Connect with us

Kerala

കാര്‍ യാത്രികന് വഴി പറഞ്ഞുകൊടുത്ത യുവാവിന് ക്രൂരമര്‍ദ്ദനം; പ്രതി ഒറ്റപ്പാലത്ത് പിടിയില്‍

വീണുകിടന്ന യുവാവിന്റെ നെഞ്ചിലും വയറ്റത്തും ചവിട്ടുകയും കൈയിലിരുന്ന ചാവിവെച്ച് കഴുത്തിനു കുത്തുകയും ചെയ്തു.

Published

|

Last Updated

അടൂര്‍ | റോഡരികില്‍ വഴി പറഞ്ഞ് കൊടുത്ത് നിന്ന ചെറുപ്പക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അറസ്റ്റില്‍. കൊടുമണ്‍ ഇടത്തിട്ട മണ്ണില്‍ വടക്കേതില്‍ വീട്ടില്‍ മിഥുന്‍ എം എസ് (38) ആണ് അറസ്റ്റിലായത്. ജനുവരി 9ന് ഉച്ചക്ക് 2 മണിയോടു കൂടിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

ചന്ദനപ്പള്ളി ഭാഗത്ത് നിന്നും വന്ന കാര്‍യാത്രികന് കൊടുമണ്‍ ഭാഗത്തേക്ക് പോകാനുളള വഴി പറഞ്ഞുകൊടുത്ത് കൊണ്ട് ഇടത്തിട്ട എന്ന സ്ഥലത്ത് നില്ക്കുന്ന സമയത്ത്, കാറിന്റെ പിന്നാലെ ഇന്നോവ കാറില്‍ എത്തിയ പ്രതി റോഡില്‍ നിന്നാണോടാ കാര്യം പറയുന്നത് എന്നാക്രോശിച്ച് ചീത്തവിളിച്ച് കൊണ്ട് കാറില്‍ നിന്നിറങ്ങി. തുടര്‍ന്ന് കൈ കൊണ്ട് മുഖത്ത് അടിച്ചു. അടി കൊണ്ട യുവാവ് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറിലേക്ക് മറിഞ്ഞു വീണു. വീണുകിടന്ന യുവാവിന്റെ നെഞ്ചിലും വയറ്റത്തും ചവിട്ടുകയും കൈയിലിരുന്ന ചാവിവെച്ച് കഴുത്തിനു കുത്തുകയും ചെയ്തു.

പരുക്കിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നാലുദിവസത്തോളം ചികിത്സയില്‍ കഴിയേണ്ടി വന്നു. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍പ്പോയി. അന്വേഷണത്തില്‍ പ്രതി പാലക്കാട് ഉളളതായി മനസ്സിലാക്കിയ പോലീസ് പ്രതിയെയും പ്രതി സഞ്ചരിച്ച ഇന്നോവ കാറും ഒറ്റപ്പാലം മണ്ണിശ്ശേരി എന്ന സ്ഥലത്ത് നിന്നും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു. കൊടുമണ്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ അനൂബ് പി യുടെ നേതൃത്വത്തില്‍ ഉളള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Latest