International
ഇറാന്‍ പരമോന്നത നേതാവ് ഖാംനഈയെ വധിക്കാനായില്ല; ലക്ഷ്യം പാളിയെന്ന് ഇസ്‌റാഈല്‍
ഖാംനഈയെ വധിക്കാന്‍ അമേരിക്കയുടെ അനുമതി ആവശ്യമില്ലായിരുന്നെന്ന് ഇസ്റാഈൽ പ്രതിരോധ മന്ത്രി

തെല്‍ അവീവ് | ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നുവെന്നും എന്നാല്‍ അതിനുള്ള അവസരം ലഭിച്ചില്ലെന്നും ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി ഇസ്‌റാഈല്‍ കാറ്റ്സ്. കൃത്യമായി നിരീക്ഷിച്ച് കൊലപ്പെടുത്താനായിരുന്നു ലക്ഷ്യം. അത്തരില്‍ ദൗത്യം നടപ്പാക്കാന്‍ അവസരം ലഭിച്ചില്ല. ജീവന് ഭീഷണിയുണ്ടെന്ന് മനസ്സിലാക്കി ഖാംനഈ മാറിനിന്നെന്ന് കാറ്റ്‌സ് കുറ്റപ്പെടുത്തി.
ഞങ്ങളുടെ നിരീക്ഷണ പരിധിയില്‍ ഉണ്ടായിരുന്നെങ്കില്‍ ഖാംനഈയെ വധിക്കുമായിരുന്നു. ഞങ്ങള്‍ ഒരുപാട് തിരഞ്ഞു. ഖാംനഈ ഇത് മനസ്സിലാക്കി ബങ്കറിനുള്ളില്‍ പോയി. കമാന്‍ഡര്‍മാരുമായുള്ള ബന്ധം വിച്ഛേദിച്ചു. അതുകൊണ്ട് വധിക്കാനായില്ലെന്നാണ് ഇസ്‌റാഈല്‍ വാര്‍ത്താ ചാനലായ ചാനല്‍ 13ന് നല്‍കിയ അഭിമുഖത്തില്‍ കാറ്റ്സ് വ്യക്തമാക്കിയത്.
യു എസ് എതിര്‍ത്തതുകൊണ്ടാണ് ഖാംനഈയെ വധിക്കാതിരുന്നതെന്ന മാധ്യമ റിപോര്‍ട്ടുകള്‍ അദ്ദേഹം തള്ളി. ഖാംനഈയെ വധിക്കാന്‍ ഇസ്‌റാഈലിന് അമേരിക്കയുടെ അനുമതി ആവശ്യമില്ലായിരുന്നെന്നും കാറ്റ്സ് പറഞ്ഞു.
ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിലെ നിരവധി കമാന്‍ഡര്‍മാരും ശാസ്ത്രജ്ഞരും ജൂണ്‍ 13ലെ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. യുദ്ധത്തിന്റെ തുടക്കത്തില്‍ ഖാംനഈയെ വധിക്കാന്‍ ഉദ്ദേശിക്കുന്നതായി ഇസ്‌റാഈലും യു എസും സൂചന നല്‍കിയിരുന്നു. 12 ദിനം നീണ്ട ഇസ്‌റാഈല്‍- ഇറാന്‍ സംഘര്‍ഷം യു എസ് പ്രസിഡന്റ് ട്രംപിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് അവസിച്ചത്. ഇസ്‌റാഈലിന് ഇറാന്‍ കനത്ത പ്രഹരം നല്‍കിയതോടെ ട്രംപ് ഇടപെടുകയായിരുന്നു. പിന്നാലെ ഇറാന്റെ വിജയമാണിതെന്ന് ഖാംനഈ വ്യക്തമാക്കിയിരുന്നു.