 1925ല്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് രൂപവത്കരിക്കുന്നത്. അതായത് ഗാന്ധി ഉയര്‍ത്തിക്കൊണ്ടുവന്ന മതേതര വീക്ഷണത്തിന് ബദലായാണ് സംഘം വരുന്നത്. കോണ്‍ഗ്രസ്സിന്റെ ദിശാമാറ്റത്തില്‍ ബ്രിട്ടീഷുകാരും അസ്വസ്ഥരായിരുന്നു. ഈ അവസരം നന്നായി പ്രയോജനപ്പെടുത്താന്‍ സംഘത്തിന് കഴിഞ്ഞു. യുവാക്കള്‍ സ്വാതന്ത്ര്യ സമരത്തിനു പോയി സമയം കളയേണ്ടതില്ലെന്നും സംഘ് പ്രവര്‍ത്തനത്തില്‍ ഊന്നണമെന്നും ഗുരുജി ഗോള്‍വാള്‍ക്കര്‍ ആവശ്യപ്പെട്ടു എന്നതൊരു രഹസ്യമല്ലല്ലോ. ഹെഡ്ഗേവാര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു എന്നുള്ളത് പലവട്ടം പറഞ്ഞ് തേഞ്ഞ അല്‍പ്പസത്യമാണ്. അയാള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തത് ആര്‍ എസ് എസ് രൂപവത്കരണത്തിനും മുമ്പായിരുന്നു. ആര്‍ എസ് എസ് രൂപവത്കരണത്തിന് ശേഷം പങ്കെടുത്തത് വ്യക്തിപരമായ നിലയിലാണ്. സംഘടനാ നേതാവ് എന്നുള്ള നിലയിലല്ല. സ്വാതന്ത്ര്യ സമരത്തില്‍ ആര്‍ എസ് എസ് എന്ന സംഘടന പങ്കെടുത്തുമില്ല. മാത്രമല്ല അയാള്‍ സമരത്തില്‍ പങ്കെടുത്തതും ജയിലില്‍ പോയതും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലിലായ യുവാക്കളെ അതില്‍ നിന്ന് പിന്തിരിപ്പിച്ച് സംഘ് പ്രവൃത്തികളിലേക്ക് ആകര്‍ഷിക്കാനാണ്.
സവര്‍ക്കറുടെ ആദ്യനാളുകളില്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു എന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല. ആന്‍ഡമാനിലെ ജയിലില്‍ നിന്ന് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് പുറത്തു വരുന്നതിന് മുമ്പ് വരെ. പലവട്ടം ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് പുറത്തുവന്ന സവര്‍ക്കറുടെ കത്തുകള്‍ എല്ലാം ബ്രിട്ടീഷ് ആര്‍ക്കേവ്സില്‍ നിന്ന് പുറത്തുവരുന്നതു വരെ പലരും അയാളെയും സമര സേനാനി എന്ന് തെറ്റിദ്ധരിച്ചിരുന്നു. ഗാന്ധിവധത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട ഗോഡ്സെയുടെയും നാരായണ്‍ ആപ്തേയുടെയും മൗനത്തിന്റെ ഔദാര്യത്തില്‍ മാത്രം ഗാന്ധിവധത്തിന്റെ ശിക്ഷയില്‍ നിന്ന് ഒഴിഞ്ഞുമാറി ഒളിച്ച് രക്ഷപ്പെട്ട സവര്‍ക്കറെ ഒരു സ്വാതന്ത്ര്യ സമര സേനാനിയായി അംഗീകരിക്കാന്‍ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ ആദരിക്കുന്ന ഒരൊറ്റ ഇന്ത്യന്‍ പൗരനും സാധിക്കില്ല.
ചുരുക്കത്തില്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു ചരിത്രവും പറയാന്‍ സംഘ്പരിവാറിന് ഉണ്ടായിരുന്നില്ല. 2014ല്‍ അധികാരമേറ്റ ശേഷം ചരിത്രത്തെ വികലമാക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടന്നു. അതിന്റെ ഭാഗമാണ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിനെ ഗുജറാത്തി സംഘ്പരിവാറുകാരനാക്കി ഉയര്‍ത്തിക്കൊണ്ട് വന്നത്. അതിന്റെ തുടര്‍ച്ചകള്‍ പലതും കാണാം. കേരളത്തില്‍ തന്നെ കോണ്‍ഗ്രസ്സിന്റെ ആദ്യ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന സര്‍ സി ശങ്കരന്‍ നായരെയടക്കം അവര്‍ തങ്ങളുടെ കൂട്ടക്കാരാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒപ്പം ഇന്ത്യയുടെ മൂല്യം എന്നത് സവര്‍ണ ഹൈന്ദവ മൂല്യമാണ് എന്ന വ്യാഖ്യാനത്തിനും അവര്‍ ശ്രമിക്കുന്നു. പാഠപുസ്തകങ്ങളില്‍ അടക്കം കൊണ്ടുവരുന്ന മാറ്റങ്ങള്‍ നമുക്കറിയാം. അതിന്റെ ഭാഗമായി വേണം ഗവര്‍ണറുടെ ഈ നടപടിയെ കാണാന്‍. അതുകൊണ്ട് തന്നെ ഇതിനെ ശക്തമായി ചോദ്യം ചെയ്യേണ്ടതുണ്ട്.
