Connect with us

International

അമേരിക്കന്‍ ആക്രമണത്തിന് കനത്ത തിരിച്ചടി; ഇസ്‌റാഈലില്‍ നാശം വിതച്ച് ഇറാന്റെ ഖൈബര്‍ മിസൈലുകള്‍, 84 പേര്‍ക്ക് പരുക്ക്

ഖൈബര്‍ സയണിസ്റ്റുകളുടെ വാതിലില്‍ മുട്ടുന്നുവെന്ന മുന്നറിയിപ്പിന് പിന്നാലെ പ്രത്യാക്രമണം രൂക്ഷമാക്കി ഇറാന്‍

Published

|

Last Updated

തെഹ്റാന്‍ | യു എസിന്റെ ബങ്കര്‍ ബസ്റ്റ് മിസൈലുകളുപയോഗിച്ചുള്ള ആക്രമണത്തിന് ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കി ഇറാന്‍. ഇതാദ്യമായി ഇസ്റാഈലിനെതിരായ ആക്രമണത്തില്‍ ഖൈബര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഖോറാംഷഹര്‍ നാല് മിസൈല്‍ ഉപയോഗിച്ചുവെന്ന് ഇറാന്‍ സ്റ്റേറ്റ് ടി വി റിപോര്‍ട്ട് ചെയ്തു. ഇസ്‌റാഈലില്‍ കനത്ത നാശമാണ് ഖൈബര്‍ വരുത്തിയത്. 84 ഇസ്‌റാഈലികള്‍ക്ക് ഇന്നുണ്ടായ തിരിച്ചടിയില്‍ പരുക്കേറ്റു.

ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ യു എസ് ബോംബര്‍ ജെറ്റുകള്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കകമാണ് ഇസ്‌റാഈലിനെതിരായ ആക്രമണത്തില്‍ ഇറാന്‍ ഏറ്റവും ഭാരം കൂടിയ പേലോഡ് വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ ഉപയോഗിച്ചത്. വടക്കന്‍ തെല്‍ അവീവിലാണ് മിസൈല്‍ വര്‍ഷത്തില്‍ വന്‍ നാശമുണ്ടായത്. ഷോപ്പിംഗ് സെന്ററുകള്‍, ബേങ്ക് തുടങ്ങിയവ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു.

ഒടുവില്‍ ഖൈബര്‍ സയണിസ്റ്റുകളുടെ വാതിലില്‍ മുട്ടുന്നു എന്ന അടിക്കുറിപ്പോടെ മിസൈലിന്റെ വീഡിയോ ഇറാന്‍ സൈന്യം എക്സില്‍ പങ്കുവെച്ച ശേഷമാണ് തൊടുത്തുവിട്ടത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ കപ്പലിലെ ഏറ്റവും ഭാരമേറിയ മിസൈലാണ് ഖൈബര്‍. 1980കളിലെ ഇറാന്‍- ഇറാഖ് യുദ്ധത്തില്‍ കനത്ത പോരാട്ടത്തിന് വേദിയായ ഇറാന്‍ നഗരത്തിന്റെ പേരാണ് മിസൈലിനും നല്‍കിയത്.

2017ലാണ് ഇറാന്‍ ഇത്തരം മിസൈലുകള്‍ അവതരിപ്പിച്ചത്. 2,000 കിലോമീറ്റര്‍ ദൂരപരിധിയും 1,500-1,800 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുമുള്ള കൂറ്റന്‍ മിസൈലാണിത്. ഒരു വാര്‍ഹെഡ് വഹിക്കാനുള്ള കഴിവുമുണ്ടെന്ന് ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. നാശത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സബ്‌മോണിഷനുകള്‍ അടങ്ങിയ പ്രത്യേക വാര്‍ഹെഡ് ആണ് ഇതിനുള്ളത്.

ജി ബി യു- 57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളായിരുന്നു യു എസ് ഇറാന് നേരെ പ്രയോഗിച്ചത്. ഇസ്റാഈലിന്റെ ആവശ്യപ്രകാരമായിരുന്നു അമേരിക്കയുടെ ആക്രമണമെന്ന് വ്യക്തമായിട്ടുണ്ട്. യുറേനിയം സമ്പുഷ്ടീകരണം നടത്തുന്ന ഇറാന്റെ ഭൂഗര്‍ഭ ആണവനിലയം തകര്‍ക്കാന്‍ ശേഷിയുള്ള ആയുധവും യുദ്ധവിമാനവും കൈവശമില്ലാത്തതിനാലാണ് യു എസ് ആയുധപ്പുരയിലെ ഏറ്റവും ഭാരമേറിയ ബോംബായ ജി ബി യു- 57 വഹിക്കാന്‍ ശേഷിയുള്ള ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ അയക്കാന്‍ ഇസ്റാഈല്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളെയാണ് അമേരിക്ക അക്രമിച്ചത്. ഇതിന് പിന്നാലെയാണ് ഇസ്റാഈലിനെതിരെ മിസൈല്‍ വര്‍ഷവുമായി ഇറാന്‍ രംഗത്തെത്തിയത്.

---- facebook comment plugin here -----

Latest