Connect with us

Articles

പ്രോസിക്യൂഷന്‍ തെളിവുകള്‍ മറച്ചുവെക്കേണ്ടവരല്ല

ഭരണഘടനാ അനുഛേദം 21 പ്രകാരം നീതിയുക്തമായ വിചാരണക്കുള്ള അവകാശം ഓരോ പൗരനുമുണ്ട്. എന്നാല്‍ ക്രിമിനല്‍ നടപടിക്രമ നിയമത്തിലും ഇപ്പോള്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലും നിര്‍ണായക തെളിവുകള്‍ വെളിപ്പെടുത്താന്‍ പ്രോസിക്യൂഷനെ നിര്‍ബന്ധിക്കുന്ന വ്യക്തമായ ഒരു വ്യവസ്ഥയില്ല. അതുകൊണ്ട് തന്നെ ക്രിമിനല്‍ സംബന്ധിയായ കേസുകളില്‍ പ്രോസിക്യൂട്ടറുടെ ഉത്തരവാദിത്വത്തെയും സുതാര്യതയെയും കുറിച്ചുള്ള ആശങ്കകള്‍ വളരെ വലുതാണ്.

Published

|

Last Updated

കോടതിയില്‍ നീതിയുടെ അടിസ്ഥാനം ന്യായമായ വിചാരണ നടക്കലാണ്. നിര്‍ണായക തെളിവുകള്‍ മറച്ചുവെക്കുന്നതിലൂടെ ഒരു നിരപരാധിയും അനര്‍ഹമായി ശിക്ഷിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്വമാണ്. പ്രോസിക്യൂട്ടര്‍മാര്‍ സുപ്രധാനമായ എല്ലാ തെളിവുകളും പ്രതിഭാഗത്തിന് വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധിച്ചുകൊണ്ടുള്ള വിധി ബ്രാഡി – മേരിലാന്‍ഡ് (1963) കേസില്‍ യു എസ് സുപ്രീം കോടതി പുറപ്പെടുവിക്കുകയുണ്ടായി. സാധാരണയായി ബ്രാഡി റൂള്‍ എന്നറിയപ്പെടുന്ന ഈ സിദ്ധാന്തം അമേരിക്കന്‍ നിയമ വ്യവസ്ഥയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയും സമാനമായ തത്ത്വം സ്വീകരിക്കേണ്ടതിന്റെ ആവശ്യകത വളരെയധികം ഉയര്‍ന്നിരിക്കുകയാണ്.

പ്രതിക്കെതിരെയുള്ള ശിക്ഷാവിധി റദ്ദാക്കാന്‍ വരെ കാരണമാകേണ്ടിയിരുന്ന സഹപ്രതിയുടെ കുറ്റസമ്മതം പ്രോസിക്യൂഷന്‍ മറച്ചുവെച്ചതില്‍ നിന്നാണ് ബ്രാഡി വിധി ഉണ്ടായത്. പ്രതിക്ക് അനുകൂലമാകുന്ന വസ്തുതാപരമായ തെളിവുകള്‍, മനപ്പൂര്‍വമോ അല്ലാതെയോ മറച്ചുവെക്കുന്നത് ഉചിതമായ കോടതി നടപടിക്രമങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുമെന്ന് യു എസ് സുപ്രീം കോടതി പറയുകയുണ്ടായി. ഈ വിധി ന്യായമായ വിചാരണാവകാശത്തെ സംരക്ഷിക്കുന്നു.

