Uae
ഇസ്റാഈൽ-ഇറാൻ സംഘർഷം; യു എ ഇ പൗരന്മാർക്കും സന്ദർശകർക്കും ജാഗ്രതാ നിർദേശം
മേഖലയിലെ വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് യു എ ഇയിലെ വിമാനക്കമ്പനികൾ ഉൾപ്പെടെയുള്ളവക്ക് ഇന്നലെയും സർവീസുകൾ റദ്ദാക്കി.

ദുബൈ|ഇസ്റാഈൽ – ഇറാൻ സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ സംയമനം പാലിക്കണമെന്ന് യു എ ഇ ആഹ്വാനം ചെയ്തു. ജോർദാൻ, ഇറാഖ്, ലെബനൻ, സിറിയ, ഇറാൻ, ഇസ്റാഈൽ എന്നിവിടങ്ങളിൽ നിലവിൽ താമസിക്കുന്ന യു എ ഇ പൗരന്മാർ “ത്വവജുദി’ സേവനത്തിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാരെ സഹായിക്കുന്നതിനുള്ള സംവിധാനമാണിത്.
സംഘർഷം വർധിക്കുന്നത് തടയുന്നതിന് പരമാവധി സംയമനം പാലിക്കേണ്ടതിന്റെ പ്രാധാന്യം യു എ ഇ വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. അതേസമയം, ഇസ്റാഈലും ഇറാനും തമ്മിലുള്ള സംഘർഷം പ്രാദേശിക യുദ്ധത്തിലേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ, സ്ഥിതിഗതികൾ ശാന്തമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് യു എ ഇയിലെ രാഷ്ട്രീയ വിദഗ്ധൻ അഭിപ്രായപ്പെട്ടു. വലിയ തോതിലുള്ള തിരിച്ചടികൾ അയൽരാജ്യങ്ങളെയും ഈ സംഘർഷത്തിലേക്ക് വലിച്ചിഴച്ചേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിമാന സർവീസുകൾ റദ്ദാക്കി
മേഖലയിലെ വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് യു എ ഇയിലെ വിമാനക്കമ്പനികൾ ഉൾപ്പെടെയുള്ളവക്ക് ഇന്നലെയും സർവീസുകൾ റദ്ദാക്കി. ഇസ്റാഈൽ – ഇറാൻ സംഘർഷത്തെത്തുടർന്നാണ് വിമാന സർവീസുകൾ റദ്ദാക്കിയത്. ഇറാൻ, ഇറാഖ്, ജോർദാൻ, സിറിയ തുടങ്ങിയ രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചത് കാരണം, എമിറേറ്റ്‌സ്, ഫ്ലൈ ദുബൈ, ഇത്തിഹാദ് എന്നിവയെല്ലാം വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും വൈകിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ നിലവിലെ സ്ഥിതി അതത് എയർലൈൻ വെബ്‌സൈറ്റുകൾ വഴിയും വിമാനത്താവള അധികൃതർ നൽകുന്ന വിവരങ്ങൾ വഴിയും അറിയണമെന്ന് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ സംഘർഷം തുടരുകയാണെങ്കിൽ കൂടുതൽ ദിവസങ്ങളിൽ വിമാന സർവീസുകളിൽ മാറ്റങ്ങൾ ഉണ്ടാവും. യു എ ഇയിലെ താമസക്കാരുടെയും സന്ദർശകരുടെയും വേനൽക്കാല യാത്രാ പദ്ധതികളെയും സംഘർഷം ബാധിച്ചിരിക്കുകയാണ്.
---- facebook comment plugin here -----