Connect with us

National

ഗസ്സ വംശഹത്യ, ഇറാന്‍ ആക്രമണം: ഇസ്‌റാഈലിനെതിരായ ഇന്ത്യയുടെ മൗനത്തിനെതിരെ സോണിയാ ഗാന്ധി

ഇന്ത്യ നയതന്ത്ര ശക്തി ഉപയോഗിച്ച് നീതിക്ക് വേണ്ടി നിലകൊള്ളണമെന്നാവശ്യം

Published

|

Last Updated

ന്യൂഡല്‍ഹി | ഗസ്സ വംശഹത്യക്കും ഇറാനെതിരായ അനാവശ്യ ആക്രമണങ്ങളിലും ഇസ്‌റാഈലിനെതിരെ ഇന്ത്യ സ്വീകരിക്കുന്ന മൗനം രാജ്യത്തിന്റെ ധാര്‍മികവും നയതന്ത്രപരവുമായ പാരമ്പര്യങ്ങളില്‍ നിന്നുള്ള വലിയ വ്യതിയാനമാണെന്ന് കോണ്‍ഗ്രസ്സ് പാര്‍ലിമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി. ഗസ്സയിലെ മാനുഷിക പ്രതിസന്ധിയിലും ഇറാനെതിരായ ഇസ്‌റാഈലിന്റെ സൈനിക നടപടികളിലും ഇന്ത്യയുടെ നിശബ്ദതയെ നിശിതമായി വിമര്‍ശിച്ചുള്ള സോണിയാ ഗാന്ധിയുടെ ലേഖനം ദ ഹിന്ദു പത്രം ഇന്ന് പ്രസിദ്ധീകരിച്ചു.

ശബ്ദം മാത്രമല്ല നഷ്ടപ്പെട്ടത്, മൂല്യങ്ങളും അടിയറവ് വെച്ചു എന്ന തലക്കെട്ടിലാണ് സോണിയ ഗാന്ധി എഴുതിയത്. ഇറാന്റെ പരമാധികാരം ലംഘിച്ചുകൊണ്ട് ഇസ്‌റാഈല്‍ നടത്തിയ സൈനിക ആക്രമണത്തെ ‘നിയമവിരുദ്ധം’ എന്ന് സോണിയ വിശേഷിപ്പിച്ചു. ഇറാനുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാല നയതന്ത്ര ബന്ധങ്ങള്‍ കൂടി ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

ഇന്ത്യയുടെ ദീര്‍ഘകാല ‘സമാധാനപരമായ ദ്വിരാഷ്ട്ര പരിഹാര’ നിലപാട് മോദി സര്‍ക്കാര്‍ ഉപേക്ഷിച്ചുവെന്നും ആരോപണമുണ്ട്. ഗസ്സയിലെ യുദ്ധം മനുഷ്യത്വത്തിന്റെ പരീക്ഷണമാണെന്ന് വിശേഷിപ്പിക്കുന്ന ലേഖനം ഈ പ്രതിസന്ധിയില്‍ ഇന്ത്യ തന്റെ നയതന്ത്ര ശക്തി ഉപയോഗിച്ച് നീതിക്കും സംവാദത്തിനും വേണ്ടി ശക്തമായി നിലകൊള്ളണമെന്നും ആഹ്വാനം ചെയ്യുന്നു.

‘ഇപ്പോഴും വൈകിയിട്ടില്ല. പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും സംഭാഷണത്തിലേക്കുള്ള തിരിച്ചുവരവ് പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യ വ്യക്തമായി സംസാരിക്കുകയും ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുകയും ലഭ്യമായ എല്ലാ നയതന്ത്ര മാര്‍ഗങ്ങളും ഉപയോഗിക്കുകയും വേണം.’ സോണിയ ഗാന്ധി വ്യക്തമാക്കി.

Latest