ഇന്ത്യന്‍ സാഹചര്യത്തില്‍
ഭരണഘടനാ അനുഛേദം 21 പ്രകാരം നീതിയുക്തമായ വിചാരണക്കുള്ള അവകാശം ഓരോ പൗരനുമുണ്ട്. എന്നാല്‍ ക്രിമിനല്‍ നടപടിക്രമ നിയമത്തിലും (സി ആര്‍ പി സി) ഇപ്പോള്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലും (ബി എന്‍ എസ് എസ്) നിര്‍ണായക തെളിവുകള്‍ വെളിപ്പെടുത്താന്‍ പ്രോസിക്യൂഷനെ നിര്‍ബന്ധിക്കുന്ന വ്യക്തമായ ഒരു വ്യവസ്ഥയില്ല. അതുകൊണ്ട് തന്നെ ക്രിമിനല്‍ സംബന്ധിയായ കേസുകളില്‍ പ്രോസിക്യൂട്ടറുടെ ഉത്തരവാദിത്വത്തെയും സുതാര്യതയെയും കുറിച്ചുള്ള ആശങ്കകള്‍ വളരെ വലുതാണ്. വിചാരണകള്‍ നീതിയിലധിഷ്ഠിതമായിരിക്കണമെന്ന് കോടതിമുറികള്‍ നിത്യേന നിര്‍ദേശിക്കുന്നുണ്ടെങ്കിലും, ബ്രാഡി റൂള്‍ പോലുള്ള വ്യവസ്ഥാപിത നിയമങ്ങളുടെ അഭാവം വിചാരണകളില്‍ അനീതി ഉടലെടുക്കാന്‍ കാരണമാകുന്നു.

ബ്രാഡി റൂള്‍ നിയമമാക്കപ്പെട്ടാല്‍ പ്രതിഭാഗത്തിന് അനുകൂലമായ വിവരങ്ങള്‍ ഉള്‍പ്പെടെ എല്ലാ നിര്‍ണായക തെളിവുകളും വെളിപ്പെടുത്താന്‍ പ്രോസിക്യൂഷന്‍ നിര്‍ബന്ധിതനാകുകയും ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തില്‍ ഗണ്യമായ പരിഷ്‌കരണങ്ങള്‍ക്ക് വഴിയൊരുങ്ങുകയും ചെയ്യും. സാക്ഷി മൊഴികള്‍, റിപോര്‍ട്ടുകള്‍ തുടങ്ങിയ ചില രേഖകള്‍ നല്‍കണമെന്ന് സി ആര്‍ പി സി സെക്്ഷന്‍ 207 ആവശ്യപ്പെടുന്നുണ്ടെങ്കിലും, ആരോപണവിധേയനെ കുറ്റവിമുക്തനാക്കുന്ന തെളിവുകള്‍ നിര്‍ബന്ധമായും ഹാജരാക്കണമെന്ന് പറയുന്ന വ്യക്തമായ വ്യവസ്ഥകള്‍ അതില്‍ കാണുന്നില്ല. ബ്രാഡി റൂള്‍ പോലുള്ള നിയമങ്ങള്‍ നടപ്പാക്കുന്നതിലൂടെ സുതാര്യത വര്‍ധിക്കുകയും തെറ്റായ ശിക്ഷാവിധികള്‍ ഇല്ലാതാകുകയും ചെയ്യും. കുറ്റാരോപിതന് അനുകൂലമായ തെളിവുകളൊന്നും മറച്ചുവെക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിലൂടെ വിചാരണകളുടെ സമഗ്രത വര്‍ധിക്കുകയും ചെയ്യും.

സാഹിറ ഹബീബുല്ല ശൈഖ് – സ്റ്റേറ്റ് ഓഫ് ഗുജറാത്ത് (2004) കേസില്‍, ക്രിമിനല്‍ വിചാരണകള്‍ നീതിയിലധിഷ്ഠിതമായിരിക്കണമെന്ന് വളരെ വ്യക്തമായി സുപ്രീം കോടതി പറയുകയുണ്ടായി. കുറ്റാരോപിതനെ കുറ്റവിമുക്തനാക്കാന്‍ സാധ്യതയുള്ള എല്ലാ തെളിവുകളും ഹാജരാക്കാന്‍ നിര്‍ബന്ധിക്കുന്നതിലൂടെ, തെറ്റായ ശിക്ഷാവിധികള്‍ക്ക് തടയിടാനും പൂര്‍ണ സുതാര്യതയോടെ നീതി നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സാധിക്കും.

