National
നാല് വയസ്സുകാരനെ പിതാവും രണ്ടാനമ്മയും ചേർന്ന് മർദ്ദിച്ച് കൊന്നു
കുട്ടിയുടെ ശരീരമാസകലം നീലിച്ച ചതവുകളും മര്‍ദ്ദനമേറ്റ പാടുകളും കാലുകളില്‍ പൊള്ളലേറ്റ അടയാളങ്ങളും കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തായത്.
ലഖ്നൗ| ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ നാല് വയസ്സുകാരനെ പിതാവും രണ്ടാനമ്മയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ കുട്ടിയുടെ പിതാവ് ഭീഷ്മ ഖര്‍ബന്ദ (35), രണ്ടാനമ്മ രാഗിണി ഖര്‍ബന്ദ (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മുത്തശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നെഹ്റു യുവ കേന്ദ്രത്തിന് സമീപത്തു നിന്ന് പോലീസ് അറസ്റ്റ് ചെയ്യ്തത്. അര്‍ണവാണ് മരിച്ചത്.
ഉന്നാവോ സ്വദേശിയായ സുധ കശ്യപിന്റെ മകളായിരുന്നു അര്‍ണവിന്റെ മാതാവ്. മകള്‍ അസുഖം ബാധിച്ച് മരിച്ചതിനെത്തുടര്‍ന്നാണ് ഭീഷ്മ രാഗിണിയെ വിവാഹം കഴിച്ചത്. മാര്‍ച്ച് 12-ന് കുട്ടി മരിച്ച വിവരം ഭീഷ്മ സുധയെ അറിയിക്കുകയായിരുന്നു. എന്നാല്‍ ലജ്പത് നഗറിലെ വീട്ടിലെത്തിയ ബന്ധുക്കള്‍ കണ്ടത് വരാന്തയില്‍ കിടത്തിയിരിക്കുന്ന അര്‍ണവിന്റെ മൃതദേഹമാണ്. കുട്ടിയുടെ ശരീരമാസകലം നീലിച്ച ചതവുകളും മര്‍ദ്ദനമേറ്റ പാടുകളും കാലുകളില്‍ പൊള്ളലേറ്റ അടയാളങ്ങളും കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തായത്. സ്വത്തിനോടുള്ള ആര്‍ത്തിയാണ് പിഞ്ചുകുഞ്ഞിനെ വകവരുത്താന്‍ ദമ്പതികളെ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ചൂല്‍, വൈപ്പര്‍, അടുക്കളക്കത്തി, ബെല്‍റ്റ്, കയര്‍ തുടങ്ങിയവ പോലീസ് കണ്ടെടുത്തിട്ടുണ്ട്.




