International
'ഗസ്സയിൽ സഹായ കേന്ദ്രങ്ങളിൽ എത്തുന്നവരെയും വെടിവയ്ക്കാൻ ഉത്തരവ് ലഭിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇസ്റാഈൽ സൈനികർ
ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (GHF) എന്ന പേരിൽ ഇസ്റാഈലിന്റെയും യുഎസിന്റെയും പിന്തുണയോടെ പ്രവർത്തിക്കുന്ന സഹായ കേന്ദ്രങ്ങളിൽ എത്തുന്ന മനുഷ്യരെയാണ് ഇസ്റാഈൽ സൈന്യം വെടിവെച്ച് കൊലപ്പടുത്തുന്നത്.

മധ്യ ഗസ്സ മുനമ്പിലെ നുസൈറത്ത് അഭയാർത്ഥി ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) സ്ഥാപിച്ച സഹായ വിതരണ കേന്ദ്രത്തിൽ തടിച്ചുകൂടിയ ഫലസ്തീനികൾ
ജെറുസലേം | ഗസ്സയിൽ സഹായ വിതരണ കേന്ദ്രങ്ങൾക്ക് മുന്നിൽ തടിച്ചുകൂടി നിൽക്കുന്ന നിരായുധരും നിസ്സഹായരുമായ മനുഷ്യർക്ക് നേരെ വെടിയുതിർക്കാൻ തങ്ങൾക്ക് ഉത്തരവ് ലഭിച്ചിരുന്നതായി വെളിപ്പെടുത്തി ഇസ്റാഈലി സൈനികർ. ഗസ്സയിലെ വിതരണ കേന്ദ്രങ്ങളിൽ സഹായം തേടിയെത്തുന്ന ജനക്കൂട്ടം ഭീഷണിയല്ലെങ്കിൽ പോലും അവരെ വെടിയുതിർക്കാൻ തങ്ങൾക്ക് നിർദേശം ലഭിച്ചിരുന്നുവെന്ന് സൈനികരെ ഉദ്ധരിച്ച് ഇസ്റാഈൽ ദിനപത്രമായ ‘ഹാരെറ്റ്സ് ആണ് റിപ്പോർട്ട് ചെയ്യുന്നത്.
ജനക്കൂട്ടത്തെ പിരിച്ചുവിടാനോ അടുത്ത് വരുന്നത് തടയാനോ വേണ്ടി സൈന്യം വെടിയുതിർത്തതായാണ് റിപ്പോർട്ടിൽ പറയുന്നത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ മാരകമല്ലാത്ത മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിന് പകരം വെടിയുതിർക്കുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കലാപ നിയന്ത്രണ സംവിധാനങ്ങളോ കണ്ണീർ വാതകമോ പ്രയോഗിക്കുന്നതിന് പകരം മെഷീൻ ഗൺ, ഗ്രനേഡ് ലോഞ്ചർ, മോർട്ടറുകൾ എന്നിവയുൾപ്പെടെ പ്രയോഗിച്ചതായും സൈനികർ വെളിപ്പെടുത്തി. സഹായ കേന്ദ്രങ്ങളിൽ യുദ്ധക്കുറ്റങ്ങൾ നടന്നതായി സംശയിക്കുന്നതിനാൽ സൈനിക പ്രോസിക്യൂട്ടർ സൈനിക കമാൻഡിനോട് അന്വേഷണം ആവശ്യപ്പെട്ടതായും ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, മെയ് അവസാനം ഈ സഹായ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചത് മുതൽ ഇതുവരെ കുറഞ്ഞത് 549 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ കേന്ദ്രങ്ങളിൽ പതിവായി അക്രമങ്ങൾ നടക്കുന്നുണ്ടെന്നും, ജീവനക്കാർക്ക് യുദ്ധക്കുറ്റങ്ങൾക്ക് ക്രിമിനൽ ബാധ്യത ഉണ്ടാകാമെന്നും മനുഷ്യാവകാശ അഭിഭാഷകർ മുന്നറിയിപ്പ് നൽകിയിട്ടും, യുഎസ് ഈ ഗ്രൂപ്പിന് 30 മില്യൺ ഡോളർ ഫണ്ട് അനുവദിച്ചിട്ടുണ്ട്.
ഈ വിതരണ കേന്ദ്രങ്ങൾ ഇപ്പോൾ ഫലസ്തീനികൾക്ക് മരണക്കെണിയായി മാറിയിരിക്കുകയാണെന്ന് ഗസ്സയിലെ ആളുകൾ പറയുന്നു. വിശന്നു മരിക്കുകയോ, അല്ലെങ്കിൽ ജി എച്ച് എഫ് നടത്തുന്ന വിതരണ കേന്ദ്രങ്ങളിൽ ലഭിക്കുന്ന തുച്ഛമായ ഭക്ഷണത്തിനായി കാത്തുനിന്ന് മരിക്കുകയോ ചെയ്യുക എന്നതല്ലാതെ ഫലസ്തീനികൾക്ക് മറ്റ് മാർഗ്ഗങ്ങളില്ലെന്ന് ഫലസ്തീൻ ഗ്രൂപ്പുകൾ പറയുന്നു.
ജിഎച്ച്എഫിന്റെ പ്രവർത്തനം തുടക്കം മുതൽ തന്നെ നിഗൂഢത ഉണർത്തുന്നതായിരുന്നു. ഇതിന് പിന്നിൽ ആരാണ്, ആരാണ് പ്രാരംഭ ഫണ്ട് നൽകിയത് എന്നതിനെക്കുറിച്ചും ചോദ്യങ്ങളുയർന്നിരുന്നു. ഗസ്സയിൽ സൈനിക ഇടപെടൽ എളുപ്പമാക്കുന്നതിന് മാനുഷിക സഹായ വിതരണം പൂർണ്ണമായും നിയന്ത്രിക്കാൻ ഇസ്റാഈൽ ആഗ്രഹിക്കുന്നു എന്നും അതിന് അവർ തയ്യാറാക്കിയ പദ്ധതിയാണ് ജിഎച്ച്എഫ് സഹായ കേന്ദ്രങ്ങൾ എന്നും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
ഗസ്സയിൽ ഇസ്റാഈലിന്റെയും യുഎസിന്റെയും പിന്തുണയോടെ നടത്തുന്ന വിവാദമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ ചാരിറ്റിയായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് രംഗത്ത് വന്നിട്ടുണ്ട്. മാനുഷിക സഹായത്തിന്റെ വേഷം കെട്ടിയുള്ള കൂട്ടക്കൊല എന്നാണ് എംഎസ്എഫ് ഇതിനെ വിശേഷിപ്പിച്ചത്.