കേസുകളെ നീതിപൂര്‍വം സമീപിക്കാനുള്ള പ്രോസിക്യൂഷന്റെ ഉത്തരവാദിത്വത്തെ ഇന്ത്യന്‍ കോടതികള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നുണ്ട്. മനേക ഗാന്ധി – . യൂനിയന്‍ ഓഫ് ഇന്ത്യ (1978) കേസില്‍ നീതിയും ന്യായമായ നടപടിക്രമവും ഭരണഘടന അനുഛേദം 21ന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, ബ്രാഡി നിയമത്തിന് സമാനമായ ഒരു നിയമ ചട്ടക്കൂടിന്റെ അഭാവമുള്ളതിനാല്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് തെളിവുകള്‍ ഹാജരാക്കുന്നതില്‍ കാര്യമായ വിവേചനാധികാരം ലഭിക്കുകയും ഇത് ദുരുപയോഗ സാധ്യത വര്‍ധിപ്പിക്കുകയും നീതിന്യായ വിചാരണാ തത്ത്വങ്ങളെ ദുര്‍ബലപ്പെടുത്തുകയുമാണ് ചെയ്യുക.

പുല്ലുക്കുറി കോട്ടയ – കിംഗ് എംപറര്‍ കേസില്‍, നീതിയുക്തമായ വിചാരണ ഉറപ്പാക്കുന്നതിന് ആവശ്യമായ തെളിവുകളെല്ലാം ഹാജരാക്കല്‍ പ്രോസിക്യൂഷന് അനിവാര്യമാണെന്ന് പ്രിവി കൗണ്‍സിലും പറഞ്ഞിട്ടുണ്ട്. സിദ്ധാര്‍ഥ് – എന്‍ സി ടി ഡല്‍ഹി ഉള്‍പ്പെടെയുള്ള നിരവധി വിധിന്യായങ്ങളില്‍ ഈ തത്ത്വം വീണ്ടും ആവര്‍ത്തിക്കുകയുണ്ടായി. കൂടാതെ, ശശികല – സ്റ്റേറ്റ് കേസില്‍, പ്രോസിക്യൂഷന്‍ ഔദ്യോഗികമായി ഹാജരാക്കിയില്ലെങ്കില്‍ പോലും കോടതിയില്‍ സമര്‍പ്പിക്കുന്ന രേഖകള്‍ പരിശോധിക്കാന്‍ പ്രതിക്ക് അവകാശമുണ്ടെന്നും കോടതി വിധിച്ചിട്ടുണ്ട്.

സ്വാഭാവിക നീതിയെയും ന്യായമായ വിചാരണാ തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ഇന്ത്യന്‍ ജുഡീഷ്യറിയുടെ പ്രതിബദ്ധതയെയുമാണ് ഈ വിധികള്‍ പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയില്‍ ക്രോഡീകരിക്കപ്പെട്ട ബ്രാഡി റൂള്‍ സംവിധാനം ഇല്ലെങ്കിലും, ഇത്തരം വിധികള്‍ അതിന്റെ ലക്ഷ്യങ്ങളോട് കൂടുതല്‍ സാമീപ്യം പുലര്‍ത്തുന്നുണ്ട്. ഇത്തരം നിയമങ്ങളുടെ അഭാവംമൂലം നിര്‍ണായക തെളിവുകള്‍ ലഭിക്കുന്നതിനുവേണ്ടി പലപ്പോഴും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയെ സമീപിക്കേണ്ടി വരുന്നു. സി ആര്‍ പി സിയില്‍ (ഇപ്പോള്‍ ബി എന്‍ എസ് എസ്) നിയമനിര്‍മാണ ഭേദഗതി വരുത്തി ബ്രാഡി റൂള്‍ പോലുള്ള നിയമങ്ങള്‍ കൊണ്ടുവന്നാല്‍, ഇത്തരം സാഹചര്യങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്താന്‍ സാധിക്കും.

