Editorial
പോത്തിറച്ചി മ്ലാവിറച്ചിയാക്കുന്ന ഉദ്യോഗസ്ഥ "വിദ്യ'
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ് നീതിന്യായ വ്യവസ്ഥയുടെ ആധാരശിലയെന്നാണ് പറയപ്പെടാറുള്ളത്. എന്നാല്‍ ആയിരക്കണക്കിന് നിരപരാധികളാണ് ചെയ്യാത്ത കുറ്റങ്ങളുടെ പേരില്‍ ജയിലില്‍ അടക്കപ്പെടുന്നത്.

ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിച്ചവരുടെ പട്ടികയിലേക്ക് രണ്ട് പേര്‍ കൂടി. വനംവകുപ്പ് ചുമത്തിയ കള്ളക്കേസില്‍ തൃശൂര്‍ ചാലക്കുടിയിലെ ചുമട്ട് തൊഴിലാളി സുജീഷിനും വണ്ടിബ്രോക്കര്‍ ജോബിക്കും അനുഭവിക്കേണ്ടി വന്നത് 35 ദിവസത്തെ ജയില്‍ ശിക്ഷ. ഇവരുടെ പക്കല്‍ നിന്ന് മ്ലാവിറച്ചി കണ്ടെത്തിയെന്ന് ആരോപിച്ചാണ് വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് കഴിഞ്ഞ സെപ്തംബര്‍ 30ന് കസ്റ്റഡിയിലെടുത്തത്. മ്ലാവിനെ വേട്ടയാടി, മാംസം പാകം ചെയ്തു തുടങ്ങിയ കുറ്റങ്ങളും ചുമത്തി. 35 ദിവസത്തിന് ശേഷം ഹൈക്കോടതി ജാമ്യ പ്രകാരം ഇവര്‍ ജയിലില്‍ നിന്നിറങ്ങി. അവരുടെ പക്കല്‍ നിന്ന് പിടികൂടിയ മാംസത്തിന്റെ ഫോറന്‍സിക് ഫലം പുറത്തുവന്നത് നാല് ദിവസം മുമ്പാണ്. അത് മ്ലാവിറച്ചിയായിരുന്നില്ല, പോത്തിറച്ചിയാണെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു.
മ്ലാവിറച്ചിയല്ല തന്റെ കൈവശമുള്ളതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതാണ്. എന്നിട്ടും അവര്‍ ശാരീരികമായി ഉപദ്രവിച്ച് മൊഴി മാറ്റിപ്പറയിപ്പിക്കുകയായിരുന്നുവെന്നാണ് സുജീഷ് പറയുന്നത്. മ്ലാവിറച്ചിയാണെന്ന് പറഞ്ഞ് യുവാക്കള്‍ വാട്സ്ആപ്പില്‍ സംഭാഷണം നടത്തിയിരുന്നു. തദടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അതിനിടെ, മാതാപിതാക്കളും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായ സുജീഷിന്റെ കുടുംബജീവിതം താറുമാറായി. ഭാര്യ വിവാഹമോചനം നേടി. ഈ യുവാക്കളും കുടുംബങ്ങളും അനുഭവിച്ച കഷ്ടപ്പാടിനും ദുരിതത്തിനും ആര് മറുപടി പറയും?
കഴിഞ്ഞ ഡിസംബര്‍ അവസാനമാണ് കല്‍ക്കണ്ടം എം ഡി എം എ മയക്കുമരുന്നാണെന്ന് തെറ്റിദ്ധരിച്ച് കാസര്‍കോട് സ്വദേശി ബിജുവിനെയും കണ്ണൂര്‍ സ്വദേശി മണിക്കണ്ഠനെയും കോഴിക്കോട് പോലീസ് അഞ്ച് മാസം ജയിലില്‍ അടച്ചത്. ജോലിയാവശ്യത്തിന് കോഴിക്കോട് എത്തിയതായിരുന്നു രണ്ട് പേരും. യാത്രക്കിടെ വീട്ടാവശ്യത്തിന് അല്‍പ്പം കല്‍ക്കണ്ടം വാങ്ങി ബിജു. കൈവശമുള്ളത് എം ഡി എം എ ആണെന്ന ധാരണയില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കല്‍ക്കണ്ടമാണെന്ന് പറഞ്ഞെങ്കിലും പോലീസോ മജിസ്ട്രേറ്റോ വിശ്വസിച്ചില്ല. അഞ്ച് മാസത്തിന് ശേഷം രാസപരിശോധനയില്‍ കല്‍ക്കണ്ടമാണെന്ന് വ്യക്തമായതോടെയാണ് ഇരുവരും ജയില്‍മോചിതരായത്. എങ്കിലും മയക്കുമരുന്ന് കേസ് പ്രതികളെന്ന ദുഷ്പേര് വന്ന് ഒറ്റപ്പെട്ട നിലയിലാണെന്നും പുറത്തിറങ്ങിയാല്‍ പരിചയക്കാര്‍ പോലും പുറംതിരിഞ്ഞ് നില്‍ക്കുകയാണെന്നുമാണ് ബിജു പറയുന്നത്.
