Kerala
ബലാത്സംഗക്കേസിൽ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി

പത്തനംതിട്ട | ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ കേസിലടക്കം മുന്നു പേര്‍ അറസ്റ്റില്‍. ചിറ്റാര്‍ സീതത്തോട് അള്ളുങ്കല്‍ ചരിവു കാലായില്‍ വീട്ടില്‍ മിഥുന്‍(19), സീതത്തോട് പള്ളിവാതുക്കല്‍ വീട്ടില്‍ സജു പി ജോണ്‍ (34), സീതത്തോട് ഭയങ്കരാമുടി ദീപുഭവനം വീട്ടില്‍ പി ഡി ദിപിന്‍(23) എന്നിവരെയാണ് വ്യത്യസ്ത കേസുകളിലായി ചിറ്റാര്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
പെണ്‍കുട്ടി പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പുള്ള കാലയളവില്‍ ബലാത്സംഗം ചെയ്തതിനെടുത്ത ആദ്യകേസിലാണ് മിഥുന്‍ അറസ്റ്റിലാവുന്നത്. ഫോണില്‍ വിളിച്ചുവരുത്തി പെണ്‍കുട്ടിയുടെ വീടിന് സമീപത്തുള്ള വീട്ടില്‍ വച്ച് ഇയാള്‍ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതിനു ശേഷം പീഡിപ്പിച്ച കേസിലാണ് സജു പി ജോണ്‍, ദിപിന്‍ എന്നിവര്‍ അറസ്റ്റിലാവുന്നത്.
പെണ്‍കുട്ടി പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ എത്തി വിവരം പറഞ്ഞതിനെ തുടര്‍ന്ന് എസ് ഐ കെ ആര്‍ ഷെമിമോള്‍ മൊഴി രേഖപ്പെടുത്തി ചിറ്റാര്‍ പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് ചിറ്റാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബി രാജഗോപാലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. പ്രണയം നടിച്ച് അടുത്തുകൂടിയാണ് മൂവരും പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനു വിധേയയാക്കിയതെന്ന് പൊലിസ് പറയുന്നു. തുടര്‍ നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി, റിമാന്‍ഡ് ചെയ്തു.