Connect with us

National

ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി രണ്ട് വിമാനങ്ങള്‍ കൂടി ഡല്‍ഹിയിലെത്തി

അഷ്ഗാബത്തില്‍ നിന്നുള്ള അടുത്ത വിമാനം ഇന്ന് രാവിലെ 10 മണിയോടെയും നാലാമത്തെ വിമാനം വൈകിട്ടോടെയുമാണ് എത്തുക

Published

|

Last Updated

ന്യൂഡല്‍ഹി | ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി രണ്ട് വിമാനങ്ങള്‍ കൂടി ഡല്‍ഹിയിലെത്തി. മഷ്ഹദില്‍ നിന്നുള്ള വിമാനത്തില്‍ 290 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്.

അഷ്ഗാബത്തില്‍ നിന്നുള്ള അടുത്ത വിമാനം ഇന്ന് രാവിലെ 10 മണിയോടെയും നാലാമത്തെ വിമാനം വൈകിട്ടോടെയുമാണ് എത്തുക. ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി 1000 ഇന്ത്യക്കാരെയാണ് നാട്ടിലെത്തിക്കുന്നത്. ഓപ്പറേഷന്‍ സിന്ധു ദൗത്യത്തിനായി വരും ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് ഇറാന്‍ എംബസി അറിയിച്ചു.

ഇന്നലെ രാത്രി 11.30 ന് ഡല്‍ഹിയിലെത്തിയ വിമാനത്തില്‍ 290 പേരാണ് തിരിച്ചെത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ എത്തിയ വിമാനത്തില്‍ 200ല്‍ അധികം പേരും ഉണ്ടായിരുന്നു. വന്നവരില്‍ 190 പേര്‍ ജമ്മു കശ്മീര്‍ സ്വദേശികളാണ്. ഡല്‍ഹി, ഹരിയാന, കര്‍ണാടക, ബംഗാള്‍ സ്വദേശികളാണ് മറ്റുള്ളവര്‍. ഇന്ത്യന്‍ പതാക കൈയിലേന്തിയാണ് പലരും പുറത്തേക്ക് ഇറങ്ങിയത്. ഇന്ന് വൈകീട്ട് ഒരു വിമാനം കൂടി ഡല്‍ഹിയില്‍ എത്തും.

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഓപ്പറേഷന്‍ സിന്ധുവിലൂടെ ഇസ്‌റാഈലില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇസ്‌റാഈല്‍ വിടാന്‍ താല്‍പര്യമുള്ള ഇന്ത്യക്കാരെ കരമാര്‍ഗവും വ്യോമ മാര്‍ഗവും ഒഴിപ്പിക്കുമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി നടപടികള്‍ ഏകോപിപ്പിക്കും. ടെല്‍ അവീവിലെ എംബസിയില്‍ എല്ലാ ഇന്ത്യക്കാരും രജിസ്റ്റര്‍ ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഇസ്‌റാഈല്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.