Indian National Congress
സച്ചിൻ പൈലറ്റുമായി കൂടിക്കാഴ്ച നടത്തി രാഹുലും പ്രിയങ്കയും; പുതിയ ഇന്നിംഗ്സ് ഗുജറാത്തിൽ ?
ഗുജറാത്തിന്റെ ചുമതല വഹിക്കണമെന്ന് നേതാക്കൾ. വിമുഖത കാട്ടി പൈലറ്റ്
ന്യൂഡൽഹി | രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്്ലോട്ടുമായി ഇടഞ്ഞുനിൽക്കുന്ന സച്ചിൻ പൈലറ്റുമായി ചർച്ച നടത്തി രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് നേതാക്കൾ സച്ചിൻ പൈലറ്റുമായി കൂടിക്കാഴ്ച നടത്തുന്നത്.
അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിന്റെ ചുമതല വഹിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. സച്ചിൻ പൈലറ്റിന്റെ നേതൃത്വം ഗുജറാത്തിൽ തിരിച്ചുവരവിന് സഹായകരമാകുമെന്ന പ്രതീക്ഷയാണ് നേതൃത്വത്തെ ഇത്തരമൊരു നീക്കത്തിലേക്ക് നയിക്കുന്നത്. ഇതിന് സച്ചിന് താത്്പര്യമില്ലെന്നാണ് വിവരം. രാജസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ താത്്പര്യപ്പെടുന്ന സച്ചിൻ, അശോക് ഗെഹ്്‌ലോട്ടിനെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്നാണ് സൂചന. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിൽ അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയ കോൺഗ്രസ്സ് നീക്കം രാജസ്ഥാനിലും നടപ്പാക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
സച്ചിനെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ, ഭരണവിരുദ്ധ വികാരം ഇല്ലാതാക്കാനും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പുതുമുഖത്തെ അവതരിപ്പിക്കാനും കഴിയുമെന്ന് ചില കോൺഗ്രസ്സ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ സച്ചിൻ പ്രതികരിച്ചിട്ടില്ല. എന്നാൽ, സച്ചിനെ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവന്നപ്പോൾ ചില വാഗ്്ദാനങ്ങൾ നൽകിയതായി മുതിർന്ന കോൺഗ്രസ്സ് നേതാവ് പറഞ്ഞിരുന്നു.
സച്ചിനെ മന്ത്രിയഭയിൽ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള അനുനയ നീക്കങ്ങളും പരിഗണനയിലുണ്ട്. എന്നാൽ, ഇത്തരം നീക്കങ്ങൾ ഉടനുണ്ടാകില്ലെന്നും വിലയിരുത്തലുണ്ട്.
പഞ്ചാബിൽ അമരീന്ദർ സിംഗിനെ മാറ്റുമെന്ന അഭ്യൂഹം ശക്തിപ്പെട്ടപ്പോൾ മുതൽ ജയ്‌പൂരിൽ സച്ചിന്റെ നേതൃത്വത്തിൽ വിമത നീക്കം ഊർജിതമായിരുന്നു.
തുടർന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി അജയ് മാക്കൻ നേരിട്ട് ഇടപെട്ടു. രോഗബാധിതനായി വിശ്രമത്തിൽ കഴിയുന്ന അശോക് ഗെഹ്്ലോട്ട് ഓഫീസിൽ തിരിച്ചെത്തിയാലുടൻ മന്ത്രിസഭാ വികസനവും പാർട്ടി പുനഃസംഘടനയും നടത്തുമെന്ന് മാക്കൻ വാഗ്്ദാനം നൽകിയെന്നും പറയപ്പെടുന്നു.
എന്നാൽ സച്ചിൻ പക്ഷക്കാരനായ പി സി സി ജനറൽ സെക്രട്ടറി മഹേഷ് ശർമയുടെ നേതൃത്വത്തിലുള്ള വിഭാഗം നേതൃമാറ്റം വേണമെന്ന ആവശ്യത്തിലുറച്ചു നിൽക്കുകയാണ്. ർ
രാജസ്ഥാനിൽ ബി ജെ പി ഭരണം അവസാനിപ്പിച്ച് കോൺഗ്രസ്സിനെ അധികാരത്തിലെത്തിച്ചതിൽ സച്ചിന് നിർണായക പങ്കുണ്ടെന്നാണ് മഹേഷിന്റെ വാദം.