കൃത്യമായ അന്വേഷണം നടത്താതെയും തെളിവില്ലാതെയും കുറ്റാരോപിതരെ പിടികൂടി ജയിലില്‍ തളച്ചിടുക മാത്രമല്ല, വാദിയെ പ്രതിയാക്കുന്ന ‘വിദ്യ’യും വശമുണ്ട് പോലീസിന്. അങ്ങനെയാണ് കൊല്ലം കിളികൊല്ലൂരില്‍ സൈനികനായ വിഷ്ണുവും സഹോദരന്‍ വിഘ്നേശ്വറും മര്‍ദന കേസില്‍ പ്രതികളായത്. എം ഡി എം എ കേസില്‍ അകപ്പെട്ട ഒരാളെ ജാമ്യത്തില്‍ ഇറക്കാനായി അയല്‍വാസിയായ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയതായിരുന്നു വിഘ്നേശ്വറിനെ. കേസ് മയക്കുമരുന്നുമായി ബന്ധപ്പെട്ടതാണെന്ന് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് വിഘ്നേശ്വര്‍ അറിയുന്നത്. അതോടെ ജാമ്യം നില്‍ക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. തുടര്‍ന്ന് സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി സഹോദരന്‍ വിഷ്ണുവുമൊത്ത് സ്‌കൂട്ടറില്‍ മടങ്ങാനൊരുങ്ങവെ, എ എസ് ഐ ഇറങ്ങിവന്ന് വിഘ്നേശ്വറിന്റെ ബൈക്ക് തടഞ്ഞുനിര്‍ത്തി. ഇതുസംബന്ധിച്ച് സ്റ്റേഷനില്‍ പരാതി പറയാനെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന പോലീസുകാര്‍ വിഘ്നേശ്വറിനെയും വിഷ്ണുവിനെയും അകാരണമായി മര്‍ദിക്കുകയായിരുന്നു. മാത്രമല്ല, പോലീസിനെ മര്‍ദിച്ചെന്ന് കള്ളക്കേസ് ചുമത്തി ഇരുവരെയും ജയിലില്‍ അടക്കുകയും ചെയ്തു. 12 ദിവസമാണ് ഇരുവരും ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞത്.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ് നീതിന്യായ വ്യവസ്ഥയുടെ ആധാരശിലയെന്നാണ് പറയപ്പെടാറുള്ളത്. എന്നാല്‍ ആയിരക്കണക്കിന് നിരപരാധികളാണ് ചെയ്യാത്ത കുറ്റങ്ങളുടെ പേരില്‍ ജയിലില്‍ അടക്കപ്പെടുന്നത്. ഒപ്പം കൊടും കുറ്റവാളികള്‍ പോലും തെളിവില്ലെന്ന പേരില്‍ കുറ്റവിമുക്തരാക്കപ്പെടുന്ന വിരോധാഭാസവും അരങ്ങേറുന്നു. ‘പോലീസില്‍ അധികാര ദുര്‍വിനിയോഗം അനുവദിക്കില്ല. നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും അപരാധികള്‍ രക്ഷപ്പെടുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കും. ലോക്കപ്പ് മര്‍ദനവും മൂന്നാംമുറയും അഴിമതിയും തീരെ വെച്ചുപൊറുപ്പിക്കില്ല’ എന്നൊക്കെയാണ് മുഖ്യമന്ത്രി ഇതിനിടെ പ്രഖ്യാപിച്ചത്. അതേസമയം സേനയുടെ വിശ്വാസ്യത തകര്‍ക്കുന്ന ഇത്തരം പ്രവണതകള്‍ പൂര്‍വോപരി വര്‍ധിക്കുകയല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല. സര്‍ക്കാറിന് നിയന്ത്രിക്കാനാകാത്ത വിധം ശക്തി പ്രാപിച്ചിരിക്കുന്നു പോലീസിലെ ക്രിമിനലിസം.
ഫോറന്‍സിക് ടെസ്റ്റുകള്‍ ആവശ്യമായ കേസുകളില്‍ പരിശോധനാ റിപോര്‍ട്ടുകള്‍ ലഭിക്കാന്‍ വൈകുന്നതും നിരപരാധികളുടെ ജയില്‍വാസത്തിന് കാരണമാകുന്നുണ്ട്. പല കേസുകളിലും നിര്‍ണായകമാണ് ഫോറന്‍സിക് പരിശോധന. പോത്തിറച്ചി മ്ലാവിറച്ചിയാക്കുകയും കല്‍ക്കണ്ടം എം ഡി എം എ ആക്കുകയും ചെയ്ത കേസുകളില്‍ വസ്തുത പുറത്തുകൊണ്ടുവന്നത് ഫോറന്‍സിക് പരിശോധനയാണ്. എന്നാല്‍ ദിവസങ്ങള്‍ക്കകം നിര്‍വഹിക്കാവുന്ന ഫോറന്‍സിക് പരിശോധനക്ക് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഫോറന്‍സിക് ലാബുകളില്‍ മാസങ്ങളെടുക്കുന്നു. ലാബുകളുടെയും ജീവനക്കാരുടെയും എണ്ണക്കുറവാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പതിനായിരക്കണക്കിന് ഫോറന്‍സിക് പരിശോധനാ കേസുകളാണ് സംസ്ഥാനത്തെ ലാബുകളില്‍ കെട്ടിക്കിടക്കുന്നത്. ഇത് കേസുകളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതിനാല്‍ കൂടുതല്‍ സയന്റിഫിക് ഓഫീസര്‍മാരെ നിയമിക്കണമെന്ന് പോലീസ് മേധാവി ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ലാബുകളില്‍ ജീവനക്കാരുടെ എണ്ണം ഇപ്പോഴും പരിമിതമാണ്. നീതിനിര്‍വഹണ മേഖലക്ക് തന്നെ കളങ്കമേല്‍പ്പിക്കുകയാണ് സര്‍ക്കാറിന്റെ ഈ അലംഭാവവും ഉദാസീനതയും.