Connect with us

Kerala

തലശ്ശേരിയില്‍ ബൈക്കിൽ പാമ്പുണ്ടെന്നറിയാതെ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് അധ്യാപകന്‍

നിര്‍ത്തിയിട്ട ബൈക്കില്‍ പാമ്പ് കയറിയതറിഞ്ഞത് യാത്ര അവസാനിച്ചപ്പോൾ

Published

|

Last Updated

തലശ്ശേരി | ജോലി കഴിഞ്ഞ് രാത്രിയില്‍ വീട്ടിലെത്തി മുറ്റത്ത് നിര്‍ത്തിയിട്ട ബുള്ളറ്റില്‍ പാമ്പ് കയറി ഒളിച്ചതറിയാതെ രാവിലെ വീണ്ടും ബൈക്കെടുത്ത് കിലോമീറ്ററുകളോളം ഓടിയ ട്യൂഷ്യന്‍ അധ്യാപകന് ഒടുവില്‍ കാര്യമറിഞ്ഞപ്പോള്‍ അനുഭവപ്പെട്ട ഞെട്ടല്‍ വിട്ടു മാറുന്നില്ല.

കുട്ടി മാക്കൂലിലെ കുനിയില്‍ വയലബ്രോന്‍ പ്രദിപനാണ് കഥാനായകന്‍. ബുധനാഴ്ച രാത്രി വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് ഇന്നലെ രാവിലെയാണ് പ്രദീപന്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്ത് തലശ്ശേരിയിലേക്ക് വിട്ടത്. വഴിയില്‍ തിരുവങ്ങാട്ടെ മേലൂട്ട് മടപ്പുരയില്‍ നിര്‍ത്തി തൊഴുത് പ്രാര്‍ഥിച്ചു. അവിടെ നിന്ന് നേരെ എം എം. റോഡിലെ നരസിംഹ ക്ഷേത്രത്തിനടുത്ത് നിര്‍ത്തി.

ക്ഷേത്രത്തില്‍ കയറി പ്രാര്‍ഥിച്ച ശേഷം തിരികെ ബൈക്കിനടുത്തെത്തി. കയറിയിരുന്ന് സ്റ്റാര്‍ട്ട് ചെയ്യാന്‍ താക്കോലിട്ടപ്പോഴാണ് ഹാന്റിലിനടിയിലെ വയറുകളില്‍ വലിയ പാമ്പ് ചുറ്റി കിടന്നതായി കണ്ടത്. ഉടന്‍ ബൈക്ക് സ്റ്റാന്‍ഡില്‍ കയറ്റി. തത്സമയം അവിടെയെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. കമ്പുവടിയുമായെത്തിയ തൊഴിലാളി യുവാവ് പാമ്പിനെ കുത്തി ഏറെ പണിപ്പെട്ട് പുറത്തേക്ക് തള്ളി. പുറത്ത് വരുന്നതിനിടയില്‍ കൈയ്യിലുള്ള വസ്ത്രം ഉപയോഗിച്ച് പാമ്പിന്റെ തലയില്‍ പിടിച്ചു. പിന്നെ കുപ്പിയില്‍ അടച്ചു.

വനം വകുപ്പിന്റെ നിര്‍ദേശപ്രകാരം പെരുമ്പാമ്പിനെ കണ്ടല്‍ കാട്ടില്‍ വിട്ടയച്ചുവെന്ന് പ്രദീപന്‍ മാസ്റ്റര്‍ പറഞ്ഞു. മഴക്കാലത്ത് ഇത്തരം അനുഭവങ്ങള്‍ ഓര്‍ക്കാപ്പുറത്ത് സംഭവിക്കുമെന്നതിനാല്‍ എല്ലാവരും ജാഗ്രത കാട്ടണമെന്ന് പ്രദീപന്‍ ഓര്‍മിപ്പിച്ചു.

 

Latest