Connect with us

Kerala

പരിഷ്‌കരിച്ച ഉച്ചഭക്ഷണ മെനു പദ്ധതി; സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിക്കാത്തതിന്റെ അങ്കലാപ്പില്‍ പ്രഥമ അധ്യാപകര്‍

മെനു പരിഷ്‌കരണത്തിലൂടെ പ്രഥമാധ്യാപകരെ വീണ്ടും കടക്കെണിയിലേക്ക് തള്ളിയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അധ്യാപക സംഘടനകള്‍

Published

|

Last Updated

പത്തനംതിട്ട  | സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ മെനു പരിഷ്‌കരിച്ചുവെങ്കിലും സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിക്കാത്തതില്‍ അന്തം വിട്ടിരിക്കുകയാണ് പ്രഥമാധ്യാപകര്‍. പുതുക്കിയ നിരക്കനുസരിച്ച് പ്രൈമറി ക്ലാസുകളില്‍ കുട്ടി ഒന്നിന് 6.78 രൂപയും യുപി, ഹൈസ്‌കൂള്‍ ക്ലാസുകളില്‍ 10.17 രൂപയുമാണ് ലഭിക്കുന്നത്. കുട്ടികളുടെ എണ്ണം അനുസരിച്ച് നിരക്കില്‍ ചില വ്യതിയാനങ്ങളും വരാം. ഉച്ചഭക്ഷണത്തിനാവശ്യമായ അരി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മാവേലി സ്റ്റോറുകളിലൂടെ നല്‍കും. പാചകക്കൂലിയും സര്‍ക്കാര്‍ നല്‍കും. പാചകവാതകം, പച്ചക്കറികള്‍, ഇവ എത്തിക്കാനുള്ള വാഹനച്ചെലവ് എല്ലാം കൂട്ടിയാണ് ഒരു കുട്ടിക്ക് സര്‍ക്കാര്‍ വിഹിതം നിശ്ചയിച്ചിരിക്കുന്നത്. മെനു പരിഷ്‌കരണത്തോടെ ചെലവേറും.

ആഴ്ചയിലൊരു ദിവസം ഫോര്‍ട്ടിഫൈഡ് അരി കൊണ്ട് വെജിറ്റബിള്‍ ഫ്രൈഡ് റൈസ് തയാറാക്കി നല്‍കണമെന്നാണ് നിര്‍ദേശം. കൂടാതെ വെജിറ്റബിള്‍ ബിരിയാണി, ലെമണ്‍ റൈസ് എന്നിവയും മെനുവിലുണ്ട്. കാരറ്റ്, ചെറുധാന്യ പായസം തുടങ്ങിയവയും പട്ടികയിലുണ്ട്. നേരത്തെ തന്നെ ആഴ്ചയിലൊരിക്കല്‍ പാലും മുട്ടയും നല്‍കുന്നുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലഘട്ടത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഒന്നുമുതല്‍ എട്ടുവരെ ക്ലാസിലെ കുട്ടികള്‍ക്ക് നല്‍കിയിരുന്ന ഉച്ചക്കഞ്ഞിക്കു പകരം ചോറാക്കി മാറ്റിയത്. കുട്ടികള്‍ക്ക് മിനിമം രണ്ട് കറികള്‍, ആഴ്ചയില്‍ രണ്ടുദിവസം പാല്‍, ഒരു ദിവസം മുട്ട അല്ലെങ്കില്‍ പഴം എന്നിവ നിര്‍ബന്ധമായും നല്‍കിയിരുന്നു. ഇതിന് ആവശ്യമായ പണം രണ്ടു ഗഡുക്കളായി സ്‌കൂള്‍ പ്രധാനാധ്യാപകന്റെ നിയന്ത്രണത്തിലുള്ള നൂണ്‍ മീല്‍ അക്കൗണ്ടിലേക്ക് അഡ്വാന്‍സായി ജൂണ്‍, നവംബര്‍ മാസങ്ങളില്‍ നല്‍കിയിരുന്നു. യാതൊരു കടബാധ്യതയുമില്ലാതെ ചെലവാകുന്ന പണം അപ്പപ്പോള്‍ തന്നെ പ്രധാനാധ്യാപകന് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന സംവിധാനവും ഉണ്ടായിരുന്നു. തുടക്കത്തില്‍ കമ്പോള നിലവാരത്തിനനുസരിച്ച് നൂണ്‍മീല്‍ കണ്ടിജന്‍സി തുക വര്‍ധിപ്പിച്ചു നല്‍കിയിരുന്നു. എന്നാല്‍ ക്രമേണ ഉച്ചഭക്ഷണ തുകയില്‍ വര്‍ധന സര്‍ക്കാര്‍ ഒഴിവാക്കി. കേന്ദ്ര വിഹിതം വര്‍ധിച്ചപ്പോഴും സംസ്ഥാനം അനങ്ങിയില്ല. ഏറെക്കാലത്തിനുശേഷം കഴിഞ്ഞവര്‍ഷമാണ് നാമമാത്ര വര്‍ധന വരുത്തിയത്. ഇതാകട്ടെ അധ്യാപക സംഘടനകള്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ സര്‍ക്കാരിനെതിരേ പരാമര്‍ശമുണ്ടായ പശ്ചാത്തലത്തിലാണ്. വര്‍ധിപ്പിച്ച വിഹിതം ഇക്കൊല്ലമാണ് പ്രാബല്യത്തിലായത്.