ഇന്ത്യ ഒരു മതേതര രാജ്യമാകുന്നത് അതിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്നാണ്. എല്ലാ മതങ്ങളിലും ഉള്‍പ്പെട്ട ആയിരക്കണക്കിന് രക്തസാക്ഷികളുടെ ത്യാഗമാണ് ഇന്ത്യ. മതം, ജാതി, ഭാഷ, സംസ്‌കാരം തുടങ്ങിയ എല്ലാ മേഖലകളിലും ഇത്രത്തോളം വൈവിധ്യമുള്ള മറ്റൊരു രാജ്യം ഉണ്ടാകില്ല തീര്‍ച്ച. അതിനു ചേര്‍ന്ന ഒരു ഭരണഘടനയാണ് നമ്മുടേത്. മതസ്വാതന്ത്ര്യം മാത്രമല്ല ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള മൗലികാവകാശങ്ങള്‍ തന്നെ അതില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. ദേശീയ ഗാനവും ദേശീയ പതാകയും നമ്മുടെ ഔദ്യോഗിക ചിഹ്നങ്ങളായ അശോക ചക്രവും അശോക സ്തംഭവുമെല്ലാം നിരവധി മൂല്യങ്ങള്‍ പ്രതിനിധാനം ചെയ്യുന്നു. അഹിംസ അതില്‍ പ്രധാനമാണ്.
എന്നാല്‍ സംഘ്പരിവാര്‍ എല്ലാ കാലത്തും ഈ മൂല്യങ്ങള്‍ക്കെതിരായിരുന്നു. സ്വാതന്ത്ര്യ സമരത്തെ അംഗീകരിച്ചില്ല എന്ന് മാത്രമല്ല, ദേശീയ ഗാനത്തെയും ദേശീയ പതാകയെയും അവര്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. ഭരണഘടന അവരെ സംബന്ധിച്ചിടത്തോളം വിദേശി ആയിരുന്നു. മനുസ്മൃതിയായിരുന്നു അവരുടെ മാതൃകാ നിയമം. കഴിയുന്നിടങ്ങളിലെല്ലാം ഈ സവര്‍ണ മൂല്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അവര്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു.
രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുള്ള പ്രസാധന ശാലയാണ് ഗീതാ പ്രസ്സ്. 1923 മുതല്‍ പ്രവര്‍ത്തിക്കുന്ന ആ പ്രസാധന ശാലയാണ് ഹിന്ദു ദൈവങ്ങളെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആശയ രൂപങ്ങളെയും ചിത്രങ്ങളായി വരച്ചും മറ്റും പ്രചരിപ്പിച്ച് വീടുകളില്‍ വലിയ പരിചയമുള്ള ഇമേജുകളാക്കി മാറ്റിയത്. ചെറിയ തുകക്ക് അച്ചടിച്ച് വിറ്റിരുന്ന ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും അവയുള്‍ക്കൊള്ളുന്ന ഗീത, രാമായണ, മഹാഭാരത കഥാപ്രസിദ്ധീകരണങ്ങളുമൊക്കെ ലക്ഷക്കണക്കിനാളുകളിലേക്കാണ് ഗീതാ പ്രസ്സിലൂടെ എത്തിയത്. ക്ഷേത്ര ശിലകളിലും അത്തരം പൊതുസ്ഥലങ്ങളിലും മാത്രമുണ്ടായിരുന്ന ദൈവ ഇമേജുകള്‍ ഇങ്ങനെയാണ് സാധാരണീകരിക്കപ്പെട്ട്, അക്കാലത്ത് മനുഷ്യരുടെ വീടുകളിലേക്ക് എത്തിയതും അത് വഴി സമൂഹമനസ്സില്‍ കരിങ്കല്ലിലെന്ന പോലെ പതിപ്പിക്കപ്പെട്ട ഇമേജുകളാകുന്നതും. സരസ്വതി എന്നോ ദുര്‍ഗ എന്നോ കേട്ടാല്‍ ഇന്നിപ്പോള്‍ ഏത് ഇന്ത്യക്കാരന്റെയുള്ളിലും ഒരു ഇമേജ് അബോധമായിട്ട് തന്നെ ഉയര്‍ന്ന് വരും. ഗീതാ പ്രസ്സിനും അത് പോലുള്ള മറ്റ് പ്രസിദ്ധീകരണ ശാലകള്‍ക്കും മുമ്പുള്ള കാലത്ത് അങ്ങനെ മനസ്സില്‍ ചിത്രം തെളിയില്ലായിരുന്നു.
ചുരുക്കത്തില്‍ ഭാരതാംബ എന്ന് സ്വാതന്ത്ര്യ സമര കാലത്ത് വിളിച്ചത് ഏതെങ്കിലും ഒരു ഹിന്ദു ദേവിയെയല്ല മറിച്ച് മാതൃരാജ്യം എന്ന സങ്കല്‍പ്പത്തെയാണ്. അത് സര്‍വ മതങ്ങളെയും വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്നതും അഹിംസയില്‍ വിശ്വസിക്കുന്നതുമായ ഒരു രാഷ്ട്രമാണ്. ആ ദേവി ഒരിക്കലും സിംഹത്തിന്റെ പുറത്തിരിക്കുന്നില്ല, കൈയില്‍ വാളും കുന്തവും ഇല്ല.
രാജ്ഭവനില്‍ നടത്തിയത് ഗവര്‍ണറുടെ സ്വകാര്യ ചടങ്ങായിരുന്നില്ല. അവിടെ ഇത്ര വിലകുറഞ്ഞ പ്രചാരണത്തിന് ഒരു വേദി ഒരുക്കിയതിനെതിരെ ശക്തമായ പ്രതിരോധം ആവശ്യമാണ്. എന്നാല്‍ സര്‍ക്കാര്‍ എന്ന രീതിയില്‍ ഇനിയും ഒരു പ്രതികരണം വന്നിട്ടില്ല. സി പി ഐ ഒരു കക്ഷി എന്ന നിലയില്‍ മാത്രം പ്രതിഷേധിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക നിലപാട് വ്യക്തമായി പറയേണ്ടതുണ്ടല്ലോ.