Connect with us

Kerala

നോളജ് സിറ്റി ലോഞ്ചിംഗ് പ്രഖ്യാപന സമ്മേളനം ശനിയാഴ്ച; മുഖ്യമന്ത്രി  ഉദ്‌ഘാടനം ചെയ്യും

കാന്തപുരം അധ്യക്ഷനാകും. മന്ത്രിമാരായ ആൻ്റണി രാജു, മുഹമ്മദ് റിയാസ്, അഹ്മദ് ദേവർകോവിൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും

Published

|

Last Updated

നോളജ് സിറ്റി | മർകസ് നോളജ് സിറ്റിയുടെ ഔപചാരിക ലോഞ്ചിംഗ് പ്രഖ്യാപന സമ്മേളനത്തിന്റെ ഉദ്‌ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ‘സിവിലിസ്’ എന്ന പേരിൽ വൈവിധ്യമാർന്ന 20 ഇന പരിപാടികളോടെയാണ് ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന ലോഞ്ചിംഗ്  പരിപാടികൾ നടക്കുന്നത്.

നൂറിലധികം ഏക്കർ സ്ഥലത്തായി 2,000 കോടിയുടെ പദ്ധതികളാണ് നോളജ് സിറ്റിയിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്റഗ്രേറ്റഡ് ടൗൺഷിപ് (സംയോജിത നഗര പദ്ധതി) എന്ന രാജ്യത്തെ തന്നെ വേറിട്ട ആശയമായ പദ്ധതിയാണിത്. വിദ്യാഭ്യാസം, സംസ്കാരം, പാർപ്പിടം, വാണിജ്യം, ആരോഗ്യം എന്നിവയെ സമന്വയിപ്പിക്കുന്ന നഗര മാതൃകയാണ് നോളജ് സിറ്റി യാഥാർഥ്യമാക്കിയത്. നിലവിൽ, മെഡിക്കൽ കോളജ്, ലോ കോളജ്, ഗ്ലോബൽ സ്കൂൾ, ടെക്നോളജി സെന്റർ, മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഫിനിഷിംഗ് സ്കൂൾ, ലൈബ്രറി, റിസർച്ച് സെന്റർ, ക്വീൻസ് ലാൻഡ് അടക്കം നിരവധി വിദ്യാഭ്യാസ സംരംഭങ്ങൾ നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്നുണ്ട്.

‘ലോഞ്ചിംഗ് ഇയർ’ പരിപാടികളുടെ ആരംഭമായി ശനിയാഴ്ച വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പണ പരിപാടികൾ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ക്ലൈമറ്റ് ചെയ്ഞ്ച് ആക്ഷൻ സമ്മിറ്റിന്റെ ഭാഗമായ ‘മലൈബാർ ക്ലൈമറ്റ് ആക്ഷൻ പ്ലാൻ പരിസ്ഥിതി സംരക്ഷണ പ്രഖ്യാപനം’, കേരള ഗതാഗത മന്ത്രി അഡ്വ. ആൻ്റണി രാജു ‘ഡിജിറ്റൽ സ്പേസ് ലോഞ്ചിങ്’ , ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ‘ നോളജ് സിറ്റി ഡെസ്റ്റിനേഷൻ ടൂറിസം ലോഞ്ചിങ്’, കേരള തുറമുഖ മന്ത്രി അഹ്മദ് ദേവർകോവിൽ ‘പ്രാദേശിക വികസന പദ്ധതി സമർപ്പണം’, പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ‘നോളജ് സിറ്റി സ്റ്റാർട്ടപ്പ് പദ്ധതി സമർപ്പണം’ എന്നിവ നിർവഹിക്കും.

എം എൽ എമാരായ ടി സിദ്ധീഖ്, ഡോ. എം കെ മുനീർ, പി ടി എ റഹീം, ലിന്റോ ജോസഫ്, സച്ചിൻ ദേവ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും. സയ്യിദ് അലി ബാഫഖി, സി മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, ഡോ. അബ്ദുൽ ഹകിം അസ്ഹരി, ഡോ. സലാം മുഹമ്മദ് തുടങ്ങിയവർ സംബന്ധിക്കും.

കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, വിവിധ തൃതല പഞ്ചായത്ത് തല മേധാവികൾ, ഉദ്യോഗസ്ഥർ, പണ്ഡിതന്മാർ, നേതാക്കൾ, മഹല്ല് നേതൃത്വം, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.