Connect with us

International

സമാധാനദൂതനെന്ന് സ്വയം വിശേഷിപ്പിച്ച് ട്രംപ്; എന്നാലും സമാധാനത്തിനുള്ള നൊബല്‍ പുരസ്‌കാരം തരില്ലെന്ന് പരിഭവം

സമാധാന പുരസ്‌കാരത്തിന് ട്രംപിനെ നാമനിര്‍ദേശം ചെയ്ത് പാകിസ്താന്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | എന്തൊക്കെ ചെയ്താലും തനിക്ക് സമാധാനത്തിനുള്ള നൊബല്‍ പുരസ്‌കാരം തരില്ലെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നും അത് മതി തനിക്കെന്നും ട്രംപ് വ്യക്തമാക്കി.

ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് നേരത്തേ ട്രംപ് അവകാശവാദം നടത്തിയിരുന്നു. ഇതിനെ ഇന്ത്യ തള്ളിയിട്ടും ട്രംപ് പിന്മാറാന്‍ തയ്യാറാകുന്നില്ല. 2026ലെ നൊബല്‍ സമാധാന പുരസ്‌കാരത്തിന് പാകിസ്താന്‍ ട്രംപിനെ നാമനിര്‍ദേശം ചെയ്തു. ആണവായുധങ്ങളുള്ള ഇന്ത്യ- പാകിസ്താന്‍ എന്നീ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതില്‍ ട്രംപ് നിര്‍ണായക പങ്ക് വഹിച്ചെന്നാണ് പാകിസ്താന്റെ അവകാശം. എക്‌സ് പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിലൂടെയാണ് പാകിസ്താന്‍ ട്രംപിന് നൊബല്‍ പുരസ്‌കാരം നല്‍കണമെന്ന് ആവശ്യപ്പെട്ടത്.

ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ട്രംപുമെത്തിയത്. നൊബല്‍ പുരസ്‌കാരം നാലോ അഞ്ചോ തവണ തനിക്ക് ലഭിക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ ലിബറലുകള്‍ക്ക് മാത്രമേ അത് നല്‍കൂ എന്നും ട്രംപ് പറഞ്ഞു. ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ- റുവാണ്ട സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് യു എസിന്റെയും ഖത്വറിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളില്‍ താന്‍ പ്രധാന പങ്ക് വഹിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. ഈ ചര്‍ച്ചകളുടെ ഫലമായി ഇരു രാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതിച്ചതായും തിങ്കളാഴ്ച കരാറില്‍ ഒപ്പുവെക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പ്രഖ്യാപിച്ചു.

സെര്‍ബിയ- കൊസോവോ, ഈജിപ്ത്- എത്യോപ്യ, റഷ്യ- യുക്രൈന്‍, ഇസ്‌റാഈല്‍- ഇറാന്‍ തുടങ്ങിയ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് താന്‍ ശ്രമിച്ചിട്ടും നൊബല്‍ പുരസ്‌കാരം ലഭിക്കില്ലെന്ന് ട്രംപ് പറയുന്നു. താന്‍ ഒരു സമാധാന ദൂതനാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ട്രംപ് ഈ നേട്ടങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും അതാണ് തനിക്ക് പ്രധാനമെന്നും കൂട്ടിച്ചേര്‍ത്തു.

Latest