Kerala
കടലുണ്ടി തീവണ്ടി അപകടത്തിന് 24 വയസ്സ്
2001 ജൂണ്‍ 21-ന് വൈകീട്ട് 5.10നാണ് നാടിനെ നടുക്കിയ ആ ദുരന്തമുണ്ടായത്

വള്ളിക്കുന്ന് | കടലുണ്ടി തീവണ്ടിയപകടം നടന്നിട്ട് 24 വര്‍ഷം. 2001 ജൂണ്‍ 21-ന് വൈകീട്ട് 5.10നാണ് നാടിനെ നടുക്കിയ ആ ദുരന്തമുണ്ടായത്. കോഴിക്കോട്ടുനിന്ന് 4.45-ന് പുറപ്പെട്ട 6602-ാം നമ്പര്‍ മംഗലാപുരം-ചെന്നൈ എക്‌സ്പ്രസ് കടലുണ്ടിപ്പാലത്തിനു മുകളില്‍നിന്ന് പുഴയിലേക്ക് പതിക്കുകയായിരുന്നു.
52 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 222-ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.പെരുമണ്‍ ദുരന്തത്തിനുശേഷം കേരളംകണ്ട ഏറ്റവുംവലിയ തീവണ്ടിയപകടമായിരുന്നു കടലുണ്ടിയിലേത്. നിമിഷങ്ങള്‍കം മണല്‍, ചകിരി, മത്സ്യത്തൊഴിലാളികള്‍ പാളത്തിലൂടെയും മറ്റുമായി ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതുകൊണ്ട് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുവാനും മരണസംഖ്യ കുറയ്ക്കാനുമായി.
അപകടത്തെത്തുടര്‍ന്ന് മാസങ്ങളോളം മലബാര്‍ മേഖലയില്‍ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടിരുന്നു. അപകടത്തിനു കാരണം പാലത്തിന്റെ തൂണുകളിലൊന്ന് ചെരിഞ്ഞതോ താഴ്ന്നതോ ആവാമെന്നായിരുന്നു നിഗമനം. ബോഗി പാളംതെറ്റി പാലം തകര്‍ന്നതാകാമെന്ന നിഗമനവും ഉണ്ടായിരുന്നു. അപകടകാരണം കണ്ടെത്താന്‍ വര്‍ഷങ്ങളായി പഴയപാലത്തിന്റെ തൂണുകള്‍ റെയില്‍വേ സൂക്ഷിച്ചുപോരുന്നുണ്ട്.
ദുരന്തം നടന്നതുമുതല്‍ മരണപ്പെട്ടവരുടെ ഉറ്റവരും നാട്ടുകാരും താത്കാലിക സ്മൃതിമണ്ഡപത്തില്‍ വര്‍ഷങ്ങളോളം പുഷ്പാര്‍ച്ചന നടത്തിയിരുന്നു. കഴിഞ്ഞ കുറേവര്‍ഷമായി ഈ ഒത്തുചേരല്‍ സംഘടിപ്പിക്കാറില്ല. ദുരന്തഓര്‍മകള്‍ക്ക് ഇന്നൊരു സ്മാരകം പോലുമില്ല. നാടിനെ നടുക്കിയ തീവണ്ടിദുരന്തത്തിന്റെ ഓര്‍മ കടലുണ്ടിയുടെ ഹൃദയത്തില്‍ ഇന്നും നടുക്കമായി അവശേഷിക്കുന്നു. പുഴയുടെ ആഴങ്ങളില്‍ നിന്നു ജീവനറ്റ ദേഹങ്ങളും ജീവന്റെ തുടിപ്പുള്ള ശരീരവും തപ്പിയെടുത്ത് ആശുപത്രികളിലേക്ക് ഓടിയ അനേകം മനുഷ്യരുടെ ഓര്‍മയില്‍ ഇന്നും ആ നടുക്കുന്ന ഓര്‍മയുണ്ട്.