പ്രൈമറി ക്ലാസുകളില്‍ കുട്ടി ഒന്നിന് 6.18 രൂപയായിരുന്നത് 60 പൈസ വര്‍ധിപ്പിച്ചു നല്‍കി. മുട്ടയ്ക്ക് ആറു രൂപയും പാല്‍ ലിറ്ററിന് 52 രൂപയും വച്ച് കണക്കാക്കി കഴി്ഞ്ഞ വര്‍ഷം മുതല്‍ പ്രത്യേകമായി നല്‍കുന്നുണ്ട്. നേരത്തെ എല്ലാംകൂടി എട്ട് രൂപവരെ നല്‍കിയിരുന്ന സ്ഥാനത്താണ് കഴിഞ്ഞവര്‍ഷം മുതല്‍ ഇത്തരമൊരു ക്രമീകരണം ചെയ്തത്. ഇപ്പോള്‍ മെനു പരിഷ്‌കരണത്തിലൂടെ പ്രഥമാധ്യാപകരെ വീണ്ടും കടക്കെണിയിലേക്ക് തള്ളിയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അധ്യാപക സംഘടനകള്‍ കുറ്റപ്പെടുത്തി. പിടിഎയുടെയും പൊതുജന പങ്കാളിത്തത്തോടെയും പദ്ധതി നടപ്പാക്കണമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ പക്ഷം. നേരത്തെ പ്രധാന അധ്യാപകര്‍ക്ക് അഡ്വാന്‍സായി നല്‍കിയിരുന്ന തുക, പിന്നീട് ചെലവ് എഴുതി നല്‍കുന്പോള്‍ നല്‍കിയാല്‍ മതിയെന്നായി. പിന്നീട് ഇത് മാസങ്ങള്‍ കഴിഞ്ഞു ലഭിക്കുന്ന രീതിയിലേക്ക് മാറി. മതിയായ ഫണ്ട് ലഭിക്കാതെയും, പരിമിതമായി അനുവദിച്ചിട്ടുള്ള ഫണ്ട് മാസങ്ങള്‍ വൈകി ലഭിക്കുന്നതിന്റെ കടബാധ്യതയും മൂലം പ്രധാന അധ്യാപകര്‍ നിരാശയിലായി. പാചക തൊഴിലാളികളുടെ ശമ്പളവും കൃത്യമായി നല്‍കാതായതോടെ അവരും പട്ടിണിയിലായി. സ്‌കൂള്‍ ഉച്ചഭക്ഷണത്തുകയില്‍ 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാനത്തിന്റേതുമാണ്. കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കുന്നില്ലെന്ന കാരണത്താലാണ് സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കാതിരുന്നത്. കേന്ദ്രത്തിന് കൃത്യമായ കണക്കുകള്‍ സംസ്ഥാനം നല്‍കാത്തതുകൊ്ടാണ് അവിടെനിന്ന് ഫണ്ട് ലഭിക്കാന്‍ തടസം ഉണ്ടായതെന്ന് കേന്ദ്രസര്‍ക്കാരും ന്യായീകരിച്ചു വരികയാണ്.

 

---- facebook comment plugin here -----

Latest