Connect with us

Kerala

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഒഴിവാക്കി ബി ജെ പി

കശ്മീര്‍ ഇല്ലാത്ത ഭൂപടം ഒഴിവാക്കി ദേശീയ പതാക പിടിപ്പിച്ചാണ് പോസ്റ്ററില്‍ പുതിയ ഭാരതാംബ

Published

|

Last Updated

തിരുവനന്തപുരം | ആര്‍ എസ് എസ് ശാഖകളില്‍ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഗവര്‍ണര്‍ ഒദ്യോഗിക പരിപാടികളില്‍ ഉപയോഗിക്കുന്നത് വിവാദമായിരിക്കെ ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടവും കാവിക്കൊടിയും മാറ്റി ബിജെപി.

കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് മാറ്റിയ ഭാരതാംബയുടെ ചിത്രം പോസ്റ്റ് ചെയ്തത്. സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്താനിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററിലാണ് ഈ മാറ്റം. കാവിക്കൊടിക്കു പകരം ഇന്ത്യന്‍ പതാകയേന്തി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ആര്‍ എസ് എസ് ഉപയോഗിക്കുന്ന കശ്മീര്‍ ഇല്ലാത്ത വിവിദമായ ഭൂപടവും പോസ്റ്ററില്‍ ഇല്ല.

രാജ്ഭവന്‍ ഭാരതാംബ വിവാദം തുടരുന്നതിനിടെ ഗവര്‍ണറുടെ വാദം തള്ളിയുള്ള ബിജെപി പോസ്റ്റര്‍ ചര്‍ച്ചയായിരിക്കയാണ്. കാവിക്കൊടി കൈയിലേന്തി കശ്മീര്‍ ഇല്ലാത്ത ഭൂപടത്തിന്റെ പശ്ചാത്തലത്തില്‍ താമരയില്‍ നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി കൃഷിവകുപ്പിന്റെ പരിപാടി തുടങ്ങണമെന്ന ഗവര്‍ണറുടെ ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെയാണ് ആര്‍ എസ് എസ് ഉപയോഗിക്കുന്ന ഭൂപടം വിവാദമായത്. ഇതോടെ ഗവര്‍ണര്‍ സ്വന്തം നിലക്ക് പരിപാടി നടത്തുകയും ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി പരിപാടി തുടങ്ങുകയും ചെയ്തു.

സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളുമടക്കം ഗവര്‍ണറുടെ നീക്കത്തിനെതിരെ പ്രതികരിച്ചിരുന്നു. ഔദ്യോഗിക പരിപാടിയില്‍ ഭരണഘടനാ ബാഹ്യമായ ഒരു ചിത്രം സ്ഥാപിക്കുന്ന ഗവര്‍ണറുടെ നീക്കത്തിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോടതിയില്‍ നിന്ന് നിരന്തരം തിരിച്ചടികള്‍ നേരിടേണ്ടിവന്നിരുന്നു.

Latest