ഇന്ത്യയില്‍ പ്രോസിക്യൂട്ടര്‍മാരുടെ ഉത്തരവാദിത്വം കാര്യക്ഷമമാക്കേണ്ടതുണ്ട്. കാരണം, പോലീസുമായുള്ള പ്രോസിക്യൂഷന്റെ ബന്ധങ്ങള്‍ നിര്‍ണായക തെളിവുകള്‍ മറച്ചുവെക്കുന്നതിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം നിയമങ്ങള്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ കൂടുതല്‍ ഉത്തരവാദിത്വം വളര്‍ത്തിയെടുക്കുന്നതിനൊപ്പം സുതാര്യതയും നീതിയും ഉറപ്പാക്കുകയും ചെയ്യും.

ബ്രാഡി പ്രിന്‍സിപ്പല്‍ ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ പരിഷ്‌കരിക്കുമെങ്കിലും അത് നടപ്പാക്കുന്നതില്‍ കുറച്ചധികം പരിമിതികളുണ്ട്. പ്രത്യേകിച്ച് കേസിന് വഴിത്തിരിവാകുന്ന നിര്‍ണായക തെളിവുകള്‍ ഹാജരാക്കുന്നതിനെ അന്വേഷണ ഏജന്‍സികള്‍ എതിര്‍ത്തേക്കാം. കുറ്റാരോപിതര്‍ക്ക് തങ്ങളുടെ അവകാശങ്ങളെ കുറിച്ചുള്ള അവബോധമില്ലായ്മയും വലിയൊരു പ്രശ്നം തന്നെയാണ്. പ്രധാനമായും പാര്‍ശ്വവത്കരിക്കപ്പെട്ടവരിലാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതലും കണ്ടുവരുന്നത്. ഒരു കേസിലേക്ക് പോകുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ നിയമപോദേശം തേടാനുള്ള മാര്‍ഗങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയും വലിയൊരു പ്രതിസന്ധി തന്നെയാണ്. ശക്തമായ ജുഡീഷ്യല്‍ മേല്‍നോട്ടമില്ലാതെ ബ്രാഡി പ്രിന്‍സിപ്പല്‍ ഒരിക്കലും നടപ്പാക്കാന്‍ സാധിക്കുകയുമില്ല.

അമേരിക്കന്‍ കോടതികളില്‍ ബ്രാഡി നിയമം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇത്തരം നിയമങ്ങള്‍ കൊണ്ടുവന്നാല്‍ ക്രിമിനല്‍ നടപടികളുടെ സുതാര്യത മെച്ചപ്പെടുകയും നീതിയുറപ്പാക്കാന്‍ സാധിക്കുകയും ചെയ്യും. പ്രോസിക്യൂഷനോ അല്ലെങ്കില്‍ പ്രതിഭാഗത്തിനോ ഗുണമുണ്ടായാല്‍ പോലും തെറ്റായ ശിക്ഷാവിധികളുടെ പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, നിര്‍ണായക തെളിവുകള്‍ പൂര്‍ണമായും വെളിപ്പെടുത്തണമെന്ന് പറയുന്ന നിയമ ചട്ടക്കൂടിന്റെ ആവശ്യമുണ്ട്.

ഇത്തരം പരിഷ്‌കരണങ്ങള്‍ ന്യായമായ വിചാരണ ഉറപ്പാക്കുക മാത്രമല്ല ജുഡീഷ്യറിയിലും നിയമ നിര്‍വഹണ ഏജന്‍സികളിലുമുള്ള പൊതുജന വിശ്വാസത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. ഇതുപോലെയുള്ള അനിവാര്യ പരിഷ്‌കരണങ്ങളെക്കുറിച്ച് നിയമ സമൂഹവും വിദഗ്ധരും ചര്‍ച്ചകള്‍ ആരംഭിക്കേണ്ടതുണ്ട്.

 

Latest