Connect with us

Kerala

പേമാരി തുടരുന്നു; മഴക്കെടുതിയില്‍ മൂന്നു മരണംകൂടി

ആലപ്പുഴയില്‍ കടലില്‍ വീണ വിദ്യാര്‍ഥിയും പാലക്കാട് മണ്ണാര്‍ക്കാട് വീട് തകര്‍ന്ന് വയോധികയും കാസര്‍കോട് ഒഴുക്കില്‍പ്പെട്ട എട്ട് വയസുകാരനുമാണ് മരിച്ചത്

Published

|

Last Updated

തിരുവനന്തപുരം | ശക്തമായി തുടരുന്ന പേമാരിയില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളിലുണ്ടായ മഴക്കെടുതിയില്‍ മൂന്ന് പേര്‍ കൂടി മരിച്ചു. ആലപ്പുഴയില്‍ കടലില്‍ വീണ വിദ്യാര്‍ഥിയും പാലക്കാട് മണ്ണാര്‍ക്കാട് വീട് തകര്‍ന്ന് വയോധികയും കാസര്‍കോട് ഒഴുക്കില്‍പ്പെട്ട എട്ട് വയസുകാരനുമാണ് മരിച്ചത്.

കണ്ണൂര്‍ കൊട്ടിയൂരില്‍ ഒഴുക്കില്‍പ്പെട്ട് തീര്‍ഥാടകനെ കാണാതായി. ഇന്നലെ കനത്ത മഴയ്ക്കിടെ കടലില്‍ കാണാതായ ആലപ്പുഴ സ്വദേശി ഡോണിന്റെ (15) മൃതദേഹം ഇന്ന് രാവിലെ കരക്കടിഞ്ഞു. ഇന്ന് ഉച്ചയോടെ കാസര്‍കോട് പുത്തിഗെ കൊക്കച്ചാലില്‍ ഒഴുക്കില്‍പ്പെട്ട സാദത്തിന്റെ മകന്‍ സുല്‍ത്താനാണ് മരിച്ച രണ്ടാമത്തെയാള്‍. പാലക്കാട് മണ്ണാര്‍ക്കാട് മണലടിയില്‍ പാത്തുമ്മബി (80)യാണ് രാവിലെ കനത്ത മഴയില്‍ വീട് തകര്‍ന്ന് വീണ് മരിച്ചത്.

വയനാട്ടില്‍ ഉച്ചയ്ക്ക് ശേഷം മഴ ശക്തിപ്പെട്ടെങ്കിലും ഇപ്പോള്‍ അല്‍പം കുറഞ്ഞിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ ചോര്‍ച്ചയുണ്ടായി. കണ്ണിന് ശസ്ത്രക്രിയ നടത്തുന്ന തിയേറ്ററില്‍ ആണ് ചോര്‍ച്ചയുണ്ടായത്. രോഗികളുടെ സുരക്ഷ കണക്കിലെടുത്ത് ശസ്ത്രക്രിയ മാറ്റിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എട്ടുപേര്‍ക്കാണ് ആശുപത്രിയില്‍ ഇന്ന് നിശ്ചയിച്ച ശസ്ത്രക്രി മാറ്റിവച്ചു. എറണാകുളം കണ്ണമാലിയിലും ചെറിയകടവിലും കടലാക്രമണത്തില്‍ എട്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വേലിയേറ്റം ശക്തമായതോടെ തോപ്പുംപടി – ചെല്ലാനം തീരദേശ റോഡ് പലയിടങ്ങളിലും മുങ്ങി.

കാസര്‍കോട് കുമ്പളയില്‍ കെട്ടിടത്തിന്റെ ഇരുമ്പ് മേല്‍ക്കൂര ശക്തമായ കാറ്റില്‍ തകര്‍ന്ന് റോഡിലേക്ക് വീണു. പത്തനംതിട്ടയില്‍ മരം വീടിന് മുകളില്‍ വീണ് ഗൃഹനാഥന് പരിക്കേറ്റു. മലയോര മേഖലകളില്‍ മഴ തുടരുകയാണ്. പാലക്കാട് മണ്ണാര്‍ക്കാട് കൈതച്ചിറയില്‍ ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് മണ്ണാര്‍ക്കാട് സ്വദേശികളായ മരക്കാര്‍, പേരമകള്‍ ഇഷ മറിയം എന്നിവര്‍ക്ക് പരുക്കേറ്റു. രണ്ട് പേരുടെയും നില ഗുരുതരമല്ല.

കോഴിക്കോട് മലയോര മേഖലകളില്‍ ഇടവിട്ട് മഴ തുടരുകയാണ്. ശക്തമായ തിരയുള്ളതിനാല്‍ തീരദേശത്തുള്ളവര്‍ ജാഗ്രതയിലാണ്. കോഴിക്കോട് ബീച്ചില്‍ നിന്ന് ആളുകളെ പോലീസ് ഒഴിപ്പിച്ചു. ശക്തമായ കാറ്റില്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ ഗ്ലാസ് തകര്‍ന്നു. മാറാട് വെസ്റ്റ് മാഹിയില്‍ രാവിലെ ചുഴലിക്കാറ്റടിച്ചു. മരങ്ങള്‍ കടപുഴകി വീണു. തൂണേരിയില്‍ ബഡ്സ് സ്‌കൂളിന് മുകളില്‍ മണ്‍തിട്ടയിടിഞ്ഞ് വീണ് കെട്ടിടം തകര്‍ന്നു. അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Latest