Connect with us

Editors Pick

ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം; മക്കളിലെ സ്വഭാവം മാറ്റം ശ്രദ്ധിക്കണം

പ്രത്യക്ഷമായും അല്ലാതെയും ലഹരി നമ്മുടെ സമൂഹത്തെ പ്രത്യേകിച്ച് യുവതലമുറയെ കാര്‍ന്നു തിന്നുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത പലരും ലഹരിക്ക് അടിമയാണ് എന്നത് ഞെട്ടലോടെ കേള്‍ക്കേണ്ടിവരുന്നു.

Published

|

Last Updated

ണ്ടുദിവസം മുമ്പ് തൃശ്ശൂര്‍ മാളയില്‍ 29 കാരന്‍ ഉമ്മയെ വെട്ടിക്കൊന്ന വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്. 52 കാരിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വലിയകത്ത് ശൈലജയാണ് കൊല്ലപ്പെട്ടത്. ശൈലജയുമായി ഉണ്ടായ തര്‍ക്കത്തിനിടെ മകന്‍ ആദില്‍ അവരുടെ കഴുത്തിന് വെട്ടുകയായിരുന്നു. എന്തായിരുന്നു തര്‍ക്കത്തിന് കാരണം? അതെ ലഹരി തന്നെ. കഞ്ചാവിന് അടിമയായ ആദില്‍ വീട്ടുകാരുമായും പ്രദേശവാസികളുമായും തര്‍ക്കം ഉണ്ടാകുന്നത് നിത്യ സംഭവമായിരുന്നു. അങ്ങനെയൊരു തര്‍ക്കത്തിലാണ് സ്വന്തം ഉമ്മയുടെ ജീവനും  ആദില്‍ എടുത്തത്.

ഇനി മറ്റൊരു കേസ്. 17 വയസ്സുകാരനായ മകന്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ മുമ്പില്‍ ഇരിക്കുന്ന ആളുടെ കഴുത്തിന് പിടിക്കും. ഇത് സ്ഥിരം സംഭവമായതോടെ രക്ഷിതാക്കള്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. തുടര്‍ന്നാണ് മകന്‍ ലഹരിക്ക് അടിമയായിരുന്നെന്നും അത് അവന്റെ ജീവിതതാളം തെറ്റിച്ചെന്നും ആ രക്ഷിതാക്കള്‍ ഏറെ സങ്കടത്തോടെ മനസ്സിലാക്കുന്നത്. ഇന്നവന്‍ ഡി അഡിക്ഷന്‍ സെന്ററില്‍ ആണ്. ഇങ്ങനെ നിരവധി നിരവധി ഉദാഹരണങ്ങള്‍.

പ്രത്യക്ഷമായും അല്ലാതെയും ലഹരി നമ്മുടെ സമൂഹത്തെ പ്രത്യേകിച്ച് യുവതലമുറയെ കാര്‍ന്നു തിന്നുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത പലരും ലഹരിക്ക് അടിമയാണ് എന്നത് ഞെട്ടലോടെ കേള്‍ക്കേണ്ടിവരുന്നു. മദ്യവും കഞ്ചാവും കടന്ന് അതിമാരകമായ എംഡിഎംഎ, കൊക്കയിന്‍, ഹാശിഷ്, സ്റ്റാമ്പ് പോലുള്ള രാസ മയക്കുമരുന്നുകളാണ് ഇന്ന് ലഹരിലോകം വാഴുന്നത്. എത്ര ചെറുതാണെങ്കിലും ലഹരിയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവരില്‍ ഉണ്ടാകുന്ന ചെറിയ സ്വഭാവമാറ്റം പോലും ചിലപ്പോള്‍ ലഹരിയുടെതാകാം.

കൗതുകത്തിനും ആവേശത്തിനും തുടങ്ങുന്ന ലഹരി ഉപയോഗം ജീവന്‍ തന്നെ നഷ്ടമാകുന്ന ഗുരുതര മാനസിക പ്രശ്‌നങ്ങളിലേക്ക് ആണ് ചെന്നെത്തിക്കുന്നത്. രക്ഷിതാക്കള്‍ക്ക് ഉണ്ടാകുന്ന ശ്രദ്ധക്കുറവും മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗവും കുട്ടികളെ ലഹരിക്ക് അടിമപ്പെടുത്തുന്നു എന്ന് വിദഗ്ധര്‍ പറയുന്നു. വീട്ടില്‍ നിന്ന് കുട്ടികള്‍ക്ക് എളുപ്പത്തില്‍ പണം ലഭിക്കുന്നതും ലഹരി ശീലത്തിലേക്ക് നയിക്കുന്നതിന് ഒരു കാരണമാണ്. മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും അമിതമായ ഉപയോഗം കുട്ടികളെ ഡിജിറ്റല്‍ അഡിക്ഷനിലേക്ക് നയിക്കും എന്നും ഇതുമൂലം ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളെ നേരിടാന്‍ ലഹരിയിലേക്ക് എത്തുന്ന സംഭവം വര്‍ദ്ധിച്ചു വരികയാണെന്നും ലഹരി വിരുദ്ധ മേഖലയിലുള്ളവര്‍ പറയുന്നു. പുലര്‍ച്ചവരെ മൊബൈല്‍ ഗെയിമിങ്ങിലും മറ്റും ചിലവിടുന്ന കുട്ടികള്‍ ഉറക്കമില്ലാതെ ശാരീരികമായും മാനസികമായും ക്ഷീണിക്കും. ഇതോടെ ക്ലാസിലും പഠനത്തിലും ശ്രദ്ധിക്കാന്‍ കഴിയാതെ വരുന്ന കുട്ടികള്‍ ലഹരിയിലാണ് അഭയം തേടുന്നത്. ഇത്തരക്കാരെ ചാക്കിട്ട് പിടിക്കാന്‍ പ്രത്യേക സംഘങ്ങള്‍ തന്നെ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. മൊബൈല്‍ ഗെയിമിങ്ങിലൂടെയും മറ്റും കൂട്ടാവുന്ന ലഹരി സംഘങ്ങള്‍ പണം കൊടുത്താല്‍ ആവശ്യത്തിന് ലഹരി എത്തിച്ചു നല്‍കും. ഇവിടെയെല്ലാം കുട്ടികളെ ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കള്‍ തന്നെയാണ്.

ഇവ ശ്രദ്ധിക്കാം

കുട്ടികളെ ലഹരിയില്‍ നിന്ന് സംരക്ഷിക്കാന്‍ അമിത ശ്രദ്ധ അത്യാവശ്യമാണ്. കുട്ടികള്‍ക്ക് അനാവശ്യമായി പണം നല്‍കാതിരിക്കുക, കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക, കുട്ടികളുമായി ദിവസവും സംസാരിക്കുക, ചെറിയ വിജയങ്ങളിലും പരാജയങ്ങളിലും അവര്‍ക്കൊപ്പം നില്‍ക്കുക, കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ ശ്രദ്ധിക്കുക, കായിക വിനോദങ്ങളില്‍ താല്‍പര്യം വളര്‍ത്തുക തുടങ്ങിയവ ലഹരിയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ രക്ഷിതാക്കള്‍ക്ക് ചെയ്യാവുന്ന കാര്യമാണ്.

സഹായിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ട്

ലഹരിക്ക് അടിമപ്പെട്ടു പോയവരെ സംരക്ഷിക്കാനും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും ഇന്ന് വിപുലമായ സംവിധാനം ഉണ്ട്. എക്‌സൈസ്, ആരോഗ്യവകുപ്പുകളുടെ ഡി അഡിക്ഷന്‍ സെന്ററുകളും സ്വകാര്യ സ്ഥാപനങ്ങളുടെ ലഹരി മോചന കേന്ദ്രങ്ങളും ഇന്ന് മികച്ച സേവനമാണ് നല്‍കുന്നത്. വഴിതെറ്റുന്ന വിദ്യാര്‍ത്ഥികളെ കരകയറ്റാനായി എക്‌സൈസിന്റെ ‘ നേര്‍വഴി ‘ ഹെല്‍പ്പ് ലൈനിലേക്കും ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍ 96 56 17 80 00. കോഴിക്കോട് എറണാകുളം തിരുവനന്തപുരം എന്നിവിടങ്ങളില്‍മേഖലാ കൗണ്‍സിലിംഗ് സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ടോള്‍ ഫ്രീ നമ്പര്‍ 1405. ലഹരി വസ്തുക്കളുടെ ഉപയോഗം സംബന്ധിച്ച് രഹസ്യമായി വിവരം നല്‍കാന്‍ 94 47 17 80 00, 90 61 17 80 00 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

 

Latest